Tweet 972

    Tweet 972
    February 10, 2025 • Monday
    Post Header

    വുളൂഅ് ചെയ്ത ചില സന്ദർഭങ്ങളിൽ തിരുനബിﷺ മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിച്ചു. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിൽ സ്വഹാബി പ്രമുഖനായ മുഗീറ(റ) പറയുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം യാത്രയിലായിരുന്നു. വഴിയിൽ വച്ച് എന്നോട് പറഞ്ഞു. ആ വെള്ള പാത്രം ഇങ്ങെടുക്കൂ. ഞാൻ പാത്രം എടുത്തു കൊടുത്തപ്പോൾ തിരുനബിﷺ അതും വാങ്ങി മുന്നോട്ടു നീങ്ങി. എൻ്റെ കൺവെട്ടത്തിൽ നിന്നും മറയുന്ന സ്ഥലത്തേക്ക് എത്തി. പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചു. ശാമിൽ നിർമിതമായ ഒരു ജുബ്ബയായിരുന്നു തിരുനബിﷺയപ്പോൾ ധരിച്ചിരുന്നത്. കുപ്പായത്തിന്റെ കൈ ഇടുങ്ങിയതായതുകൊണ്ട് കൈ പുറത്തേക്കെടുക്കാൻ പ്രയാസപ്പെട്ടു. ഒടുവിൽ അകത്തുകൂടി കൈ ഊരിയെടുത്തു. ഞാൻ വെള്ളം കയ്യിൽ ഒഴിച്ചു കൊടുത്തു. നിസ്കാരത്തിന് വുളൂഅ് എടുക്കും പോലെ അവിടുന്ന് വുളൂഅ് എടുത്തു.
    തിരുനബിﷺ മറ്റൊരാളോട് സഹായം തേടി കർമങ്ങൾ നിർവഹിച്ചതിന്റെ ഒരു ചിത്രം കൂടിയായിട്ടാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത്.
    ഇമാം അബൂ യഅ്ലാ ബസ്സാർ(റ) നിവേദനം ചെയ്യുന്നു. ഉമർ(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ വുളൂഅ് എടുക്കാൻ വെള്ളം സമാഹരിക്കുകയായിരുന്നു. ഞാൻ ഓടിച്ചെന്ന് ഒപ്പം സഹായിക്കാം എന്ന് കരുതി. അപ്പോൾ നബിﷺ പറഞ്ഞു. വേണ്ട ഉമറെ(റ) ഞാൻ വുളൂഅ് എടുക്കാൻ വെള്ളം സമാഹരിക്കുന്നതിൽ മറ്റൊരാൾ പങ്കാളിയാകുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല.
    ഈ രണ്ടു നിവേദനങ്ങളും വ്യത്യസ്തമായ ആശയങ്ങളാണല്ലോ നമുക്ക് തരുന്നത്. എന്നാൽ, ഇത് രണ്ടും ചേർത്തു വായിക്കുമ്പോൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയ ഒരു നിലപാടിലേക്ക് നമുക്കെത്താൻ കഴിയും. ആവശ്യമെങ്കിൽ മാത്രം മറ്റൊരാളോട് സഹായം തേടാം എന്നതാണ്. ആവശ്യമില്ലാത്ത പക്ഷം മറ്റൊരാളോട് സഹായം തേടാതിരിക്കലാണ് നല്ലത് എന്നുതന്നെ കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
    മേൽ ഉദ്ധരിച്ച രണ്ടു പക്ഷത്തുനിന്നും വായിക്കാവുന്ന പല നിവേദനങ്ങളും ഗ്രന്ഥങ്ങളിൽ കാണാം. ഇത്തരമൊരു മുൻവിധിയോടുകൂടിയാണ് നമുക്ക് മനസ്സിലാക്കാനുള്ളത്. ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ മകൾ റുഖിയ്യ(റ)യുടെ പരിചാരക ഉമ്മു അയ്യാശ്(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ സഹായിക്കാറുണ്ടായിരുന്നു. ഞാൻ നിന്നുകൊണ്ട് വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ അവിടുന്ന് ഇരുന്നുകൊണ്ട് വുളൂഅ് നിർവഹിച്ചു.
