
തിരുനബിﷺയുടെ യാത്രാ രീതികളും യാത്രയിൽ കണ്ടുമുട്ടുന്നവരോടുള്ള സമീപനങ്ങളും സ്വതന്ത്ര അദ്ധ്യായം ആയിത്തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഉർവത് ബിൻ സുബൈർ(റ) പറയുന്നു. ഒരിക്കൽ ഒരാൾ എന്റെ സന്നിധിയിൽ വച്ച് ഉസാമത് ബിൻ സൈദി(റ)നോട് ചോദിച്ചു. വിടവാങ്ങൽ ഹജ്ജ് വേളയിൽ തിരുനബിﷺയുടെ യാത്രാരീതി എങ്ങനെയായിരുന്നു? അപ്പോൾ അദ്ദേഹം പറഞ്ഞു. ഒരു മിതമായ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. നന്നായി ഒഴിവു കിട്ടുന്ന സ്ഥലങ്ങളിൽ കുറച്ചുകൂടി വേഗത്തിൽ സഞ്ചരിക്കുമായിരുന്നു.
അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. യാത്രക്കിടയിൽ തിരുനബിﷺ ഒരു ഉയർന്ന പ്രദേശത്ത് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കും. അല്ലാഹുവേ എല്ലാ മഹത്വത്തിനും മേലെ മഹത്വം നിനക്കാണല്ലോ റബ്ബേ! എല്ലാ സ്തുതിയുടെയും മേലെ സ്തുതിയും നിനക്കാണ്. അബു ദാവൂദ്(റ) ജാബിറി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. സംഘമായിട്ട് യാത്ര ചെയ്യുമ്പോൾ തിരുനബിﷺ പലപ്പോഴും പിന്നിലായിരിക്കും സഞ്ചരിക്കുക. ദുർബലരായവരെ തെളിച്ചു മുന്നോട്ടു കൊണ്ടു വരും. ചിലപ്പോൾ അവരെ വാഹനത്തിൽ ഒപ്പം ഇരുത്തുകയും പ്രത്യേകമായി പ്രാർഥിച്ചു കൊടുക്കുകയും ചെയ്യും.
ഇമാം അഹ്മദും(റ) മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ അബൂ സഈദ് അൽഖുദ്രി(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അപ്പോഴതാ ഒരാൾ വന്ന് തന്റെ വാഹനപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ പോയി. അല്ലെങ്കിൽ വലത്തോട്ടും ഇടത്തോട്ടും ഒക്കെ നോക്കി. അപ്പോൾ ഇങ്ങനെ പറഞ്ഞു. ആരുടെയെങ്കിലും വാഹനത്തിൽ സഞ്ചാര സൗകര്യമുണ്ടെങ്കിൽ അതില്ലാത്തവർക്ക് നൽകുക. ആരുടെയെങ്കിലും പക്കൽ ഭക്ഷണം അധികമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് വിതരണം ചെയ്യുക. ഓരോ വിഭവങ്ങളും എണ്ണി ഇങ്ങനെ പറഞ്ഞപ്പോൾ മിച്ചമുള്ളതൊന്നും നമുക്ക് അവകാശപ്പെട്ടതല്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി.
തിരുനബിﷺയുടെ ജീവിതശൈലിയെ കുറിച്ച് അനസ് ബിനു മാലിക്(റ) പറയുന്നു. യാത്രയിലായിരിക്കുമ്പോൾ പ്രഭാത നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ നടക്കുമായിരുന്നു.
ഇമാം നസാഇ(റ) ഉഖുബ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ ഇരിക്കുന്ന വാഹനം ഒരു പർവത പാതയിലൂടെ ഞാൻ തെളിച്ചു കൊണ്ടുപോവുകയായിരുന്നു. അല്ല, ഉഖ്ബ(റ) നിങ്ങൾ വാഹനത്തിൽ കയറുന്നില്ലേ? എന്ന് നബിﷺ എന്നോട് ചോദിച്ചു. നബിﷺ നടക്കുകയും ഞാൻ വാഹനത്തിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നത് ഗുരുതരമായ ഒരു കാര്യമായി ഞാൻ മനസ്സിലാക്കി. വീണ്ടും എന്നോട് നബിﷺ ആവശ്യപ്പെട്ടപ്പോൾ അവിടുത്തെ ആജ്ഞ അനുസരിക്കാത്തത് അപരാധമായി പോകുമോ എന്ന് ഞാൻ ആലോചിച്ചു. അതുകൊണ്ട് ഞാൻ അല്പനേരം വാഹനത്തിൽ മേൽ കയറുകയും ഒപ്പം നടന്നു സഞ്ചരിക്കുകയും ചെയ്തു. ശേഷം, നബിയെ തന്നെ വാഹനത്തിൽ കയറ്റി യാത്ര തുടർന്നു.
എത്ര ഹൃദ്യമായ നിവേദനങ്ങളിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിച്ചത്. തിരുനബിﷺയുടെ സഞ്ചാര വഴികൾ ലോകത്തിനു കൈമാറിത്തന്ന സന്ദേശങ്ങളുടെ സമഗ്രതയും സന്തോഷവും എത്ര വലുതാണ്. ഒരു സംഘമായി പോകുമ്പോൾ സംഘത്തിലെ ഓരോരുത്തരെയും പരിഗണിക്കുകയും ക്ഷീണിതരെ മനസ്സിലാക്കുകയും ചെയ്യുന്നു. അവർക്ക് വേണ്ട പിന്തുണയും സഹായവും എത്തിക്കുന്നു. പരിചാരങ്ങളാണെങ്കിലും ഒപ്പം സഞ്ചരിക്കുന്നത് ഒരു മനുഷ്യനാണെന്ന വിചാരം നബിﷺയെ സ്വാധീനിക്കുന്നു. അദ്ദേഹത്തിനും ആശ്വാസം നൽകാൻ ആവുന്ന വിധത്തിൽ തിരുനബിﷺ ഇടപെടുന്നു. ഭൂവിതാനങ്ങളിലെ ഭാവ വ്യത്യാസങ്ങൾ ഓരോന്നും മനസ്സിലാക്കി പരമാധികാരിയായ പടച്ചവനെ അപ്പപ്പോൾ സവിശേഷമായ വാചകങ്ങൾ കൊണ്ട് പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ലോകത്തെവിടെയുമുള്ള യാത്രികരും സഞ്ചാരികളും അറിയാനും പുലർത്താനുമുള്ള നിരവധി സന്ദേശങ്ങളോടെയാണ് അവിടുത്തെ ഓരോ ചുവടുകളും മുന്നോട്ടു നീങ്ങിയത്.
