
ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺക്ക് മൂന്ന് മുഅഃദ്ദിൻമാരായിരുന്നു ഉണ്ടായിരുന്നത്. ബിലാൽ(റ), അബൂ മഹ്ദൂറാ(റ), അബ്ദുല്ലാഹിബിന് ഉമ്മി മക്തൂം(റ).
അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരനുഭവം പങ്കുവെക്കുന്നു. ഒരു ദിവസം ബിലാൽ(റ) വാങ്ക് കൊടുക്കാൻ വൈകി. സമയമായപ്പോൾ മറ്റൊരാൾ വാങ്ക് കൊടുത്തു. ഇഖാമത്തിന്റെ സമയമായപ്പോൾ ബിലാൽ(റ) മുന്നോട്ടുവന്നു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. വാങ്ക് കൊടുത്ത ആൾ തന്നെ ഇഖാമത്തും കൊടുക്കട്ടെ.
ഈ സംഭവത്തിൽ നിന്ന് ശ്രേഷ്ഠമായ രൂപം ഏതാണെന്ന് മുസ്ലിം ലോകം മനസ്സിലാക്കി. ഇതുപോലെ ഓരോ സംഭവങ്ങളും എക്കാലത്തേക്കും പകർത്താനുള്ള ചര്യകളും ചിട്ടകളുമായി മാറി.
അബൂ മഹ്ദൂറ(റ) തിരുനബിﷺയുടെ അനുയായി ആകുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഇമാം അഹ്മദ്(റ), ബൈഹഖി(റ), നസാഈ(റ) തുടങ്ങി പണ്ഡിതന്മാർ നിവേദനം ചെയ്യുന്നു. അബൂ മഹ്ദൂറ(റ) തന്നെ പറഞ്ഞു. ഞാനൊരു സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഹുനൈൻ യുദ്ധം കഴിഞ്ഞ് മടങ്ങുന്ന നബിﷺയെയും സംഘത്തെയും ഞങ്ങൾ വഴിയിൽ വച്ച് കണ്ടുമുട്ടി. നിസ്കാര സമയമായപ്പോൾ നബിﷺയുടെ മുഅദ്ദിൻ വാങ്ക് കൊടുത്തു. വാങ്ക് കൊടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഞങ്ങൾ കളിയാക്കുകയും പരിഹസിക്കുകയും ഒച്ചയിടുകയും ചെയ്തു.
വാങ്ക് അവസാനിച്ചപ്പോൾ ഞങ്ങളുടെ യാത്രാ സംഘത്തിലേക്ക് നബിﷺ ആളെ അയച്ചു. ആരാണ് ശബ്ദമുയർത്തിയതെന്നും ഒച്ചപ്പാട് ഉണ്ടാക്കിയതെന്നും അന്വേഷിച്ചു. ഞങ്ങളെല്ലാവരും നബിﷺയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടു. കൂട്ടത്തിലുള്ള എല്ലാവരും പറഞ്ഞു ഞാനാണ് ഒച്ച ഉണ്ടാക്കിയതെന്ന്. അത് ശരിയുമായിരുന്നു. കൂടെയുള്ളവരെ എല്ലാം വിട്ടയക്കുകയും എന്നെ തടഞ്ഞു വെക്കുകയും ചെയ്തു. അവിടെ വച്ച് നബിﷺ എന്നോട് പറഞ്ഞു. വാങ്ക് കൊടുക്കാൻ. ഞാൻ എഴുന്നേറ്റു നിന്നു. ആ സമയത്ത് ഭൂലോകത്ത് എനിക്ക് ഏറ്റവും വെറുപ്പ് ഈ പ്രവാചകനോടായിരുന്നു.
