
അബൂ മുസ്ലിമും(റ) നസാഇ(റ)യും സലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുതിരകളുടെ മൂർധാവിൽ അന്ത്യനാൾ വരെയും നന്മയുണ്ടാകും. കുതിരയെ പരിപാലിക്കുന്നവർ സഹായിക്കപ്പെടുന്നവരാണ്. ഇബിനു മന്ദ(റ)യുടെ നിവേദനത്തിൽ കുതിരയ്ക്ക് വേണ്ടി വിനിയോഗിക്കുന്നവർ ഇരുകൈ കൊണ്ടും ധർമ്മം ചെയ്യുന്നവരെ പോലെയാണ് എന്ന പ്രയോഗവുമുണ്ട്. അസ്മാ ബിൻത് യസീദ്(റ) പറയുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾ കുതിരയെ പരിപാലിക്കുകയും നല്ല രൂപത്തിൽ അതിന് അന്നപാനീയങ്ങൾ നൽകുകയും ചെയ്താൽ ആ കുതിരയുടെ വിശപ്പും ദാഹവും ഭക്ഷണവും പാനീയവും കാഷ്ടവും മൂത്രവും അഥവാ അതിന്റെ ഓരോ ചലനങ്ങളും പരലോകത്ത് നന്മയുടെ ഭാഗത്ത് ഭാരം തൂങ്ങുന്നതായിരിക്കും.
സത്യത്തിന്റെയും ധർമത്തിന്റെയും സംസ്ഥാപനത്തിനു വേണ്ടി പടക്കളത്തിലേക്ക് ആവശ്യമായ കുതിരയെ സജ്ജീകരിക്കുന്നവർ ആത്യന്തികമായി നന്മയെ സ്ഥാപിക്കാനുള്ള പ്രവർത്തനമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ഓരോന്നിലും സംഘാടകമൂല്യവും പ്രതിഫലവുമുണ്ട് എന്നാണ് ഈ പറഞ്ഞതിന്റെ ആശയം. ഒരു ജീവിയെ പരിപാലിക്കുന്നു എന്നതിനപ്പുറം അതിന്റെ ഗുണപരമായ പ്രയോഗം ലോകത്തിനു മുഴുവനും നന്മയും സമാധാനവും സ്ഥാപിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാകുന്നു എന്ന് വരുമ്പോൾ നിലയ്ക്കാത്ത സൽകർമമായി അത് പരിണമിക്കുന്നു.
മഹാനായ അലിയ്യി(റ)ൽ നിന്ന് ഖാളി ഉമർ ബിൻ ഹസൻ അൽ ഉശ്നാനി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അന്ത്യനാൾ വരെയും കുതിരകളുടെ മൂർദ്ധാവിൽ നന്മയുണ്ട്. അതിനെ പരിപാലിക്കുന്നവർക്ക് അല്ലാഹുവിൽ നിന്ന് പ്രത്യേക സഹായം ലഭിക്കും. നിങ്ങൾ അതിന്റെ മൂർദ്ധാവുകളിൽ പിടിക്കുക. അനുഗ്രഹത്തിനു വേണ്ടി പ്രത്യേകം പ്രാർഥിക്കുക. അവയുടെ കഴുത്തുകളിൽ ബെല്ല് തൂക്കാതിരിക്കുക.
അബൂഉബൈദ ബിൻ അത്വാഅ്(റ) പറയുന്നു. തിരുനബിﷺ പറഞ്ഞു. ആടുകൾ നിലനിൽക്കുന്ന അനുഗ്രഹങ്ങളാണ്. ഒട്ടകം അലങ്കാരമാണ്. കുതിരകളുടെ മൂർദ്ധാവിൽ അന്ത്യനാൾ വരെ നന്മയുണ്ടാകും.
ഇമാം ബസാർ(റ) ഹുദൈഫ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിൽ നാം വായിച്ചു പോയ ഹദീസുകളിലെ ആശയങ്ങൾക്ക് ശേഷം ഇങ്ങനെ കൂടിയുണ്ട്. നിനക്ക് സേവനം ചെയ്യുന്ന അടിമ നിന്റെ സഹോദരനാണ്. അവന് നീ നന്മ ചെയ്യണം. അവൻ എവിടെയെങ്കിലും പരാജിതനായാൽ അവനെ സഹായിക്കണം.
അടിമകൾക്ക് മാനുഷിക മൂല്യം പോലും പരിഗണിക്കാത്ത ഒരു കാലത്ത് അവരെ മനുഷ്യരായും സഹോദരനായും പരിഗണിക്കാൻ ഒപ്പമിരുത്തി ഭക്ഷണം നൽകാൻ മനുഷ്യാവകാശങ്ങൾ വകവച്ചു കൊടുക്കാൻ ഏതെങ്കിലും വിധേനെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചാൽ അതുവഴി പരലോകത്തും ഈ ലോകത്തും ഒരായിരം അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് അറിയിക്കാൻ നിരന്തരമായി തിരുനബിﷺ പരിശ്രമിച്ചുകൊണ്ടിരുന്നു. അടിമകൾ ഒരു വലിയ ആസ്തി കൂടിയായ കാലത്ത് പൊടുന്നനെ നിരോധിക്കുന്നതിന് പകരം ക്രമേണയായി അടിമത്ത മോചനം സാധ്യമാക്കുകയായിരുന്നു തിരുനബിﷺയുടെ ലക്ഷ്യം. അവർ മോചിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും അവർക്ക് മനുഷ്യാവകാശങ്ങൾ കൃത്യമായി ലഭിക്കാനുള്ള ചിട്ടകൾ അതിവേഗം അറബ് സമൂഹത്തിൽ തിരുനബിﷺ സ്ഥാപിച്ചെടുത്തു.
അടിമകളെ മോചിപ്പിക്കുന്ന മൂല്യം പ്രസംഗിച്ചപ്പോൾ എല്ലാം സംഘങ്ങളായി അവർ മോചിപ്പിക്കപ്പെടുകയും ചെയ്തു. തിരുനബിﷺയുടെ പല സമീപനങ്ങളും കൂട്ടംകൂട്ടമായി അടിമത്ത മോചനത്തിന് വഴിതെളിച്ചു. അല്ലാഹുവിൽ നിന്ന് പ്രീതി ലഭിക്കാനും ചെയ്തുപോയ കുറ്റങ്ങളിൽ നിന്ന് പശ്ചാത്തപിക്കാനും അടിമ മോചനം ഒരു കാണിക്കയാക്കി മുന്നിൽ വെച്ചു. അതുവഴിയും നിരവധി അടിമകൾക്ക് മോചനം ലഭിച്ചു.
മൂല്യങ്ങളെ എങ്ങനെയാണ് തിരുനബിﷺ സമൂഹത്തിൽ സ്ഥാപിച്ചത് എന്ന് പഠിക്കുമ്പോൾ ഇത്തരം അധ്യായങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കുറച്ചുകൂടി നമുക്ക് തിരുനബിﷺയുടെ വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കാം.
