
കണ്ട സ്വപ്നം ബുദ്ധിമാനോടോ ഗുണകാംക്ഷിയോടൊ പണ്ഡിതനോടോ മാത്രമേ പങ്കുവെക്കാൻ പാടുള്ളൂ. ഇബ്നുമാജ(റ) അബൂ റസീനി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. സ്വപ്നം ഒരാളോട് പറയാത്തിടത്തോളം കാലം ഒരു പക്ഷിയുടെ കാലിൽ ബന്ധിച്ചതായിരിക്കും. അത് പറഞ്ഞാൽ അത് സംഭവിച്ചു കഴിഞ്ഞു. അതുകൊണ്ട് നീ കണ്ട സ്വപ്നം ബുദ്ധിമാനോടോ പണ്ഡിതനോടോ ഗുണകാംക്ഷിയോടോ മാത്രമേ പങ്കുവെക്കാൻ പാടുള്ളൂ.
തിരുനബിﷺയുടെ സന്നിധിയിൽ പല സ്വപ്നങ്ങൾക്കും അവിടുന്ന് സ്വന്തം വ്യാഖ്യാനം പറയുകയും നബിﷺയുടെ സന്നിധിയിൽ വച്ച് പറയുന്ന വ്യാഖ്യാനങ്ങളെ അവിടുന്ന് ശ്രദ്ധിക്കുകയും ചെയ്തു. ഖുസൈമ ബിൻ സാബിതി(റ)ൽ നിന്ന് ഇമാം ഇബ്നു ഹിബ്ബാൻ(റ) ഉദ്ധരിക്കുന്നു. രണ്ടാളുടെ സാക്ഷിക്ക് പകരം ഇദ്ദേഹം ഒറ്റയാൾ മതിയെന്ന് തിരുനബിﷺ മഹത്വം കൽപ്പിച്ച വ്യക്തിയാണ് ഈ സ്വഹാബി. അദ്ദേഹം പറഞ്ഞു. നബിﷺയെ ഞാൻ അവിടുത്തെ നെറ്റിയിൽ സുജൂദ് ചെയ്യുന്നതായി സ്വപ്നം കണ്ടു. നബിﷺ പറഞ്ഞു. ഒരു ആത്മാവ് മറ്റൊരാത്മാവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും. ശേഷം, അവിടുന്ന് മെല്ലെ ഒന്ന് കുനിഞ്ഞു കൊടുക്കുകയും നെറ്റിക്ക് ചുംബനം കൊടുക്കാൻ അവസരം നൽകുകയും ചെയ്തു. മറ്റൊരു നിവേദന പ്രകാരം നബിﷺ ചരിഞ്ഞു കിടക്കുകയും അദ്ദേഹത്തിന് നെറ്റി ചേർക്കാൻ അവസരം നൽകുകയും ചെയ്തു. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തിരുനബിﷺ ഇങ്ങനെ ചെയ്തത്.
ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ഇബ്നു ഉമർ(റ) പറയുന്നു. തിരുനബിﷺയുടെ ജീവിതകാലത്ത് ആരെങ്കിലും സ്വപ്നം കണ്ടാൽ തിരുനബിﷺയോട് വന്നു അത് പറയും. അവിവാഹിതനായ ഒരു യുവാവ് പള്ളിയിൽ ഉറങ്ങുകയായിരുന്നു. അദ്ദേഹം ഒരു സ്വപ്നം കണ്ടു. ഒരു വിരൽ തേനും ഒരു വിരൽ നെയ്യും ഈമ്പി കുടിക്കുന്നതായിട്ടായിരുന്നു അദ്ദേഹം കണ്ടത്. ഇദ്ദേഹത്തിന് തിരുനബിﷺ നൽകിയ വ്യാഖ്യാനം ഇങ്ങനെയായിരുന്നു. നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ രണ്ടു വേദങ്ങൾ നിങ്ങൾ വായിക്കും. അഥവാ ഖുർആനും തൗറാത്തും. പിൽക്കാലത്ത് അദ്ദേഹം രണ്ടു വേദങ്ങളും വായിക്കുന്ന ആളായിരുന്നു.
സ്വപ്നം കാണുന്നതൊന്നും അതിന്റെ വ്യാഖ്യാനം മറ്റൊന്നുമായിരിക്കും. കാണുന്ന കാഴ്ച തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് കരുതി പലരും പരിഭ്രമിക്കുകയോ അമിതമായി ആശിക്കുകയോ ചെയ്യും. ഇത്തരം ഒരു വിചാരത്തെ തിരുത്തുന്നതാണ് തിരുനബിﷺയുടെ ഈ വിശദീകരണം. കുപ്പായത്തിന്റെ നീളം നോക്കി വിശ്വാസത്തിന്റെ വ്യാപ്തി പറഞ്ഞ അനുഭവവും തിരുനബിﷺയുടെ സ്വപ്ന വ്യാഖ്യാന അധ്യായത്തിൽ നമുക്ക് വായിക്കാൻ കഴിയും. അത്തരം വിശദീകരണങ്ങളിലേക്ക് എത്തുകയും അത് തീർച്ചയോടുകൂടി പറയുകയും ചെയ്യണമെങ്കിൽ ആത്മീയമായ ഒരു തലം കൂടി ഉള്ളവരായിരിക്കേണ്ടത് അനിവാര്യമാണ്. പുസ്തകത്തിൽ നിന്ന് പഠിച്ചു പറയാവുന്ന ഒന്നല്ല ഇത്. ആത്മജ്ഞാനിയായ ഒരാളുടെ മുമ്പിലേക്ക് ഒരു സ്വപ്നത്തെ കുറിച്ചുള്ള വിവരം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ തെളിയുന്ന ഒരു പ്രഥമ പ്രതികരണമാണിത്.
ഒരർത്ഥത്തിൽ അഭൗതികമായ ലോകത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സവിശേഷമായ ഒരു പ്രതിഭാസമാണ് സ്വപ്നം. അതിനെ കേവലമായ ഒരു ആവർത്തനമായി വായിക്കുന്നതോ, ആ കണ്ടത് തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് തീർച്ചപ്പെടുത്തുന്നതോ, ആരോ പറഞ്ഞ വ്യാഖ്യാനങ്ങളെ ചൊല്ലി ഇതാ സംഭവിക്കാൻ പോകുന്നു എന്ന് കരുതി ആശിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നതോ, ഇനി ഒരുപക്ഷേ നിർമ്മിതമായ സ്വപ്നങ്ങളെ മെനഞ്ഞെടുക്കുന്നതോ ഒരു നിലക്കും ഉചിതമായ കാര്യങ്ങളല്ല.
ഓരോന്നിനും അതിന്റേതായ ആളുകൾ നൽകുന്ന കൃത്യമായ വിശദീകരണങ്ങളെയും വ്യാഖ്യാനങ്ങളെയും അനുവദിക്കുക എന്നതാണ് വിവേകശാലികളിൽ ഉണ്ടാകേണ്ട രീതി. ഇനിയും ചില വ്യാഖ്യാന സംഭവങ്ങളിലേക്ക് നമുക്ക് കടന്നു പോകാം.