    തിരുനബിﷺക്ക് അംഗ സ്നാനം നിർവഹിക്കാൻ വെള്ളമൊഴിച്ചു കൊടുക്കുകയും കയ്യിൽ വെള്ളമൊഴിച്ചു കൊടുത്തപ്പോൾ അത് സ്വീകരിച്ചു മുഖം കഴുകുകയും ചെയ്ത രംഗം റൂബയ്യിഅ് ബിൻത് മുഅവ്വിദ്(റ) പങ്കുവെക്കുന്നുണ്ട്. ഇമാം ഇബ്നു മാജ(റ) തന്നെയാണ് ആ നിവേദനവും റിപ്പോർട്ട് ചെയ്തത്.
    തിരുനബിﷺയുടെ പരിചാരകയായിരുന്ന ഉമയ്യ(റ) ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ വെള്ളം പകർന്നു കൊടുക്കാറുണ്ടായിരുന്നു എന്ന് ദീർഘമായ ഒരു ഹദീസിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.
    ഇബ്നു മാജ(റ) ഇബിന് അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. സക്കാത്ത് അവകാശിയെ ഏൽപ്പിക്കുന്നതിനും വുളൂഅ് നിർവഹിക്കുന്നതിനും തിരുനബിﷺ മറ്റൊരാളുടെ സഹായം തേടാറുണ്ടായിരുന്നില്ല. സ്വയം തന്നെ നിർവഹിക്കുകയായിരുന്നു പതിവ്. തിരുനബിﷺ സ്വന്തമായി തന്നെ വെള്ളമെടുത്തു കൊണ്ടുവന്ന് വുളൂഅ് നിർവഹിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്ത രംഗങ്ങൾ പല നിവേദനങ്ങളിലും നമുക്ക് വായിക്കാനുണ്ട്.
    നബി ജീവിതത്തിന്റെ ആഖ്യാനങ്ങളെ വായിക്കുമ്പോൾ പല വശങ്ങളും നമുക്ക് ചേർത്ത് മനസ്സിലാക്കാനുണ്ട്. ലഭ്യമായ നിവേദനങ്ങൾ മുഴുവനും വെച്ചുകൊണ്ടുള്ള പരസ്പര പഠനങ്ങളുടെ ഏറ്റവും സമഗ്രമായ രൂപമാണ് നാല് മദ്ഹബിന്റെ പണ്ഡിതന്മാർ അവതരിപ്പിച്ചത്. നമുക്ക് ലഭ്യമാകുന്ന ഏതോ ഒരു ഹദീസോ നിവേദനമോ വച്ചുകൊണ്ട് ഈ അധ്യായത്തിൽ നബിﷺയുടെ ജീവിതം ഇങ്ങനെയായിരുന്നു എന്ന് തീർച്ച പറയാനാവില്ല.
    ഇക്കാലത്ത് ലഭ്യമായ മുഴുവൻ ഹദീസുകളും വച്ചുകൊണ്ട് നമുക്ക് അങ്ങനെ ഒരു തീർപ്പിലേക്ക് എത്താൻ കഴിയില്ല. ഇന്ന് ലഭ്യമായതിന്റെ പത്തിരട്ടിയോ അതിലേറെയോ ഹദീസുകളെ മുന്നിൽ വച്ചുകൊണ്ടുള്ള സമഗ്ര നിരൂപണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് നാലു മദ്ഹബിന്റെ ഇമാമുകളും കർമശാസ്ത്ര വഴികളെ ചിട്ടപ്പെടുത്തിയത്. നമുക്ക് ലഭ്യമായ ഹദീസുകൾ വച്ചുകൊണ്ട് നാലിൽ ഏതെങ്കിലും ഒരു മദ്ഹബിന്റെ അടിസ്ഥാനങ്ങളെ നിരോധിക്കാനോ ശരിയല്ലെന്ന് പറയാനോ ഇക്കാലത്ത് ഒരിക്കലും സാധ്യമല്ല. കാരണം നാല് ഇമാമുകൾക്കും ലഭിച്ച മുഴുവൻ റഫറൻസുകളും നമുക്ക് ലഭ്യമാവുക അസാധ്യമാണ്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...