Tweet 981

    Tweet 981
    February 19, 2025 • Wednesday
    Post Header

    തിരുനബിﷺ വുളൂഅ് പുതുക്കുകയോ പരിപാലിക്കുകയോ ചെയ്ത ചില സന്ദർഭങ്ങൾ കൂടി ഇമാമുകൾ ഉദ്ധരിക്കുകയും പകർന്നു തരികയും ചെയ്യുന്നു. ഇമാം അഹ്മദും(റ) തുർമുദി(റ)യും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ നോമ്പുകാരനായിരിക്കെ ഛർദ്ദിച്ചു. ശേഷം, നബിﷺ വുളൂഅ് നിർവഹിച്ചു. ഈ ഹദീസിന്റെ നിവേദകനായ സൗബാൻ(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ വെള്ളമൊഴിച്ചു കൊടുത്തു.
    നിസ്കാരത്തിൽ എപ്പോഴെങ്കിലും മൂക്കുപൊട്ടി രക്തം വന്നാൽ വുളൂഅ് പുതുക്കിയതിനുശേഷം നിസ്കാരം തുടരുമായിരുന്നു. എന്നാൽ, കൊമ്പുവെക്കൽ ചികിത്സ സ്വീകരിച്ചാൽ അതിന്റെ പേരിൽ വുളൂഅ് പുതുക്കുമായിരുന്നില്ല.
    ഹിജാമ അഥവാ കൊമ്പുവെക്കൽ ചികിത്സ സ്വീകരിച്ചതുകൊണ്ട് വുളൂഅ് മുറിയുകയൊന്നുമില്ല.
    സ്വകാര്യഭാഗത്ത് കൈ സ്പർശിച്ചാൽ വുളൂഅ് മുറിയുമെന്നാണ് ശാഫിഈ കർമശാസ്ത്രം. മഹാനായ ഇബ്നു ഉമറി(റ)ൽ നിന്നുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ തിരുനബിﷺ നിസ്കാരാനന്തരം എഴുന്നേൽക്കുകയും വുളൂഅ് പുതുക്കി മടക്കി നിസ്കരിക്കുകയും ചെയ്തു. കാര്യമന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ എൻ്റെ സ്വകാര്യഭാഗം സ്പർശിച്ചു പോയി എന്ന്.
    എപ്പോഴും വുളൂഅ് പരിപാലിക്കുന്നതിൽ തിരുനബിﷺക്ക് നിദാന്ത ജാഗ്രതയുണ്ടായിരുന്നു. മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്. വുളൂഅ് നിർവഹിച്ച ശേഷം സ്വകാര്യ ഭാഗത്തിന് നേരെയുള്ള വസ്ത്രത്തിൽ വെള്ളം കുടയുക എന്ന ഒരു രീതി പ്രവാചകൻﷺ സ്വീകരിച്ചിരുന്നു എന്ന് ചില ഹദീസുകളിൽ കാണാൻ കഴിയും. നജസ് തെറിച്ചിരിക്കാൻ കേവലം സാധ്യത മാത്രമുള്ള സന്ദർഭങ്ങളിൽ സൂക്ഷ്മതയ്ക്ക് വേണ്ടി വെള്ളം കുടയുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.
    വുളൂഇനു വേണ്ടിയാണെങ്കിലും വെള്ളം ആവശ്യത്തിലുപരി ഉപയോഗിക്കുന്നത് തിരുനബിﷺ ശക്തമായി തന്നെ വിലക്കിയിട്ടുണ്ട്. പുഴയിൽ നിന്നാണ് വുളൂഅ് എടുക്കുന്നതെങ്കിൽ പോലും മൂന്നുപ്രാവശ്യത്തിലേറെ അവയവങ്ങൾ കഴുകരുതെന്നും അവിടെയും അമിതവ്യയം വന്നു പോകുമോ എന്ന് ഭയക്കണമെന്നും തിരുനബിﷺ പഠിപ്പിച്ചു. ഒരിക്കൽ നബിﷺ പുഴയിൽ നിന്ന് വെള്ളം കോരി വുളൂഅ് എടുത്തപ്പോൾ മിച്ചം വന്നത് പുഴയിലേക്ക് തന്നെ ഒഴിക്കുകയായിരുന്നു. വുളൂഅ് നിർവഹിക്കുന്ന സമയത്ത് വലഹാൻ എന്ന പിശാച് ആശയക്കുഴപ്പത്തിലാക്കും. അതുകൊണ്ട് വെള്ളത്തിലെ വസ്വാസ് ഒഴിവാക്കുക.
