Tweet 982

    Tweet 982
    February 20, 2025 • Thursday
    Post Header

    തിരുനബിﷺയുടെ വുളൂഅ് നിർവഹണത്തിന്റെ അനുബന്ധമായി കാലുറ തടകുന്നതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങളും വീക്ഷണങ്ങളുമാണ് വായിക്കാനുള്ളത്. ഇമാം ശാഫിഈ(റ), മാലിക്(റ), അഹ്മദ്(റ), ബുഖാരി(റ), ഇബ്നുമാജ(റ), നസാഈ(റ) എന്നിവർ സഅദ് ബിന് അബീ വഖാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. “തിരുനബി കാലുറകുകൾക്ക് മുകളിൽ തടകി.”
    വുളൂഅ് നിർവഹിക്കുന്ന സമയത്ത് കാലുകഴുകുന്നതിന് പകരം കാലിൽ അണിഞ്ഞിരുന്ന ഉറകളുടെ മുകളിലൂടെ സവിശേഷമായ രീതിയിൽ തടകി എന്നാണ് പറഞ്ഞതിന്റെ താല്പര്യം.
    വ്യത്യസ്ത സന്ദർഭങ്ങളിലും സഞ്ചാരങ്ങൾക്കിടയിലും തിരുനബിﷺ ഇപ്രകാരം നിർവഹിച്ചിരുന്നു എന്ന് പ്രമുഖരായ പല സ്വഹാബികളിൽ നിന്നും വ്യത്യസ്ത നിവേദനങ്ങൾ വന്നിട്ടുണ്ട്. പ്രസ്തുത നിവേദനങ്ങളെ അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര വിശാരദന്മാർ നൽകിയ വിശദീകരണവും അനുവാചകർ അറിഞ്ഞിരിക്കേണ്ട നിയമപാഠങ്ങളും ഇങ്ങനെ സംഗ്രഹിക്കാം.
    ചില പ്രത്യേക സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും വുളൂഅ് പൂർണ്ണമായ രൂപത്തിൽ നിർവഹിക്കാൻ സൗകര്യപ്പെടാതെ വരുമ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങളിൽ ഒന്നാണ് കാലുറ(ഖുഫ്ഫ) തടകിയാൽ മതി എന്നത്.
    ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടകല്‍ നിർബന്ധമാണെന്നും വരാം. ഉദാഹരണമായി, ഒരാൾ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് കാലുകൾ കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) കടന്നു പോകും എന്ന് ഉറപ്പാവുകയോ അല്ലെങ്കില്‍ പൂർണ്ണമായും കഴുകാന്‍ മതിയാവുന്നത്ര വെള്ളം ഇല്ലാതെ വരികയോ ചെയ്താൽ പകരമായി ഖുഫ്ഫ തടകല്‍ നിര്‍ബന്ധമായി വരും. എന്നാല്‍, ഇങ്ങനെ ഖുഫ്ഫയെ തടകല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാലുകൾ കഴുകി മേല്‍ പ്രകാരം തുടരാം.
    അബൂഹുറൈറ(റ)വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ(1/244)ല്‍ വിശദീകരിച്ചു. ഹനഫീ മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും ഇതേ അഭിപ്രായം പറഞ്ഞതായി ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞിട്ടുണ്ട്.
    എന്നാൽ, ഇതിന് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടകാം എന്നാണ് മാലികി മദ്ഹബിലെ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്(മജ്മൂഅ് 1/484). ഈ ആനുകൂല്യത്തോടെ നിസ്കരിക്കുമ്പോൾ ഫര്‍ളും സുന്നത്തും നേര്‍ച്ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ് 1/481). ഖുഫ്ഫ ധരിച്ച ശേഷം എപ്പോഴാണ് വുളൂഅ് മുറിയുന്ന കാര്യങ്ങൾ ഉണ്ടാകുന്നത് അപ്പോൾ മുതലാണ് സമയം കണക്കാക്കി തുടങ്ങുക.
    നാട്ടിൽ നിന്ന് അശുദ്ധിയായ ശേഷം യാത്ര തുടങ്ങിയ ആൾ ഒരു ദിവസത്തെ തടകൽ പൂർത്തിയാക്കാം എന്നാണ് ഹനഫി മദ്ഹബ് ഒഴികെയുള്ള മൂന്ന് മദ്ഹബുകളും പഠിപ്പിക്കുന്നത്. ഹനഫി മദ്ഹബ് പ്രകാരം അയാൾക്കും യാത്രയുടെ ആനുകൂല്യം ലഭിക്കും.
    യാത്ര ചെയ്ത നാട്ടിലെത്തിയവനും യാത്രയിലാണോ അല്ലാതെയാണോ ഖുഫ്ഫ തടകി തുടങ്ങിയത് എന്ന് സംശയിച്ചവനും നാട്ടിൽ നിൽക്കുന്നവനുള്ള ആനുകൂല്യമേ ലഭിക്കുകയുള്ളൂ. ഈ ആനുകൂല്യം ഉപയോഗിക്കുന്നതിന്റെ സമയം കടന്നോ ഇല്ലയോ എന്ന് സംശയിക്കുന്നവൻ പ്രസ്തുത ആനുകൂല്യത്തിന്മേൽ പിടിച്ചു നിൽക്കരുത്. അശുദ്ധി ഉണ്ടായത് ഏത് സമയത്താണ് എന്ന് സംശയിച്ചാൽ അതിൽ ആദ്യത്തെ സമയം പരിഗണിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യണം. ഉദാഹരണം ളുഹറിന്റെ സമയത്താണോ അസറിന്റെ സമയത്താണോ എന്ന് സംശയിച്ചാലും ളുഹറിന്റെ സമയത്താണെന്ന് ഉറപ്പിച്ച് സമീപിക്കണം. ഖുഫ്ഫ തടകുന്ന കാലയളവിൽ വലിയ അശുദ്ധി ഉണ്ടായാൽ കാലുറകൾ ഊരി കഴുകി തന്നെ ശുദ്ധി വരുത്തണം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...