Tweet 980

    Tweet 980
    February 18, 2025 • Tuesday
    Post Header

    വുളൂഅ് പുതുക്കി നിർവഹിക്കേണ്ടത് എപ്പോഴൊക്കെ? ചില സന്ദർഭങ്ങളിൽ ചില കാരണങ്ങളാൽ വുളൂഅ് മുറിയുമോ? ഇല്ലേ? തുടങ്ങിയ ഉള്ളടക്കങ്ങളോടെ ഹദീസുകളുടെ ആശയം കൂടി നമുക്ക് വായിച്ചു പോകാം.
    അഗ്നിയിൽ വേവിച്ച മാംസമോ മറ്റോ കഴിച്ചാൽ വുളൂഅ് പുതുക്കിയിരിക്കണം എന്നൊരു ധാരണ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, അത് ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങൾ തിരുനബിﷺയുടെ ജീവിതത്തിൽ നമുക്ക് വായിക്കാം. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. ആടിന്റെ കുറക് കഴിച്ച ശേഷം നിസ്കാരത്തിലേക്ക് പുറപ്പെട്ടു. നിസ്കാരത്തിനു വേണ്ടി വുളൂഅ് പുതുക്കിയിട്ടില്ല.
    സമാനമായ ചില സന്ദർഭങ്ങളിൽ നബിﷺ വുളൂഅ് എടുത്തു എന്ന് കാണാം. അതിന് വിശദമായ വ്യാഖ്യാനങ്ങൾ ഇമാമുകൾ നൽകിയിട്ടുണ്ട്. ഒന്ന്, വുളൂഅ് ഇല്ലാത്ത സന്ദർഭത്തിലായിരിക്കാം തിരുനബിﷺ കഴിച്ചത്. അപ്പോൾ പിന്നെ വുളൂഅ് ചെയ്തിട്ടല്ലേ നിസ്കരിക്കാൻ പറ്റൂ. പ്രസ്തുത വുളൂഅ് അഗ്നിയിൽ വേവിച്ച മാംസം കഴിച്ചത് കൊണ്ടല്ല. നിലവിൽ വുളൂഅ് ഇല്ലാത്തതിനാലായിരുന്നു. തവളളഅ എന്ന അറബി പദം വുളൂഅ് എന്നതിന് പുറമേ കയ്യോ മറ്റു അവയവങ്ങളോ കഴുകിയാലും അങ്ങനെ പ്രയോഗിക്കാവുന്നതാണ്. അങ്ങനെ ഒരു പ്രാഥമിക അർഥത്തിലാകുമ്പോൾ ഭക്ഷണം കഴിച്ചു കൈ കഴുകിയ ശേഷം നിസ്കാരത്തിലേക്ക് പോയി എന്നേ ആശയം വരികയുള്ളൂ.
    അഗ്നിയിൽ വേവിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് വുളൂഅ് മുറിയുകയില്ല എന്നതിനാൽ വുളൂഅ് പുതുക്കേണ്ടതില്ല എന്ന് തന്നെയാണ് നിയമം.
    വുളൂഅ് ഉണ്ടായിരിക്കുന്ന നേരത്ത് സ്ത്രീകളെ ചുംബിച്ചാൽ വുളൂഅ് പുതുക്കേണ്ടതുണ്ടോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
    കുടുംബം, മുലകുടി, വിവാഹം എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ്‌ ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്‌ത്രീപുരുഷന്മാരാണ്‌ തൊട്ടാൽ വുളൂഅ് മുറിയാത്ത ബന്ധുക്കൾ.
    എന്നാൽ ഭാര്യമാരെ തൊട്ടാൽ വുളൂഅ് മുറിയും എന്നാണ് കർമശാസ്ത്രത്തിൽ ശാഫിഈ വീക്ഷണം. മുറിയുകയില്ല എന്നാണ് ഹനഫീ പക്ഷം. മറയോടുകൂടി സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ലെന്നാണ് ശാഫിഈകളുടെയും വീക്ഷണം. വുളൂഅ് നിർവഹിച്ച ശേഷം പള്ളിയിലേക്ക് പോകുന്ന പ്രവാചകൻﷺ ഭാര്യമാരെ സ്പർശിക്കുകയോ ചുംബിക്കുകയോ ചെയ്ത ഹദീസുകൾ മറയോടുകൂടി ആയിരിക്കാം എന്ന വീക്ഷണത്തിലാണ് ശാഫിഈ പണ്ഡിതന്മാർ സമീപിച്ചിട്ടുള്ളത്. സ്ത്രീ പുരുഷന്മാർ സ്പർശിച്ചാൽ എന്ന ആശയം വരുന്ന ഖുർആനിക സൂക്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് തൊട്ടാൽ വുളൂഅ് മുറിയും എന്ന നിയമം രൂപപ്പെട്ടു വന്നിട്ടുള്ളത്. പ്രസ്തുത ഖുർആനിക സൂക്തം സ്പർശനത്തിനപ്പുറം സംസർഗം എന്ന ആശയത്തെയാണ് ധ്വനിപ്പിക്കുന്നത് എന്നാണ് ഹനഫികൾ നിരീക്ഷിക്കുന്നത്.
    ചുരുക്കിപ്പറഞ്ഞാൽ ഖുർആനിന്റെയും ഹദീസിന്റെയും സമഗ്രതയും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന വിശാലതയും നിയമ സമീപനങ്ങളുടെ ചിട്ടകൾ പാലിച്ചുകൊണ്ട് അർഹതപ്പെട്ടവർ സമീപിച്ചപ്പോൾ രൂപപ്പെട്ടു വന്നതാണ് നാല് മദ്ഹബിലെയും വീക്ഷണങ്ങൾ. ഓരോ മദ്ഹബിനെയും അനുകരിക്കുന്നവർ അതാത് മദ്ഹബുകൾ നിർദ്ദേശിക്കുന്ന കർമരീതികളെയാണ് ജീവിതത്തിൽ പുലർത്തേണ്ടത്. എളുപ്പം നോക്കി മദ്ഹബുകൾക്കിടയിൽ സങ്കലനം രൂപപ്പെടുത്തുന്നത് നിദാനങ്ങൾക്കും പ്രമാണങ്ങൾക്കും എതിരാണ്.
    എല്ലാ മദ്ഹബിലെയും എളുപ്പവഴികളെ മാത്രം സ്വീകരിക്കാമെന്ന് വരുന്നതും സമീപനപരമായി ശരിയല്ല. ഓരോ മരുന്നിനും അതിന്റേതായ ഡോസും പഥ്യങ്ങളും ഉള്ളതുപോലെ ഓരോ മദ്ഹബുകളും അവതരിപ്പിക്കപ്പെട്ടതിന് സമഗ്രവും സവിശേഷവുമായ അടിത്തറകളുണ്ട്. സ്വതന്ത്ര ഗവേഷകന്മാരായ സ്വഹാബികൾ വീക്ഷിക്കുകയോ അവതരിപ്പിക്കുകയോ ചെയ്ത വൈവിധ്യങ്ങളാണ് പിൽക്കാലത്ത് മദ്ഹബുകളിലും വൈവിധ്യങ്ങളായി വന്നത്. ഇസ്ലാമിക സമഗ്രതയും കർമാനുഷ്ഠാനങ്ങളിലെ സമീപന വ്യാപ്തിയും ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പഠനമേഖലയാണ് മദ്ഹബുകളെ കുറിച്ചുള്ള പഠനം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...