
മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അസാകിറും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. മഹതി പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി ഒരു കറുത്ത പുതപ്പ് ഉണ്ടാക്കിയെടുത്തു. തിരുനബിﷺ അത് ധരിച്ചു. അവിടുന്ന് നന്നായി വിയർത്തപ്പോൾ രോമത്തിന്റെ ഗന്ധം പുറത്തുവന്നു. അപ്പോൾ അവിടുന്ന് അത് ഒഴിവാക്കി. സുഗന്ധമാണ് അവിടുത്തേക്ക് ഇഷ്ടമുള്ളത് എന്ന് അവിടുന്ന് പറഞ്ഞതുപോലെ തോന്നി.
സൽമാനുൽ ഫാരിസി(റ) പറയുന്നു. തിരുനബിﷺ ഒരിക്കൽ വുളൂഅ് നിർവഹിച്ച ശേഷം ശരീരത്തുണ്ടായിരുന്ന ജുബ്ബയുടെ ഭാഗം മടക്കി മുഖം തടകുന്നതു കണ്ടു.
ഒരു പ്രഭാതത്തിൽ തിരുനബിﷺ പുറപ്പെട്ടപ്പോൾ കറുത്ത രോമങ്ങൾ കൊണ്ട് ഉണ്ടാക്കിയ ചിത്രപ്പണികളുള്ള ഒരു വസ്ത്രം അവിടുത്തെ മേൽ ഉണ്ടായിരുന്നു.
മിർത്തുൻ മുറഹ്ഹലുൻ എന്ന വാചകമാണ് മഹതി ആഇശ(റ)യിൽ നിന്ന് ഉദ്ധരിച്ച മേൽ ഹദീസിൽ ഉള്ളത്. വരകളോ ചിത്രപ്പണികളോ ഉള്ള യമനി വസ്ത്രം എന്നാണ് അർത്ഥം. ഒട്ടകത്തിന്റെ ജീനിയുടെ ചിത്രമുള്ള അരയുടുപ്പ് എന്നും വിശദീകരിക്കാം.
ഞാൻ ആഇശ ബീവി(റ)യുടെ അടുക്കലേക്ക് ചെന്നപ്പോൾ കഷ്ണം വച്ചു തുന്നിയ ഒരു വസ്ത്രം ഞങ്ങൾക്ക് എടുത്തു കാണിച്ചു തന്നു എന്ന് അബൂബർസ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ വസ്ത്രങ്ങളിൽ ഒന്ന് പ്രദർശിപ്പിച്ചു എന്നാണ് മനസ്സിലാകുന്നത്. തിരുനബിﷺയുടെ വിയോഗാനന്തരം തിരുനബിﷺയുടെ വസ്ത്രങ്ങൾ പലപ്പോഴും പല ശിഷ്യന്മാർക്കും കാണിച്ചു കൊടുത്ത അനുഭവങ്ങൾ മറ്റ് ഹദീസുകളിൽ വന്നിട്ടുണ്ട്.
തണുപ്പുള്ള ഒരു രാത്രിയിൽ തിരുനബിﷺ എഴുന്നേറ്റ് ഭാര്യമാരിൽ ഒരാളുടെ കമ്പിളി വസ്ത്രത്തിൽ നിസ്കരിച്ചു എന്ന് ഹസൻ(റ) പറഞ്ഞതായി ഇബ്നു സഅദ് (റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺ മറ്റൊരു വസ്ത്രവും ധരിക്കാതെ അതുമാത്രം ധരിച്ചു കൊണ്ടാണ് നിസ്കരിച്ചതെന്നും അതുകൊണ്ട് ഒരു ഭാഗവും മറയാതിരുന്നിട്ടില്ലെന്നും ഹസൻ(റ) എന്നവർ തന്നെ വിശദീകരിക്കുന്നുണ്ട്.
അബൂ ബുർദ(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. യമനീ നിർമിതമായ ഒരു പരുക്കൻ വസ്ത്രം മഹതി ആഇശ(റ) ഞങ്ങൾക്ക് കാണിച്ചു തന്നു. പ്രാദേശികമായി നിർമിച്ച മറ്റൊരു വസ്ത്രവും കൂടെയുണ്ടായിരുന്നു. തിരുനബിﷺ ഈ വസ്ത്രങ്ങളിലായിരിക്കെയാണ് ലോകത്തോട് വിട പറഞ്ഞത് എന്ന് അവിടുന്ന് സത്യം ചെയ്‌ത് തറപ്പിച്ചു പറഞ്ഞു.
അബ്ദുല്ലാഹിബ്നു സർജസ്(റ) എന്നവരിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബി(റ) കറുപ്പും വെളുപ്പും വരകളുള്ള വസ്ത്രത്തിൽ അഥവാ നിമിറ ധരിച്ചുകൊണ്ട് നിസ്കരിച്ചു. അപ്പോൾ സ്വഹാബികളിൽ ഒരാളോട് നബിﷺ പറഞ്ഞു. ആ വരയുള്ള വസ്ത്രങ്ങൾ എനിക്കു തരൂ. ഞാൻ എന്റെ പക്കലുള്ള നമിറ നിങ്ങൾക്ക് തരാം. അപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. അവിടുത്തെ പക്കലുള്ളത് എന്റെ പക്കൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതാണല്ലോ? അതെ, എന്റെ പക്കലുള്ളതിൽ ചുവന്ന വരകളാണുള്ളത്. ഞാൻ അതിലേക്ക് ശ്രദ്ധിച്ച് എന്റെ നിസ്കാരത്തിന്റെ ശ്രദ്ധയ്ക്ക് ഭംഗം വരുമെന്ന് ഞാൻ ഭയക്കുന്നു.
കർമശാസ്ത്ര വിശാരദന്മാർ ഇത്തരം വരകളുള്ള വസ്ത്രങ്ങളിൽ നിസ്കരിക്കുന്നത് ഉത്തമമായ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അധ്യാപനം പകർന്നു തരാൻ വേണ്ടി ആയിരിക്കണം തിരുനബിﷺ അങ്ങനെ പ്രയോഗിച്ചത്. തിരുനബിﷺയുടെ പ്രയോഗങ്ങളും സമീപനങ്ങളും മറ്റുള്ളവർക്കുള്ള അധ്യാപനങ്ങൾ കൂടി ആയതുകൊണ്ട് അത്തരമൊരു വിശാല താൽപര്യത്തോടെ ആയിരിക്കും ഓരോ സന്ദർഭങ്ങളും കൈകാര്യം ചെയ്യുന്നത്. സാധാരണയിൽ നിസ്കാരത്തിന്റെ കേന്ദ്രീകൃത ശ്രദ്ധയ്ക്ക് ഭംഗം വരുന്നതൊന്നും വസ്ത്രത്തിലോ നിസ്കാര സ്ഥലത്തോ പരിസരത്തോ ഉണ്ടാവരുത് എന്ന് വളരെ പ്രാധാന്യത്തോടെ പണ്ഡിതന്മാർ ഉൽബോധിപ്പിക്കുന്നുണ്ട്. അത്തരം അധ്യാപനങ്ങളുടെ എല്ലാം സ്രോതസ്സ് തിരുനബിﷺയുടെ സമീപനങ്ങളും സംഭാഷണങ്ങളും തന്നെയാണല്ലോ!