പ്രവാചകൻﷺ തന്നെ വാങ്കിന്റെ വാചകങ്ങൾ ഓരോന്നോരോന്നായി പറഞ്ഞു. ശേഷം ഏറ്റു ചൊല്ലാൻ എന്നോട് ആവശ്യപ്പെട്ടു. ശേഷം, എനിക്ക് അവിടുന്ന് ഒരു കിഴി സമ്മാനിക്കുകയും എൻ്റെ മൂർദ്ധാവിൽ നബിﷺയുടെ കരങ്ങൾ വച്ച് ഒന്ന് തലോടുകയും ചെയ്തു. തിരുനബിﷺയുടെ തിരു കരങ്ങൾ എൻ്റെ മാറിലൂടെ കടന്നുപോയി. അപ്പോൾ എനിക്ക് അനുഗ്രഹത്തിനു വേണ്ടി അവിടുന്ന് പ്രാർഥിച്ചു. അപ്പോൾ ഞാൻ പ്രവാചകനോﷺട് പറഞ്ഞു. മക്കയിൽ വാങ്ക് കൊടുക്കാൻ എന്നെ ഏൽപ്പിക്കണം. അതെ, സമ്മതം നൽകിയിരിക്കുന്നു എന്ന് തിരുനബിﷺ എന്നോട് പറഞ്ഞു. ഇത്രയുമായപ്പോഴേക്കും പ്രവാചകനോﷺടുള്ള എല്ലാ അനിഷ്ടവും നീങ്ങി. എനിക്ക് ലോകത്തേക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയായി തിരുനബിﷺ മാറി. തിരുനബിﷺയുടെ മക്കയിലെ ഗവർണറായിരുന്ന ഇതാബ് ബിൻ ഉസൈദി(റ)ന്റെ അടുക്കലേക്ക് ഞാൻ പോയി. ഞാൻ മക്കയിലെ മുഅദ്ദിനായി മാറി.
ഒരു നിവേദനത്തിൽ ഇങ്ങനെയാണുള്ളത്. തിരുനബിﷺ അബൂ മഹ്ദൂറ(റ)യോട് പറഞ്ഞു. ബിലാലി(റ)നെ കാണാത്തപ്പോൾ നിങ്ങൾ വാങ്ക് കൊടുത്തോളൂ.
ഒരു തലോടലും സമീപനവും കൊണ്ട് ഒരാൾ എത്രമേൽ തിരുനബിﷺയുടെ പ്രിയപ്പെട്ട വ്യക്തിയായിരിക്കുന്നു. ഈ കഥനത്തിലൂടെ നാം വായിച്ചു കഴിഞ്ഞു. അബൂ മഹ്ദൂറ(റ) പിന്നീട് നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായി. അദ്ദേഹത്തിൻ്റെ പരമ്പരയാണ് ഇന്നും മക്കയിൽ ബാങ്ക് കൊടുക്കുന്നത്. ബിലാലി(റ)ന്റെ ബാങ്കൊലികൾക്ക് ആഫ്രിക്കയിലെ ഒരു എത്ത്യോപ്പ്യൻ സ്ലാംഗ് ഉണ്ടായിരുന്നുവത്രേ. എന്നാൽ, അടിസ്ഥാനപരമായി തന്നെ അറബിയായിരുന്ന അബൂ മഹ്ദൂറ(റ)യുടെ വാങ്ക് അറേബ്യൻ ഉച്ചാരണങ്ങളോട് ഏറ്റവും ചേർന്നു നിൽക്കുന്നതായിരുന്നു.
പരിഹാസവുമായി വന്നവർ പ്രിയപ്പെട്ടവരായി മാറുന്ന മഹാ കൗതുകങ്ങൾ നബി സമക്ഷത്തിൽ ഇതാദ്യമായിരുന്നില്ല. ഇസ്ലാമിക ചരിത്രത്തിലെ നിരവധി അധ്യായങ്ങൾ നമ്മെയേറെ ആലോചിപ്പിക്കുന്ന ഒരുപാട് കൗതുകങ്ങൾ നിറഞ്ഞതാണ്. കൊന്നവരും കൊല്ലപ്പെട്ടവരും സ്വർഗത്തിൽ വരുന്ന നിരവധി സന്ദർഭങ്ങൾക്ക് ഈ ചരിത്രം സാക്ഷിയായിട്ടുണ്ട്; കൊല്ലാൻ വാളെടുത്തു വന്നവർ കാവൽക്കാരും പ്രിയപ്പെട്ടവരുമായ ഒട്ടനേകം അനുഭവങ്ങളും.
വാങ്കും തിരുനബിﷺയും എന്ന അധ്യായത്തിന് ഇനിയും ചിലത് കൂടി നമ്മോട് പറയാനുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
