Tweet 988

    Tweet 988
    February 26, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ സ്നാനവുമായി ബന്ധപ്പെട്ട ചില ഹദീസുകളുടെ ആശയം കൂടി നമുക്ക് വായിക്കാം. ഇമാം ത്വബ്റാനി (റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ അവിടുത്തെ ഭവനത്തിന്റെ പിൻഭാഗത്ത് വച്ചായിരുന്നു കുളിക്കാറുണ്ടായിരുന്നത്. തിരുനബിﷺയുടെ രഹസ്യ ഭാഗങ്ങളോ ഔറത്തോ ഒരാളും കണ്ടിരുന്നില്ല.
    മഹതി ഉമ്മുഹാനി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ മക്കയുടെ ഉയർന്ന ഭാഗത്ത് വന്നു. അപ്പോൾ അബൂദർ(റ) ഒരു ജവനയിൽ വെള്ളവും കൊണ്ടുവന്നു. എന്നിട്ട് അബൂദർ(റ) തന്നെ തിരുനബിﷺക്ക് കുളിക്കാൻ മറയൊരുക്കി കൊടുത്തു. ശേഷം നബിﷺ അബൂദറി(റ)നും സൗകര്യം ചെയ്തു കൊടുത്തു.
    തിരുനബിﷺയുടെ ലജ്ജയെ കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട്. ഉചിതമല്ലാത്ത ഒരു കാര്യത്തിനും നബിﷺക്ക് സാധിക്കുമായിരുന്നില്ല. ചില സന്ദർഭങ്ങളിൽ പതിവ്രതകളെക്കാൾ വലിയ ലജ്ജയായിരുന്നു എന്ന് ഹദീസിൽ തന്നെ പറഞ്ഞിട്ടുണ്ട്.
    സാധാരണയും സവിശേഷവുമായി തിരുനബിﷺ നിർവഹിച്ചിരുന്ന സ്നാനങ്ങളെക്കുറിച്ച് മഹതി ആഇശ(റ) പറയുന്നത് ഇങ്ങനെയാണ്. ജനാബത്തിൽ നിന്ന് ശുദ്ധിയാവാൻ, ജുമുഅ ദിവസത്തെ പ്രത്യേകമായ സുന്നത്ത് കുളി, ഹിജാമ അഥവാ കൊമ്പുവെപ്പ് ചികിത്സ സ്വീകരിച്ചതിനുശേഷം, മയ്യത്ത് കുളിപ്പിക്കാൻ പങ്കെടുത്തതിനു ശേഷം.
    തിരുനബിﷺ സവിശേഷമായി കുളിച്ച ചില സന്ദർഭങ്ങളെ പ്രിയപ്പെട്ട പത്നി പങ്കുവച്ചു തന്നതാണ്. വിശ്വാസികളായ ആളുകൾക്ക് പ്രവാചക ചര്യ അനുകരിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ടതും ഐച്ഛികമായി പരിപാലിക്കേണ്ടതും ഇതിലുണ്ട്.
    തിരുനബിﷺ ജനാബത്തുകാരൻ ആയിരിക്കെ ഭക്ഷണം കഴിക്കാനോ പാനീയം കുടിക്കാനോ ഉറങ്ങാനോ മറ്റോ ഉദ്ദേശിച്ചാൽ ഏറ്റവും ചുരുങ്ങിയത് വുളൂഅ് എങ്കിലും നിർവഹിക്കുമായിരുന്നു. വുളൂഇന് സൗകര്യപ്പെടാത്ത സന്ദർഭങ്ങളിൽ തയമ്മും ചെയ്തുകൊണ്ടും ശുദ്ധീകരണ പ്രക്രിയയോട് ചേർന്നുനിൽക്കുമായിരുന്നു.
    തിരുനബിﷺയും പത്നിയും ഒരേ പാത്രത്തിൽ നിന്നു തന്നെ വെള്ളം കോരി കുളിച്ച സന്ദർഭങ്ങൾ പലതും ഹദീസിൽ വന്നിട്ടുണ്ട്. മഹതിയായ ആഇശ(റ)യുടെയും മൈമൂന(റ)യുടെയും നിവേദനങ്ങൾ പ്രസിദ്ധമാണ്.
    കുളിക്കുന്ന സന്ദർഭങ്ങളിൽ എണ്ണ ഉപയോഗിച്ചതും സുഗന്ധങ്ങൾ പ്രയോഗിച്ചതും സുഗന്ധമുള്ള ചെടികളും മറ്റും വെള്ളത്തിൽ ചേർത്തും അല്ലാതെയും ഉപയോഗിച്ചതും വ്യത്യസ്ത ഹദീസുകളിലായി നമുക്ക് വായിക്കാനുണ്ട്.
    കുളിയുടെ തുടക്കത്തിൽ വുളൂഅ് ചെയ്താൽ പിന്നീട് കുളി അവസാനിച്ച ശേഷം വുളൂഅ് പുതുക്കാറുണ്ടായിരുന്നില്ല.
    കുളിക്ക് ശേഷം ആവശ്യമെങ്കിൽ തോർത്താൻ തോർത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. തുണിയോ മറ്റോ ഉപയോഗിച്ച് തോർത്താത്ത സന്ദർഭങ്ങളും നമുക്ക് വായിക്കാൻ ലഭിക്കും.
    ഓരോ ചലനങ്ങളും സവിശേഷമായി സീറയിൽ പരാമർശിക്കുന്നതിന് പിന്നിൽ ചില രഹസ്യങ്ങൾ കൂടിയുണ്ട്. മനുഷ്യന് പ്രകൃതിപരമായി ആവശ്യമുള്ള കാര്യങ്ങളാണെങ്കിലും മതം നിർദ്ദേശിച്ച രീതിയിലും ചിട്ടയിലും നിർവഹിക്കുമ്പോൾ അതിനു സവിശേഷമായ പ്രതിഫലം പരലോകത്ത് കൂടി ലഭിക്കും എന്നതാണ്. സ്രഷ്ടാവിന്റെ സാമീപ്യവും പൊരുത്തവും നേടിയെടുക്കാനുള്ള ആരാധനാകർമങ്ങളുടെ കൂട്ടത്തിൽ മനുഷ്യന്റെ പതിവ് ജീവിതത്തെ കൂടി ചേർത്തുവയ്ക്കുന്ന മഹാപ്രക്രിയയാണ് നബി ജീവിതത്തിന്റെ ചുവടു പറ്റിയുള്ള സഞ്ചാരം.
    നിസ്കാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനു മുന്നോടിയായി നിർവഹിക്കേണ്ട സ്നാന കർമാദികൾ കൂടി ആരാധനയുടെ ഓരം പറ്റി നിൽക്കുന്നു. അവയ്ക്കും അതിന്റെതായ പുണ്യവും മഹത്വവും കൽപ്പിക്കപ്പെടുന്നു. പതിവുകളെ പുണ്യകർമമാക്കാനുള്ള ആൽക്കെമിയാണ് നിയ്യത്ത് എന്ന് പറയാറുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...