Tweet 884

    Tweet 884
    November 14, 2024 • Thursday
    Post Header

    തിരുനബിﷺയുടെ മോതിരത്തെ കുറിച്ചുളള ചിലവായനകൾ കൂടി നമുക്ക് നിർവഹിക്കാം. അനസ് ബിൻ മാലിക്(റ) പറയുന്നു. മോതിരവും ചെരുപ്പുകളും അണിയാൻ തിരുനബിﷺ എന്നോട് നിർദേശിച്ചു. ഇമാം ത്വബ്റാനി(റ)യാണ് ഈ ഹദീസ് നിവേദനം ചെയ്തത്.
    അനസ് ബിൻ മാലിക്(റ) തന്നെ പറയുന്നതായി ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ മാരണം ചെയ്യപ്പെട്ടു. അപ്പോൾ ജിബ്‌രീല്‍(റ) ഒരു മോതിരവുമായി വന്നു. അത് വലതു കൈയിൽ അണിയിച്ചു കൊടുത്തു. ഇത് കൈവശമുളളിടത്തോളം ഒന്നും ഭയക്കേണ്ടതില്ല എന്നും പറഞ്ഞു.
    തിരുനബിﷺയുടെ ജീവിതത്തിലെ ഒരു അധ്യായമാണ് ദുഷ്ടലാക്കുകാരായ ചിലയാളുകൾ തിരുനബിﷺക്കെതിരെ മാരണം ചെയ്തത്. ഒരു പ്രവാചകൻ എന്ന നിലയിൽ നിർവഹിക്കേണ്ട ഒരു ദൗത്യത്തെയും ആ മാരണം ബാധിച്ചില്ല. എന്നാൽ ഇത്തരം ചില ദുർമന്ത്രവാദങ്ങളെക്കുറിച്ച് ആളുകൾക്ക് ആത്മീയ സുരക്ഷയെ പരിചയപ്പെടുത്താനും, അതിനോടുള്ള സമീപനങ്ങൾ പഠിപ്പിക്കാനുമുള്ള ഒരു അവസരമായിരുന്നു അത്. അത് ശരിയായി തന്നെ നിർവഹിക്കപ്പെടുകയും ചെയ്തു. മാരണത്തിന്റെ സമയത്ത് തിരുനബിﷺക്ക് ചില ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു. അതേക്കുറിച്ചാണ് മാരണം ചെയ്യപ്പെട്ടപ്പോൾ എന്ന് പരാമർശിച്ചത്.
    ഒരു മരുന്നിനും ഒരു മന്ത്രത്തിനും സ്വയമായി സ്വാധീനശക്തിയോ ഗുണമോ ശല്യമോ ഏൽപ്പിക്കാനുള്ള കഴിവില്ല. കാരണങ്ങളുടെ ലോകത്ത് അല്ലാഹു ചില നിമിത്തങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അത്തരം ഒരു കാരണമായി മാത്രമേ ഇവകളെയും നിരീക്ഷിക്കാനാകൂ. ഭൗതിക കാരണങ്ങൾ പ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്നതുപോലെ, അഭൗതികമോ അവ്യക്തമോ ആയ കാരണങ്ങൾ രഹസ്യമായി സ്വാധീനിക്കുന്നു. ഇതാണ് മതപരമായി നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങളിൽ ഒന്ന്. കത്തികൊണ്ട് വെട്ടിയാൽ മുറിയുന്നത് പ്രത്യക്ഷമായി ഒരു കാരണം പ്രവർത്തിക്കുന്നതിന് നമ്മൾ സാക്ഷിയാവുകയാണ്. മന്ത്രങ്ങൾ വഴി ഉണ്ടാകുന്ന ഫലങ്ങൾ പരോക്ഷമായ കാരണങ്ങളുടെ പ്രതിഫലനമാണ്. കാര്യകാരണങ്ങളുടെ മുഴുവൻ പരമാധികാരിയും സ്രഷ്ടാവും അല്ലാഹു മാത്രമാണ്.
    കാരണങ്ങളെ ദൈവമായി ആരോപിക്കുകയോ, സ്വയം ശക്തിയുണ്ടെന്ന് ചിന്തിക്കുകയോ ചെയ്ത അബദ്ധവിശ്വാസക്കാരുണ്ട്. ആത്മീയമായ കാരണങ്ങളെ സമീപിക്കുമ്പോഴേക്കും തൗഹീദ് തകർന്നുപോകും എന്ന് വിചാരിക്കുന്നവരുമുണ്ട്. ഇത് രണ്ടും ശരിയായ വീക്ഷണങ്ങളല്ല.
    ഇമാം ബുഖാരി(റ)യും മറ്റും അനസ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. കിസ്റ, കൈസർ ചക്രവർത്തിമാർക്ക് കത്തയക്കാൻ തിരുനബിﷺ തീരുമാനിച്ചു. അപ്പോൾ ചിലർ നബിﷺയോട് പറഞ്ഞു. അവർ കത്ത് സ്വീകരിക്കണമെങ്കിൽ അതിൽ മുദ്രയുണ്ടാകണം. അഥവാ സീൽ വച്ച കത്തുകളേ അവർ സ്വീകരിക്കുകയുള്ളൂ. അപ്പോൾ തിരുനബിﷺ മുദ്ര വക്കാൻ വേണ്ടി ഒരു മോതിരം സ്വീകരിച്ചു. അവിടുത്തെ മോതിരം തന്നെയായിരുന്നു മുദ്ര. ‘മുഹമ്മദ് റസൂലുല്ലാഹ്’ എന്നായിരുന്നു മുദ്രയിലുണ്ടായിരുന്നത് എന്ന് അനസ് ബിൻ മാലിക്(റ) തന്നെ ഉദ്ധരിക്കുകയും ഇപ്പോഴും ആ മുദ്രയിലേക്ക് ഞാൻ നോക്കിയിരിക്കുന്നത് പോലെയുണ്ട് എന്ന് അദ്ദേഹം വികാരം പ്രകടിപ്പിക്കുകയും ചെയ്തത് ഇമാം മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതു കാണാം.
    പേർഷ്യക്കാർക്ക് അഥവാ റോം ഭരണാധികാരിക്ക് കത്തെഴുതിയപ്പോഴായിരുന്നു ഈ സംഭവമെന്നും അപ്പോൾ വെള്ളി കൊണ്ടുള്ള ഒരു മോതിരത്തിൽ മുദ്രയുണ്ടാക്കി ഉപയോഗിച്ചുവെന്നും, ഇപ്പോഴും ഞാനാ മുദ്രയിലേക്ക് നോക്കുന്നത് പോലെയുണ്ട് എന്നും അനസ് ബിൻ മാലിക്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് അബുൽ ഖാസിം അൽ ബഗവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചത് കാണാം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...