Tweet 922

    Tweet 922
    December 22, 2024 • Sunday
    Post Header

    പതിനെട്ട്, സാബിത് ബിൻ ളഹ്ഹാക് അൽ അൻസ്വാരി(റ). അബൂ സുർഅ അർറാസി(റ) ഇദ്ദേഹത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു. പ്രവാചക ശിഷ്യന്മാരിൽ പ്രത്യേക വിജ്ഞാന വിഭാഗമായ അഹ്ലുസ്സുഫ്ഫയിൽ പെട്ട ആളായിരുന്നു അദ്ദേഹം. ഖന്ദക്കിൽ തിരുനബിﷺയോട് ഉടമ്പടി ചെയ്തവരുടെ കൂട്ടത്തിലും വാഹനപ്പുറത്ത് ഒപ്പം സഞ്ചരിച്ചവരുടെ കൂട്ടത്തിലും ഇദ്ദേഹമുണ്ട്. ഹംറാഉൽ അസദ് സൈനിക നീക്കത്തിൽ തിരുനബിﷺയുടെ വഴികാട്ടിയുമായിരുന്നു.
    പത്തൊൻപത്, ശരീദ് ബിൻ സുവൈദ് അസ്സഖഫി(റ). അദ്ദേഹം തന്നെ പറഞ്ഞതായി ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു. തിരുനബിﷺ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി കൊണ്ടുപോയി. ഇടയിൽ വെച്ച് എന്നോട് ചോദിച്ചു. ഉമയ്യത് ബിന് അബിസൽതിന്റെ കവിതകൾ നിങ്ങൾ ചൊല്ലാറുണ്ടോ. അതെ എന്ന് പറഞ്ഞപ്പോൾ എന്നോട് ചൊല്ലിക്കേൾപ്പിക്കാൻ പറഞ്ഞു.
    ഇരുപത്, സലമത് ബിനു അംർ ബിൻ വഹബ് ബിനു സിനാൻ(റ). അദ്ദേഹം തന്നെ പറയുന്നു. തിരുനബിﷺ ഒട്ടകത്തിന്മേൽ എന്നെയും പിന്നിലിരുത്തി യാത്ര ചെയ്തു. അങ്ങനെ ഞങ്ങൾ മദീനയിലേക്ക് പ്രവേശിച്ചു. ഇമാം ത്വബറാനി(റ) ഉദ്ധരിച്ച ഹദീസിൽ അദ്ദേഹം പറയുന്നു. തിരുനബിﷺ പലപ്രാവശ്യം എന്നെ വാഹനത്തിൽ ഒപ്പമിരുത്തി കൊണ്ടുപോയിട്ടുണ്ട്. പലപ്രാവശ്യം എന്റെ ശിരസ്സിൽ തലോടിയിട്ടുണ്ട്. എന്റെ വിരലുകളുടെ എണ്ണം കണക്കെ പ്രാവശ്യം എനിക്കുവേണ്ടിയും എന്റെ പരമ്പരകൾക്ക് വേണ്ടിയും പ്രാർഥിച്ചിട്ടുമുണ്ട്.
    ഇരുപത്തിയൊന്ന്, അലിയ്യ് ബിൻ അബുൽ ആസ് ബിൻ റബീഹ്(റ). മിസ്അബ് അസ്സുബൈരി(റ) പറയുന്നു. മക്കാ വിജയ ദിവസം തിരുനബിﷺ അലിയ്യ് ബിൻ അബിൽ ആസി(റ)നെ വാഹനപ്പുറത്ത് ഒപ്പമിരുത്തി കൊണ്ടുപോയിട്ടുണ്ട്. ഉമർ ബിൻ അബൂബക്കർ അൽ മൗസിലി(റ) ഇതേ ആശയം തന്നെ മറ്റു വാചകങ്ങളിൽ പറയുന്നുണ്ട്.