    ചിലയാളുകൾക്ക് എത്ര പ്രാവശ്യം കഴുകിയാലും മനസ്സുറയ്ക്കുകയില്ല. ശരിയായോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലായിരിക്കും. വെള്ളത്തിന്റെ അമിതവ്യയത്തിനും മറ്റും കാരണമാകുന്ന ഇത്തരം മാനസിക കുഴപ്പങ്ങളെ പൈശാചികം എന്നാണ് തിരുനബിﷺ പരിചയപ്പെടുത്തിയത്. ചിട്ടകൾ പാലിച്ചുകൊണ്ട് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിർവഹിക്കുക എന്നത് മാത്രമാണ് വിശ്വാസി ശ്രദ്ധിക്കേണ്ടത്. പൈശാചികമായ വിചാരങ്ങളിലും ആശയക്കുഴപ്പങ്ങളിലും വീണുപോകരുത്.
    കർമങ്ങളെ അതിന്റെ മഹത്വത്തോടെയും പ്രാധാന്യത്തോടെയും ഉൾക്കൊള്ളുമ്പോഴും അല്ലാഹു എത്രമാത്രം ലളിതമാക്കി തന്നിരിക്കുന്നു എന്ന വിചാരം കൂടി ഉണ്ടാവണം. ലളിതമായി നിർവഹിക്കാവുന്ന അംഗസ്നാനമാണല്ലോ വുളൂഅ്. അത് മുഖം കഴുകിയാലും കഴുകിയാലും തികയാത്തതും കൈ കഴുകിയാലും കഴുകിയാലും മതിയാവാത്തതും മനസ്സിൽ കരുതിയാലും കരുതിയാലും പൂർത്തിയാവാത്തതുമൊക്കെയായി ചിലർ കളിക്കാറുണ്ട്. അത് മാനസികമായ ചില വകഭേദങ്ങളും പൈശാചികമായ ദുർബോധനങ്ങളുമായിരിക്കും. പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടിക്കൊണ്ട് ഇത്തരം കർമങ്ങൾ ആരംഭിക്കുക.
    അല്ലാഹുവിൽ നിന്ന് ദിവ്യ ബോധനങ്ങളുമായി എത്തിയ ജിബിരീൽ(അ) തന്നെ നേരിട്ടാണ് തിരുനബിﷺക്ക് വുളൂഅ് എടുക്കുന്ന രീതി പഠിപ്പിച്ചുകൊടുത്തത്.
    തിരുനബിﷺ പഠിപ്പിക്കുകയും പാലിക്കുകയും ചെയ്ത അനുഷ്ഠാനങ്ങളുടെ എല്ലാം ഓരത്ത് മാനവികവും സാർവത്രികവുമായ ഒരുപാട് വിചാരങ്ങൾക്കും സന്ദേശങ്ങൾക്കും അവസരമുണ്ടാകും. എപ്പോഴും വൃത്തിയോടെയും ശുദ്ധിയോടെയും കഴിഞ്ഞു കൂടുക. വിഭവങ്ങളിൽ മിതവ്യയമുണ്ടാവുക. പ്രകൃതി വിഭവങ്ങളോട് അനുകമ്പയോടു കൂടി പെരുമാറുക. മറ്റുള്ളവർക്ക് കൂടി ക്ഷേമമാകുന്ന വിധത്തിൽ വൃത്തിയും ശുദ്ധിയും പരിപാലിക്കുക. ഇവകളെല്ലാം ഇവിടെ നബിജീവിതത്തിലെ അംഗസ്നാനം എന്നൊരു അധ്യായത്തോട് ചേർന്ന് മാത്രം ലോകം പകർന്നെടുക്കുന്ന ഉത്തമ സന്ദേശങ്ങളാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...