Tweet 971

    Tweet 971
    February 9, 2025 • Sunday
    Post Header

    അനസു ബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നിസ്കാരത്തിന് സമയമായി. അടുത്ത് വീടുള്ളവരൊക്കെ വീടുകളിലേക്ക് വുളൂഅ് നിർവഹിക്കാൻ വേണ്ടി പോയി. തിരുനബിﷺക്ക് ശിലാനിർമിതമായ ഒരു ചെറിയ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. അവിടുത്തെ മുൻകൈ കടത്താൻ പോലും വിശാലതയില്ലാത്തത്ര ചെറുതായിരുന്നു അത്. തിരുനബിﷺയും ബാക്കിയുള്ളവരും അതിൽ നിന്ന് വുളൂഅ് നിർവഹിക്കാൻ തുടങ്ങി. ബാക്കിയുള്ള എല്ലാവരും അതിൽ നിന്ന് അംഗ സ്നാനം പൂർത്തിയാക്കി. അനസുബ്നു മാലികി(റ)നോട് ചോദിച്ചു. അവിടെ എത്ര ആളുകളുണ്ടായിരുന്നു. എൻപതിൽപരം ആളുകളുണ്ടായിരുന്നു ഞങ്ങൾ.
    തിരുനബിﷺയുടെ ജീവിതത്തിലെ മുഅ്ജിസത്തുകൾ അഥവാ അമാനുഷിക സംഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു അധ്യായമാണ്, വെള്ളവും മറ്റ് വിഭവങ്ങളും വർദ്ധിച്ചു കിട്ടിയത്. ഒരു ചെറിയ പാത്രത്തിലെ ഭക്ഷണം കൊണ്ട് ഒരു സൈന്യത്തെ മുഴുവൻ ഭക്ഷിപ്പിക്കുകയും എല്ലാവരുടെയും വിശപ്പടങ്ങിയിട്ടും ആദ്യത്തേത് അവിടെ അവശേഷിച്ചതും കുറഞ്ഞ വെള്ളം കൊണ്ട് ഒരു യാത്രാ സംഘത്തിന് മുഴുവൻ ആവശ്യ നിർവഹണത്തിനും ശേഖരിക്കാൻ ലഭിച്ചതും, തിരുകരങ്ങളിലെ വിരലുകൾക്കിടയിൽ നിന്ന് വെള്ളം പ്രവഹിച്ചതും ഇത്തരം അത്ഭുത സംഭവങ്ങളിൽ നിന്ന് പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്.
    തിരുനബിﷺ ഉപയോഗിച്ചിരുന്ന പാത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവും അത് പ്രയോജനപ്പെട്ട ആളുകളുടെ എണ്ണവും കൂടി ചേർത്തുപറഞ്ഞു എന്നേയുള്ളൂ.
    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഇമ്രാൻ ബിൻ ഹുസൈനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയും അനുയായികളും ഒരിക്കൽ ബഹുദൈവ വിശ്വാസിയായ ഒരു സഹോദരിയുടെ തോൽ പാത്രത്തിൽ നിന്ന് വുളൂഅ് ചെയ്തു.
    ഒരു യാത്രക്കിടയിലെ സംഭവമാണിത്. യാത്രാമധ്യേ വെള്ളം ആവശ്യമായി വന്നപ്പോൾ അവർക്ക് ലഭിച്ചത് ബഹുദൈവ വിശ്വാസിയായ ഒരു സഹോദരിയുടെ തോൽപാത്രത്തിലെ വെള്ളമായിരുന്നു. അത് എല്ലാവർക്കും മതിയാകും വിധം വർദ്ധിച്ചു എന്ന അത്ഭുതം കൂടി ഇതിലുണ്ട്. ഇസ്ലാം മത വിശ്വാസികളല്ലെങ്കിലും അവരുടെ പാത്രവും അതിലെ വെള്ളവും അംഗസ്നാനത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ നിയമപരമായി വിലക്കില്ല എന്ന അധ്യാപനം കൂടി ഇവിടെ ലഭിക്കുന്നുണ്ട്.
    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അനസുബ്നു മാലിക്(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ കുളിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന വെള്ളത്തിന്റെ അളവ് ഒരു സാഅ് മുതൽ 5 മുദ്ദ് വരെയായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുളൂഅ് നിർവഹിക്കുമായിരുന്നു.
    മറ്റൊരു നിവേദന പ്രകാരം മുദ്ദ് എന്ന പ്രയോഗത്തിന് പകരം മക്കൂക് എന്ന പ്രയോഗമാണുള്ളത്. മുക്കാൽ ലിറ്ററിനാണ് ഒരു മക്കൂക് എന്ന് പറയുക. ഈ പദത്തിന്റെ ബഹുവചനമാണ് മകാഇക്. മുദ്ദിൻ്റെ അളവിനേക്കാൾ അല്പം കൂടുതലാണിത്.
    ഒന്നുകൂടി വ്യക്തമായ മറ്റൊരു പ്രയോഗം മഹതി ആഇശ(റ) പറയുന്നുണ്ട്. തിരുനബിﷺ ഒരു സാഉ വെളളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ് കൊണ്ട് വുളൂഅ് എടുക്കുകയും ചെയ്യുമായിരുന്നു.
    ഈ അളവുകളിൽ നിന്ന് അല്പം ഏറിയും കുറഞ്ഞും വെള്ളം ഉപയോഗിച്ചുകൊണ്ട് കുളിക്കുകയും അംഗ ശുദ്ധി വരുത്തുകയും ചെയ്തത് വിവിധ നിവേദനങ്ങളിൽ കാണാൻ കഴിയും.
    ഒരു മുദ്ദിന്റെ അളവിൽ കുറഞ്ഞ വെള്ളം തിരുനബിﷺക്ക് ലഭിക്കുകയും അതിൽ നിന്ന് കൈകളും ചെവിയും എല്ലാം തേച്ചു കഴുകിക്കൊണ്ടുതന്നെ വുളൂഅ് നിർവഹിച്ചിരുന്നു എന്ന് അബ്ദുല്ലാഹിബിന് സെയ്ദ്(റ) പറയുന്ന ഹദീസ് ഇമാം ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.
    ഓരോ നിവേദനങ്ങളും ഓരോ പാരായണങ്ങളും നമുക്ക് നൽകുന്നത് നവ്യാനുഭവങ്ങളാണ്. പ്രവാചക പ്രഭുﷺവിന്റെ ജീവിതം എത്രമേൽ സൂക്ഷ്മമായി ഓരോ വ്യവഹാര മേഖലകളെയും ചൂഴ്ന്നു നിൽക്കുന്നു എന്നതാണ് ആവർത്തിച്ചു നമ്മളോട് പറയുന്ന യാഥാർത്ഥ്യം. അതെ, നമുക്ക് ഇനിയും ഈ അധ്യായത്തിലൂടെ കുറെ കൂടി സഞ്ചരിക്കാനുണ്ട്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...