
മഹാനായ അബൂദർറ്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ പ്രസന്ന മുഖനായ ഒരാൾ കടന്നുവന്നു. അദ്ദേഹം നല്ല സുഗന്ധം ഉപയോഗിക്കുകയും ശുഭവസ്ത്രം ധരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. തിരുനബിﷺയുടെ വിരിപ്പിന്റെ അടുക്കൽ നിന്നുകൊണ്ട് അദ്ദേഹം അഭിവാദ്യം ചെയ്തു സലാം പറഞ്ഞു. അല്ലയോ മുഹമ്മദ് നബിﷺയെ അവിടുത്തെ മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ! നബിﷺ പ്രത്യഭിവാദ്യം ചെയ്ത് സലാം മടക്കി.
തിരുനബിﷺയുടെ വിരിപ്പിന്റെ ചാരെ നിന്ന് സലാം ചൊല്ലി എന്ന ഭാഗം പരിഗണിച്ചു കൊണ്ടായിരിക്കണം ഈ അധ്യായത്തിൽ ഈ ഹദീസ് വായിക്കപ്പെടുന്നത്. തിരുനബിﷺ വിരിപ്പ് വിരിച്ചിരുന്നു എന്നും അതിന്മേൽ ഇരുന്ന് അനുയായികളോടൊപ്പം സംവദിച്ചിരുന്നു എന്നും അറിയിക്കാൻ അത്രയും മതിയല്ലോ.
അനസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ തോലുകൊണ്ടുള്ള അവിടുത്തെ വിരിപ്പിൽ കിടക്കുകയായിരുന്നു. മഹതി ഉമ്മുസുലൈം(റ) അടുത്തേക്ക് വന്ന് തിരുനബിﷺയുടെ ശരീരത്തിൽ നിന്ന് വിയർപ്പ് സമാഹരിക്കാൻ തുടങ്ങി. അതൊരു പാത്രത്തിൽ കരുതിവച്ചു. തിരുനബിﷺ ചോദിച്ചു. ഇതെന്തിനാണ്?അത് സുഗന്ധമായി ഉപയോഗിക്കാനാണ് എന്നായിരുന്നു മറുപടി. അതുകേട്ടതും നബിﷺക്ക് ചിരി വന്നു.
സ്വഹാബികൾ തിരുനബിﷺയുടെ വിയർപ്പിനെയും ശേഷിപ്പുകളെയും എങ്ങനെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്നതിന്റെ ഒരു പ്രമാണം കൂടിയാണിത്. തിരുനബിﷺയെ കേവല സാധാരണക്കാരനായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് ഇത്തരം നിവേദനങ്ങളോട് പൊരുത്തപ്പെടാനാവില്ല. പല സന്ദർഭങ്ങളിലും നാം പരാമർശിച്ചത് പോലെ തിരുനബിﷺയുടെ വ്യക്തി വിശേഷവും സൃഷ്ടിവിശേഷവും ചേർത്തു വായിക്കുമ്പോൾ ലഭിക്കുന്ന ആത്മീയമായ വിദാനത്തിൽ നിന്നുകൊണ്ടാണ് ഇതിനെയൊക്കെ നാം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത്.
അല്ലാഹു തിരുനബിﷺയിൽ നിക്ഷേപിച്ച വിശേഷങ്ങളും മഹത്വങ്ങളും അറിയുകയും മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യുക എന്നത് മാത്രമേ ഈ നിവേദനങ്ങൾ ഉദ്ധരിക്കുന്നതിലൂടെ നാം നിർവഹിക്കുന്നുള്ളൂ. ഇത്തരം സവിശേഷതകൾ അംഗീകരിച്ചു കൊടുത്താൽ സൃഷ്ടിക്കപ്പുറത്തേക്കുള്ള ഒരു പരികല്പനയിൽ തിരുനബിﷺ എത്തിച്ചേർന്നു പോകുമോ എന്ന ഒരു ഭയത്തിന്റെയും ആവശ്യമില്ല. സ്രഷ്ടാവ് എപ്പോഴും സ്രഷ്ടാവും സൃഷ്ടി എപ്പോഴും സൃഷ്ടിയും തന്നെയാണ്. തിരുനബിﷺയുടെ പ്രകീർത്തനങ്ങളിൽ നിന്ന് എടുത്തു പറയാവുന്ന എന്തു വിശേഷവും പറഞ്ഞുകൊള്ളൂ എന്നാണല്ലോ പ്രകീർത്തന ലോകത്തെ നിയമം. അത്തരമൊരു പരിധിക്കപ്പുറത്തേക്ക് ഈ നിവേദനങ്ങളോ പരാമർശങ്ങളോ പോകുകയില്ല.
മുറാദ് ഗോത്രക്കാരനായ ഒരാൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ആ സമയത്ത് തിരുനബിﷺ ഒരു ചുവന്ന ബർദഅ അഥവാ മൃഗങ്ങളുടെ ജീനിയുടെ താഴെയോ ജീനിയായോ ഉപയോഗിക്കുന്ന ഒരു വിരിപ്പിൻമേലായിരുന്നു.
തിരുനബിﷺ ഒരു വിരിപ്പ് ഉപയോഗിച്ചതിന്റെ സന്ദർഭത്തെ പരാമർശിക്കുകയാണിവിടെ. കുതിര, ഒട്ടകം പോലെയുള്ള വാഹനത്തിന്മേൽ ഉപയോഗിക്കുന്ന വിരിപ്പുകളോ അതിനു സമാനമായതോ അല്ലാത്ത സമയത്തും ഉപയോഗിച്ചിരുന്നു എന്നാണ് പറഞ്ഞതിന്റെ സാരം.
തിരുനബിﷺ ചാരിയിരിക്കാൻ ഉപയോഗിച്ചിരുന്നത് തോലുകൊണ്ടുള്ള ഒരു കുഷ്യനായിരുന്നു. ഈത്തപ്പനയുടെ നാര് നിറച്ചതായിരുന്നു അത്.
