Tweet 920

    Tweet 920
    December 20, 2024 • Friday
    Post Header

    പതിനൊന്ന്, മുആദ് ബിൻ ജബൽ(റ). ഇമാം അഹ്മദും(റ) മറ്റും അനസുബ്നു മാലികി(റ)ൽ നിന്നും ഇമാം ബുഖാരി(റ), മുസ്ലിം(റ), തുർമുദി(റ) എന്നിവർ മുആദ് ബിനു ജബലി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. മുആദ്(റ) നബിﷺയോടൊപ്പം ‘ഉഫൈർ’ എന്ന കഴുതപ്പുറത്ത് യാത്ര ചെയ്തു. നബിﷺയുടെയും മുആദി(റ)ന്റെയും ഇടയിൽ വാഹനപ്പുറത്തുണ്ടാകുന്ന കുറ്റിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. യാത്രക്കിടയിൽ നബിﷺ മുആദി(റ)നെ വിളിച്ചു. അല്ലയോ മുആദ്(റ). ലബ്ബൈക്ക്! മുആദ്(റ) വിളികേട്ടു. നബിﷺ വീണ്ടും അദ്ദേഹത്തെ വിളിച്ചു. അപ്പോഴും ലബ്ബൈക് വ സഅദൈക്! ഉത്തരം ചെയ്തു. മൂന്നാമതും വിളി കേട്ടപ്പോൾ തിരുനബിﷺ ചോദിച്ചു. അല്ലാഹുവിനോട് അടിമകൾ ചെയ്യേണ്ട ബാധ്യത എന്താണ്?അല്ലാഹുവിനും അവന്റെ റസൂലിനുംﷺ അറിയാം എന്ന് മുആദ്(റ) ഉത്തരം ചെയ്തു.
    നബിﷺ വിശദീകരിച്ചു കൊടുത്തു. അല്ലാഹുവിനോട് ആരെയും പങ്കുചേർക്കാതെ അവനെ മാത്രം ആരാധിക്കുക. കുറേക്കൂടി മുന്നോട്ടു പോയപ്പോൾ വീണ്ടും മുആദി(റ)നെ വിളിച്ചു. എന്നിട്ട് ചോദിച്ചു. അല്ലാഹുവിന് അടിമകളോടുള്ള ഹഖ് എന്താണെന്ന് അറിയാമോ? അല്ലാഹുവിനും അവന്റെ റസൂലിﷺനും മാത്രം അറിയാം. മുആദ്(റ) മറുപടി പറഞ്ഞു. നബിﷺ തുടർന്നു. അല്ലാഹു അവന്റെ അടിമകളെ ശിക്ഷിക്കാതിരിക്കുക എന്നതാണ് അവന്റെ സമീപനം. അഥവാ തൗഹീദിൽ വിശ്വസിച്ചവർക്ക് അവന്റെ പ്രത്യേക കാരുണ്യം നൽകി സംരക്ഷിക്കുക. ഉടനെ മുആദ്(റ) നബിﷺയോട് ചോദിച്ചു. ഞാനീ വിഷയം ജനങ്ങൾക്ക് സുവിശേഷം അറിയിക്കട്ടെ. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇപ്പോൾ വേണ്ട. അവർ അനുഷ്ഠാനങ്ങളിൽ നിന്ന് മാറി ഈ വാഗ്ദാനത്തിൽ മാത്രം അവലംബിച്ചിരിക്കും. വിജ്ഞാനം മറച്ചുവെച്ചതിന്റെ കുറ്റം ലഭിക്കാതിരിക്കാൻ ആസന്ന സമയത്താണ് പിന്നീട് മുആദ്(റ) ഈ വിഷയം പറഞ്ഞത്.
    അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തവർക്ക് അടിസ്ഥാനപരമായി സ്വർഗ്ഗമുണ്ട്. ലാഇലാഹ ഇല്ലല്ലാഹ് വിശ്വസിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്ന ഒറ്റ പ്രയോഗത്തിൽ കേവലം വിശ്വാസം മതി അനുഷ്ഠാനം ആവശ്യമില്ലെന്ന ധാരണ വന്നുപോകും. അതുണ്ടാവാതിരിക്കാനാണ് തിരുനബിﷺ മുആദി(റ)നെ ഉപദേശിച്ചത്. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ കൃത്യമായി സ്വീകരിക്കുകയും അനുസരിക്കുകയും അവന്റെ കൽപ്പനകൾക്ക് വിധേയമാവുകയും ചെയ്യുക എന്നതാണ് വിശ്വാസത്തിന്റെ ലക്ഷണവും അടിസ്ഥാനവും.
    പന്ത്രണ്ട്, ഹുദൈഫത്തുബിനുൽ യമാൻ(റ). മുആദ് ബിനു ജബൽ(റ) സംബന്ധിയായി നാം വായിച്ച മേൽ ഹദീസിന് സമാനമായി തിരുനബിﷺയോടുള്ള സംഭാഷണവും സഹസഞ്ചാരവും ഹുദൈഫ(റ)യോടൊപ്പവുമുണ്ടായി എന്ന് പ്രബലമായ പരമ്പരയിലൂടെ ഇമാം ബസ്സാർ(റ) നിവേദനം ചെയ്യുന്നു.
    പതിമൂന്ന്, ഫള്ൽ ബിൻ അബ്ബാസ്(റ). അബൂ ഉമാമ അൽബാഹിലി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഫള്ലു ബിന് അബ്ബാസി(റ)നെ വാഹനത്തിന്റെ പിന്നിലിരുത്തി തിരുനബിﷺ എഴുന്നേറ്റുനിന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ ജനങ്ങളെ, വിജ്ഞാനം ഉയർത്തപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നതിന് മുമ്പ് എന്റെ പക്കൽ നിന്ന് വിജ്ഞാനത്തെ നിങ്ങൾ സ്വീകരിക്കുക.
    നബിﷺയോടൊപ്പം വാഹനത്തിൽ ഫള്ൽ ബിൻ അബ്ബാസ്(റ) ഉണ്ടായിരുന്ന ഒരു സന്ദർഭത്തെയാണ് നാം വായിച്ചത്.
    നബിﷺയുടെ ജീവിതത്തിലെ ഓരോ അധ്യായം വായിക്കുമ്പോഴും കേവലമായ ഒരു ചരിത്രമുഹൂർത്തം എന്നതിനപ്പുറം വൈജ്ഞാനികമായോ സന്ദേശപരമായോ ഒരു ഒരുപാട് മൂല്യങ്ങൾ കൂടി ചേർത്ത് വായിക്കാനുണ്ടാകും. മറ്റുള്ളവരുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു അധ്യായമാണിത്. തിരുനബിﷺയോടൊപ്പം വാഹനപ്പുറത്ത് സഞ്ചരിച്ചവരെ വായിക്കുമ്പോൾ സഞ്ചാരത്തിനിടയിൽ ലഭിച്ച ഉയർന്ന ആശയങ്ങളെ കൂടിയാണ് നാം വായിച്ചു പോകുന്നത്. വേറിട്ട അധ്യായങ്ങൾ, പരിസരങ്ങൾ. ലോക ചരിത്രത്തിൽ വേറെ ആരോടൊപ്പവും നാം കാണുന്നില്ല.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...