Tweet 999

    Tweet 999
    March 9, 2025 • Sunday
    Post Header

    വാങ്ക് കേൾക്കുമ്പോൾ തിരുനബിﷺയുടെ പതിവ് എന്തായിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകളുണ്ട്. ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും നിവേദനം ചെയ്യുന്നു. ഉമ്മു ഹബീബ(റ) പറഞ്ഞു. മഹതിയുടെ അടുക്കൽ തിരുനബിﷺ ഉണ്ടായിരുന്ന പകലിൽ വാങ്ക് കേൾക്കുന്ന നേരത്ത് മുഅദ്ദിൻ പറയുന്ന മന്ത്രങ്ങൾ തിരുനബിﷺ ഏറ്റുചൊല്ലുമായിരുന്നു. വാങ്ക് കേൾക്കുമ്പോൾ ‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ’ എന്ന് തിരുനബിﷺ പറയാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. വാങ്ക് കേൾക്കുന്ന നേരത്ത് തിരുനബിﷺ വാങ്കിന്റെ വാചകങ്ങൾ അതേപടി തന്നെ ചൊല്ലുമായിരുന്നു. എന്നാൽ ‘ഹയ്യ അലസ്സ്വലാഹ്’ എന്ന വാചകം എത്തുമ്പോൾ അതേ വാചകം ഏറ്റുചൊല്ലുന്നതിനു പകരം ലാഹൗല….. എന്നായിരുന്നു ചൊല്ലാറുണ്ടായിരുന്നത്.
    കോടിക്കണക്കിന് ജനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്ന മന്ത്രങ്ങൾ ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് പ്രവാചകൻﷺ ചൊല്ലി കാണിച്ചതായിരുന്നു എന്ന് വരുമ്പോൾ ആത്മീയമാനങ്ങൾക്കപ്പുറം അനുകരണത്തിന്റെ ആധികാരികമായ ഒരു ചരിത്രപരത കൂടി നമുക്ക് ഇതിൽ വായിക്കാനുണ്ട്. അന്ന് പ്രവാചകൻﷺ ചൊല്ലിയ വാചകങ്ങൾ അതേ അളവിലും അർഥത്തിലും മായം ചേരാതെ പരകോടികൾ നിത്യജീവിതത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നു എന്നത് ലളിതമായി പരാമർശിച്ചു പോകേണ്ട ഒരു കാര്യമല്ല. സമാനമായ ഒരു ദിനചര്യയെ മറ്റേതെങ്കിലും ഗുരുവിൽ നിന്നോ പ്രവാചകനിൽ നിന്നോ ലോകം അനുകരിക്കുന്നില്ല. മുഹമ്മദ് നബിﷺ അനുകരിക്കപ്പെടുന്നതിന്റെയും അനുധാവനം ചെയ്യപ്പെടുന്നതിന്റെയും ദൈനംദിന കാഴ്ചകളിൽ പലതിൽ ഒന്നു മാത്രമാണ് ഈ മന്ത്രങ്ങളും അതിന്റെ ഉച്ചാരണങ്ങളും.
    വാങ്കൊലികൾ കേട്ടു കഴിഞ്ഞാൽ സവിശേഷമായ ഒരു പ്രാർഥന കൂടി പ്രവാചകൻﷺ നിർവഹിക്കാറുണ്ടായിരുന്നു. ആശയം ഇങ്ങനെയാണ്. സമ്പൂർണ്ണമായ വീക്ഷണത്തിന്റെ അധിപനായ അല്ലാഹുവേ. നിലനിൽക്കുന്ന പ്രാർഥനയാകുന്ന നിസ്കാരത്തിന്റെ അധിപനായ പടച്ചവനേ. മുഹമ്മദ് നബിﷺക്ക് മഖാമുൻ മഹ്മൂദ് എന്ന ശ്രേഷ്ഠമായ പദവി നൽകേണമേ! ‘വസീല’, ‘ഫളീല’ എന്നീ മഹത്വങ്ങളും പ്രദാനം ചെയ്യേണമേ!
    പ്രവാചക അനുയായികൾ നിത്യജീവിതത്തിൽ തിരുനബിﷺയുടെ പരലോകത്തെ ഉന്നത പദവികളെ കുറിച്ച് ഓർക്കുകയും അത് പ്രവാചകർﷺക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. മേൽ പറയപ്പെട്ട പദവികളെല്ലാം അല്ലാഹു പ്രിയപ്പെട്ട പ്രവാചകന്ﷺ നിശ്ചയിച്ചു വെച്ചിട്ടുള്ളതാണ്. വിശ്വാസികൾ ആ മഹത്വം എടുത്തു പറയുകയും പ്രവാചകനെﷺ ആശംസിക്കുകയുമാണ് ചെയ്യുന്നത്.
    വിശ്വാസികളുടെ പ്രാർഥന കൊണ്ട് തിരുനബിﷺക്ക് ലഭിക്കേണ്ടതോ അല്ലാഹുവിൽ നിന്ന് അപേക്ഷിച്ചു വാങ്ങി കൊടുക്കുന്നതോ അല്ല. മറിച്ച് അത്യുന്നതമായ പദവിയെ ഓർക്കുകയും തിരുനബിﷺയോടുള്ള മഹത്വവും ബഹുമാനവും ഒരിക്കൽ കൂടി മനസ്സിലും വാചകങ്ങളിലും ഉറപ്പിക്കുകയും ചെയ്യുകയാണ്. പ്രവാചകന്ﷺ ലഭിക്കുന്ന ഓരോ പദവികളും അനുയായികൾക്ക് കൂടി ആനന്ദിക്കാനുള്ളതും പ്രസ്തുത പദവികൾ വഴി അനുയായികൾക്ക് ഒരുപാട് അനുഗ്രഹം ലഭിക്കുന്നതുമാണ്. അപ്രകാരം ഒരു ആത്മബന്ധത്തിന്റെയും ആനുകൂല്യം പ്രതീക്ഷിച്ച ഒപ്പം നിൽക്കലിന്റെയും ഒരു ഹൃദയാംശം കൂടി ഈ പ്രാർഥനയിൽ ഉൾചേർന്നിരിക്കുന്നു.
    വാങ്കിന്റെ മന്ത്രങ്ങൾ ഏറ്റു ചൊല്ലുന്നതും ശേഷം പ്രാർഥിക്കുന്നതും പരാമർശിച്ചത് പോലെ ഇഖാമത്തിൻ്റെ വാചകങ്ങൾ കേൾക്കുമ്പോൾ ഇവകൾ നീണാൾ വാഴട്ടെ എന്നർഥമുള്ള ‘അഖാമഹല്ലാഹു വ അദാമഹാ’ എന്ന സവിശേഷമായ ഒരു പ്രാർഥനയും തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു.
    നബി ജീവിതത്തിൽ നിന്ന് അനുയായികൾ ഏതെല്ലാം കാര്യങ്ങൾ പകർത്തണമെന്നും അനുകരിക്കപ്പെടേണ്ട വഴികൾ ഏതൊക്കെയാണെന്നും കൃത്യമായ നിരീക്ഷണങ്ങളും പഠനങ്ങളുമുള്ളതുകൊണ്ട് തന്നെ ലോകം ആശയക്കുഴപ്പമില്ലാതെ പ്രവാചകചര്യകളെ ഏറ്റെടുത്ത് അനുകരിച്ച് മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...