    ഇരുപത്തിരണ്ട്, അബ്ദുൽ മുത്വലിബ് കുടുംബത്തിലെ ഒരു കുട്ടി. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. മക്കാ വിജയത്തിന്റെ അന്ന് തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുമ്പോൾ അബ്ദുൽ മുത്വലിബിന്റെ കുടുംബത്തിലെ രണ്ടു കുട്ടികളെ വാഹനത്തിന്മേൽ ഒപ്പമിരുത്തിയിട്ടാണ് പ്രവേശിച്ചത്. ഒരാളെ മുന്നിലും മറ്റൊരാളെ പിന്നിലുമാണ് ഇരുത്തിയിരുന്നത്.
    ഇമാം യൂസഫ് സ്വാലിഹി തിരുനബിﷺയോടൊപ്പം സഞ്ചരിച്ചവരെ എണ്ണുമ്പോൾ ഇതേ രീതിയിലാണ് ഇരുപത്തിരണ്ടാമത്തെ ആളെ പരിചയപ്പെടുത്തിയത്. കൃത്യമായ നാമം അറിയില്ലെങ്കിലും അബ്ദുൽ മുത്വലിബിന്റെ തറവാട്ടിലെ ഒരു കുട്ടി കൂടി തിരുനബിﷺയോടൊപ്പം ആ വാഹനത്തിലുണ്ടായിരുന്നു എന്ന് നിർണയിക്കുകയാണിവിടെ.
    ഇരുപത്തി മൂന്ന്, അബ്ദുല്ലാഹിബിന് സുബൈർ(റ). അദ്ദേഹം അബ്ദുല്ലാഹിബിന് ജഅ്ഫറി(റ)നോട് പറഞ്ഞതായി അബൂ മുലയ്ക(റ) പറയുന്നു. തിരുനബിﷺ നമ്മളെ കണ്ടുമുട്ടുകയും നിങ്ങളെ ഒഴിവാക്കി എന്നെ വാഹനപുറത്തു കയറ്റുകയും ചെയ്ത ദിവസം നിങ്ങൾ ഓർക്കുന്നില്ലേ?
    ഇരുപത്തിനാല്, ഉസാമത് ബിൻ ഉമൈർ(റ). തിരുനബിﷺയുടെ വാഹനപ്പുറത്ത് ഒപ്പം സഞ്ചരിച്ചു എന്ന് അദ്ദേഹം തന്നെ പറയുന്ന കാര്യം ഇമാം ത്വബ്റാനി(റ) സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ ഉദ്ധരിച്ചിട്ടുണ്ട്.
    ഇരുപത്തിയഞ്ച്, മറ്റൊരു ഉസാമ(റ)യിൽ നിന്നും തിരുനബിﷺയോടൊപ്പം സഞ്ചരിച്ചിട്ടുണ്ട് എന്ന പ്രസ്താവന ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. നേരത്തെ പറഞ്ഞ വ്യക്തി തന്നെയാണോ ഇത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. പേരു വ്യക്തമാകാത്ത വിധമുള്ള ഒരു വ്യക്തിയെ കുറിച്ചാണ് 26 മത് ആയി സുബ്ലുൽ ഹുദാ എന്ന ഗ്രന്ഥം പരിചയപ്പെടുത്തുന്നത്.
    ഇരുപത്തിയേഴ്, ജാബിർ ബിൻ അബ്ദുല്ലാഹിബ്നു ഹറാം(റ). അദ്ദേഹം തന്നെ പറയുന്നു. തിരുനബിﷺ വാഹനപ്പുറത്ത് എന്നെ പിൻസീറ്റിൽ ഇരുത്തിക്കൊണ്ടുപോയി. എന്റെ ചുണ്ട് അവിടുത്തെ ചുമലിലുള്ള പ്രവാചകത്വ മുദ്രയിലേക്ക് സ്പർശിച്ചു. നല്ല കസ്തൂരിയുടെ ഗന്ധം അടിച്ചു വീശാൻ തുടങ്ങി. അന്ന് രാത്രിയിൽ ഞാൻ എഴുപത് ഹദീസുകൾ നബിﷺയിൽ നിന്ന് പഠിച്ചു. അവകൾ വേറെ ആരും കേട്ടിട്ടില്ല.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...