
തിരുനബിﷺയുടെ ജീവിതം ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് മാതൃകയും, അന്നും പിന്നെയും വരാനുള്ള അബദ്ധ ജീവിതങ്ങൾക്ക് തിരുത്തുമായിരുന്നല്ലോ. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുണ്ടായിരുന്ന അബദ്ധ ധാരണകളെയും ശരിയല്ലാത്ത വീക്ഷണങ്ങളെയും കൃത്യമായി തിരുത്തിക്കൊണ്ടിരുന്നു. മനുഷ്യന്റെ സ്വകാര്യ ജീവിതത്തെയും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും നിയമങ്ങളും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആർത്തവകാരികളെ തീണ്ടാരികൾ എന്ന് വിളിച്ച് ആർത്തവകാലത്ത് അകറ്റിനിർത്തുന്ന ശീലം പുരാതന ജൂത സംസ്കാരങ്ങളിലും മറ്റുമുണ്ടായിരുന്നു. പ്രസ്തുത കാലയളവിൽ മാറ്റിപ്പാർപ്പിക്കുന്ന രീതിയോ വീട്ടിൽ നിന്ന് അകന്നു നിൽക്കേണ്ട സമ്പ്രദായമോ നമ്മുടെ നാടുകളിലും മുമ്പുണ്ടായിരുന്നു.
ഇപ്പോൾ അതിൽ നിന്ന് മാറി അകറ്റി നിർത്തലുകളോ മാറ്റിനിർത്തലുകളോ ഒന്നുമില്ലെന്ന് മാത്രമല്ല, കുറച്ചുകൂടി കടന്ന് സർവ്വാസ്വാദനങ്ങളും ആകാം എന്ന അവസ്ഥയിലേക്ക് എത്തി. ഭാര്യാഭർതൃ സ്വകാര്യസംസർഗ്ഗങ്ങൾ പോലും ആകാം എന്നും അത്തരം ഘട്ടങ്ങളിൽ സ്വകാര്യ ജീവിതം നയിക്കുന്നതിൽ തടസ്സമില്ലെന്നും ഒക്കെ പ്രചരിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, ഇസ്ലാം ഇതിൽ കൃത്യമായ ഒരു നിലപാടും വ്യക്തമായ ഒരു നിയമവും പഠിപ്പിക്കുകയും പ്രവാചക ജീവിതത്തിൽ ജീവിതം കൊണ്ടും നിർദ്ദേശം കൊണ്ടും ലോകത്തിന് അവ കൈമാറുകയും ചെയ്തിട്ടുണ്ട്.
തിരുനബിﷺയുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്ന മഹതി ആഇശ(റ) സ്വന്തം അനുഭവം പറയുന്നത് ഇങ്ങനെയാണ്. ആർത്തവകാലത്ത് ഞാൻ കുടിച്ച പാനീയങ്ങളുടെ ബാക്കി ഞാൻ ചുണ്ട് വച്ച അതേ ഭാഗത്ത് തന്നെ ചുണ്ടു വച്ചുകൊണ്ട് തിരുനബിﷺ കുടിക്കാറുണ്ടായിരുന്നു.
എന്റെ മടിയിലേക്ക് ചാരിയിരുന്നു കൊണ്ട് തിരുനബിﷺ ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു എന്നുകൂടി മറ്റൊരു നിവേദനത്തിലുണ്ട്.
ആർത്തവകാലത്തെ ലൈംഗിക സംസർഗ്ഗം ശക്തമായ നിഷിദ്ധമാണെന്ന് പഠിപ്പിക്കുമ്പോഴും, പത്നിമാർക്ക് മാനസികമായ ആശ്വാസവും സമാധാനവും ലഭിക്കുന്ന വിധം സഹവിജീവിതവും സഹവാസവും കൃത്യമായി സംരക്ഷിക്കണമെന്നും അവരോടൊപ്പം തന്നെ ഉണ്ടാകണമെന്നുമാണ് ഇസ്ലാമിക വീക്ഷണം.
അരമനയിലെ നീതിയും അരങ്ങത്തെ അധികാരവും അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ നീതിനിഷ്ടയും കൃത്യമായി ഈ ലോകത്തിന് പഠിപ്പിക്കുകയും പകർത്തുകയും ചെയ്ത അതുല്യ പ്രതിഭാസമാണ് സൃഷ്ടി ശ്രേഷ്ഠരായ മുഹമ്മദ് റസൂൽﷺ.
തിരുനബിﷺയുടെ സ്നേഹ പെരുമാറ്റങ്ങളെയും അരമനയിൽ അനുവദിച്ചിരുന്ന ആനന്ദങ്ങളെയുമെല്ലാം സന്തോഷപൂർണ്ണവും മനസ്സമാധാനപരവുമായ ഒരു ദാമ്പത്യ ജീവിതത്തെ ലക്ഷ്യം വെച്ചുകൊണ്ട് പകർന്നു കൊടുക്കാവുന്നിടത്തോളം നബി ജീവിതത്തിൽ നിന്ന് ലോകത്തിന് പകർന്നു ലഭിച്ചിട്ടുണ്ട്.
മനോവിചാരങ്ങളെയും അടിസ്ഥാന വീക്ഷണങ്ങളെയും മാറ്റിപ്പണിയുക എന്ന അതിസാഹസികമായ നവോത്ഥാന പ്രവർത്തനമാണ് ഇസ്ലാം മുന്നോട്ട് വെച്ചത്. ആറാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അപകട ധാരണകളെയും ഒരുപാട് ജീവനുകളും സമയവും നൽകിയിട്ടാണ് തിരുനബിﷺ മാറ്റി പണിതത്. ഒന്നര സഹസ്രാബ്ദത്തോളമായി ലോകം അനുഭവിക്കുന്ന സന്തോഷങ്ങളുടെയും മാനസിക സ്വാസ്ത്യങ്ങളുടെയും അടിസ്ഥാനശിലകൾ അറേബ്യയിൽ നിന്ന് ഉദിച്ചുയർന്ന പുണ്യ പ്രവാചകനിﷺൽ നിന്ന് ലഭിച്ചതാണെന്ന് ഒളിഞ്ഞോ തെളിഞ്ഞോ സമ്മതിക്കാതിരിക്കാൻ ലോകത്തിന് സാധിക്കില്ല.
പരിഷ്കൃതം എന്ന് പറയുന്ന പുതിയ ലോകത്തെ പല രാജ്യങ്ങളിലും നിറത്തിന്റെയും കുലത്തിന്റെയും പേരിൽ അകറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ മുമ്പിൽ, അത്തരം വകഭേദങ്ങൾ മുഴുവനും ഇല്ലായ്മ ചെയ്യുകയും മനുഷ്യൻ എന്ന ഏകകത്തിലേക്ക് മാനവിക വിചാരങ്ങൾ മുഴുവനും കൊണ്ടുവരികയും ചെയ്ത പുണ്യ പ്രവാചകൻﷺ എങ്ങനെ ഉയർത്തിക്കാണിക്കാതിരിക്കാൻ പറ്റും. അതും ലോക സൗന്ദര്യത്തിന്റെ പര്യായമായ പുണ്യ നബിﷺയെ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
