Tweet 919

    Tweet 919
    December 19, 2024 • Thursday
    Post Header

    ആറ്, അബ്ദുല്ലാഹിബ്നു അബ്ബാസ്(റ). തിരുനബിﷺ അദ്ദേഹത്തെ വാഹനത്തിന്റെ പിൻസീറ്റിൽ കയറ്റി. ശരിയായി ഇരുന്നു കഴിഞ്ഞപ്പോൾ മൂന്നു പ്രാവശ്യം തക്ബീർ ചൊല്ലുകയും മൂന്നുപ്രാവശ്യം അൽഹംദുലില്ലാഹ് എന്ന് പറയുകയും മൂന്നുപ്രാവശ്യം സുബ്ഹാനല്ലാഹ് എന്നുച്ചരിക്കുകയും ചെയ്തു. ശേഷം തഹലീൽ ചൊല്ലി അഥവാ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ ഇക്കാര്യങ്ങൾ കാണാം.
    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)നെ വാഹനത്തിൽ ഒപ്പം ഇരുത്തിയ ഒരു സന്ദർഭമാണ് നാം വായിച്ചത്.
    ഏഴ്, ഉസാമത്ത് ബിൻ സൈദ്(റ). അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മക്കാവിജയ ദിവസം മക്കയുടെ ഉയർന്ന ഭാഗമായ കുദായിലൂടെ ഉസാമ(റ)യെ ഒപ്പമിരുത്തിക്കൊണ്ടാണ് തിരുനബിﷺ വാഹനത്തിൽ കടന്നുവന്നത്. ഉസാമത്ത് ബിനു സയ്യിദ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെയുണ്ട്. ഒരിക്കൽ തിരുനബിﷺ കഴുതപ്പുറത്തു കയറി. അതിന്റെ മുകളിൽ ഒരു ജീനിയും ഒരു വിരിപ്പുമുണ്ടായിരുന്നു. ഉസാമ(റ)യെയും വാഹനത്തിൽ ഒപ്പമിരുത്തി. ഖസ്റജുകളുടെ കൂട്ടത്തിലെ ബനൂഹാരിസ് കുടുംബത്തിലുള്ള ഉബാദത്ത് ബിനു സാമിതി(റ)നെ രോഗ സന്ദർശനം നടത്താൻ വേണ്ടിയായിരുന്നു പോയത്.
    തിരുനബിﷺയുടെ പരിചാരകനും പ്രമുഖ സ്വഹാബിയുമായ സൈദി(റ)ന്റെ മകൻ ഉസാമ(റ) തിരുനബിﷺയോടൊപ്പം വാഹനത്തിൽ ചേർന്നിരുന്ന് യാത്ര ചെയ്ത സന്ദർഭങ്ങളെയാണ് നാം വായിച്ചത്.
    എട്ട്, അബുൽ മലിഹ് ബിൻ ഉസാമ:(റ). അദ്ദേഹം പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം വാഹനത്തിന്റെ പിൻസീറ്റിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വാഹനമിടയുകയും ഞാൻ വഴുതി വീഴുകയും ചെയ്തു. ഉടനെ ഞാൻ പറഞ്ഞു. പിശാച് നശിക്കട്ടെ! പ്രവാചകൻﷺ പറഞ്ഞു. അങ്ങനെ പറയരുത്. അത് വളരുകയും ഗൃഹത്തോളം വലുതാവുകയും ചെയ്യും. പിശാചിന്റെ ശക്തി കൊണ്ടാണ് എല്ലാം സംഭവിക്കുന്നത് എന്ന് വിചാരിക്കും. അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറഞ്ഞോളൂ. അപ്പോൾ പിശാച് ഈച്ചയോളം ചെറുതാവുകയും നിരാശനാവുകയും ചെയ്യും.
    പൈശാചിക വിചാരങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രയോഗങ്ങളോ പ്രതികരണങ്ങളോ ഉണ്ടാവരുത് എന്നാണ് തിരുനബിﷺ ഉൽബോധിപ്പിക്കുന്നത്. അതുവഴി പിശാചിന് തന്നെ തോന്നും ഞാൻ ചിലതൊക്കെ ചെയ്യുന്നു എന്ന്. മറിച്ച് എല്ലാം അല്ലാഹുവിന്റെ നാമത്തിൽ ചിന്തിക്കുകയും സമീപിക്കുകയും ചെയ്താൽ പൈശാചിക വിചാരങ്ങൾ അന്യമാവുകയും നന്മയുടെ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യും.
    ഒൻപത്, സൈദ് ബിൻ സാബിത്(റ). തിരുനബിﷺയുടെ സന്തതസഹചാരിയും ദിവ്യസന്ദേശങ്ങൾ രേഖപ്പെടുത്തി വെക്കുന്ന പ്രമുഖ ശിഷ്യനുമായിരുന്നു. തിരുനബിﷺയോടൊപ്പം സഞ്ചരിക്കാൻ നിരവധി സന്ദർഭങ്ങൾ ലഭിച്ച ഭാഗ്യവാൻ.
    പത്ത്, സുഹൈൽ ബിൻ ബൈളാ(റ). അദ്ദേഹം പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം വാഹനത്തിൽ സഹസഞ്ചാരിയായി യാത്ര ചെയ്തു. തിരുനബിﷺ എന്നെ വിളിച്ചു. അല്ലയോ സുഹൈൽ ബിൻ ബൈളാ(റ).. രണ്ടോ മൂന്നോ പ്രാവശ്യം തിരുനബിﷺ ശബ്ദമുയർത്തി. ഓരോ പ്രാവശ്യവും സുഹൈൽ(റ) ഉത്തരം നൽകും. പക്ഷേ, ശബ്ദം കേട്ട ജനങ്ങൾ വിചാരിച്ചു, അവരെയാണ് വിളിക്കുന്നതെന്ന്. അങ്ങനെ മുന്നിലുള്ളവരും പിന്നിലുള്ളവരുമെല്ലാം നബിﷺയോടൊപ്പം ഒരുമിച്ചുകൂടി. എല്ലാവരും ഒത്തുകൂടി നിന്നപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് സാക്ഷ്യം വഹിക്കുന്നവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു. സ്വർഗ്ഗം അനിവാര്യമാക്കിയിരിക്കുന്നു.
    14 സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഒരു മനുഷ്യൻ സഞ്ചരിച്ചപ്പോൾ പിൻസീറ്റിൽ ഇരുന്നത് ആരൊക്കെയായിരുന്നു എന്ന് വർത്തമാനകാലത്തും ആളുകൾ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും പേരും ചരിത്രവും പുനരലവലോകനം ചെയ്യുന്നു. ആ മനുഷ്യമഹാശ്ചര്യത്തിന്റെ പേരാണ് മുഹമ്മദ് റസൂലുല്ലാഹ്ﷺ.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...