Tweet 839

    Tweet 839
    September 30, 2024 • Monday
    Post Header

    അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ) നിവേദനം ചെയ്യുന്നു. ഒരു പ്രഭാതത്തിൽ ഞാൻ തിരുനബിﷺയെ കണ്ടു. അവിടുന്ന് പ്രത്യേകമായ ഒരു പ്രാർത്ഥന നിർവഹിച്ചു. അതിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. ഞങ്ങൾക്ക് പ്രഭാതമായി. എല്ലാ അധികാരങ്ങളും അല്ലാഹുവിനാകുന്നു. ഗരിമയും മഹത്വവും രാവും പകലും സൃഷ്ടിപ്പും എല്ലാം അവനുള്ളതാണ്. അല്ലാഹുവിന്റെ സൃഷ്ടി പ്രദേശങ്ങളിലെ എല്ലാം ആവാസികളും അവനുള്ളതാണ്. അവൻ ഏകനാണ്. പങ്കുകാർ ആരുമില്ല. അല്ലാഹുവേ ഈ പകലിന്റെ പ്രാരംഭം വിജയപ്രദമാക്കേണമേ. മധ്യഭാഗം ക്ഷേമകരമാക്കി തരേണമേ. അവസാന ഭാഗം നേട്ടമുള്ളതാക്കി തരേണമേ! ഇഹപര നന്മകൾ നിന്നോട് തേടുകയാണ് റബ്ബേ.
    സമാന ആശയവും എന്നാൽ വാചകങ്ങളിൽ വ്യത്യാസവുമുള്ള നിരവധി പ്രാർഥനകൾ അധ്യായത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ(റ)യുടെ നിവേദനത്തിലുള്ള പ്രാർത്ഥനയുടെ ആശയം ഇങ്ങനെയാണ്. പൊടുന്നനെ വന്നുചേരുന്ന ഗുണത്തിൽ നിന്നും ദോഷത്തിൽ നിന്നും ഞാൻ കാവൽ തേടുന്നു.
    തിരുനബിﷺയുടെ രാപ്പകലുകളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട എല്ലാ പ്രാർഥനകളുടെയും ഉള്ളടക്കം പ്രധാനമായും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതായിരുന്നു. എല്ലാം തരുന്നവനും തരാൻ അധികാരമുള്ളവനും അല്ലാഹുവാണ്. അവൻ തരാൻ നിശ്ചയിച്ചത് സ്വീകരിക്കാതിരിക്കാൻ ഒരിക്കലും നമുക്ക് സാധിക്കില്ല. ആത്യന്തികമായ ക്ഷേമത്തിന്റെയും മോക്ഷത്തിന്റെയും വഴി തിരുനബിﷺയുടെ ചര്യകളോട് കാണിക്കുന്ന പ്രതിബദ്ധതയാണെന്ന് പ്രമാണങ്ങൾക്കുമുമ്പേ ജീവിതം കൊണ്ടു തന്നെ തിരുനബിﷺ ബോധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നു.
    ഉറങ്ങി ഉണർന്നതിനിടയിൽ സംഭവിക്കുന്നതാണല്ലോ സ്വപ്നങ്ങൾ. ഇവയെക്കുറിച്ചും തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് ചിലത് നമുക്ക് വായിക്കാനുണ്ട്. അബൂ ഖതാദ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺപറഞ്ഞു. സ്വപ്നങ്ങൾ മൂന്ന് തരത്തിലുണ്ട്. ഒരാൾക്ക് അയാളുടെ സ്വയം ആത്മാവിൽ നിന്ന് രൂപപ്പെട്ടു വരുന്നത്. അതിൽ സവിശേഷമായ ഒന്നും പറയാനില്ല. ചിലപ്പോൾ പിശാചിൽ നിന്നായി സ്വപ്നങ്ങളുണ്ടാകും. അനിഷ്ഠകരമായ ദർശനങ്ങൾ ഉണ്ടായാൽ പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കട്ടെ. ശേഷം, ഇടതുഭാഗത്തേക്ക് മൂന്നുപ്രാവശ്യം തുപ്പുക. പിന്നീട് ആ ദർശനത്തിന്റെ ശല്യം ഉണ്ടാവുകയില്ല. സ്വപ്നത്തിന്റെ മൂന്നാമത്തെ തലം അല്ലാഹുവിൽ നിന്നുള്ള സന്തോഷങ്ങളാണ്. പ്രവാചകത്വത്തിന്റെ 46 അംശങ്ങളിൽ ഒന്നാണ് സത്യവിശ്വാസിയുടെ സ്വപ്നം. അത്തരം സ്വപ്നങ്ങൾ ഗുണകാംക്ഷിയായ ഒരു ജ്ഞാനിയോട് പങ്കുവെക്കുക. അയാൾ നന്മ പറയുകയും ശരിയാംവിധത്തിൽ വ്യാഖ്യാനം പറയുകയും ചെയ്യും.
    സ്വപ്നം അത്ഭുതകരമായ ഒരു പ്രതിഭാസമാണല്ലോ. ഉറക്കിൽ ലഭിക്കുന്ന ഇത്തരം കാഴ്ചകളെയും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാൽ ഉണർന്നാൽ ചെയ്യേണ്ട കാര്യങ്ങളെയും എല്ലാം ഒരു സംഹിത പരാമർശിക്കുന്നു എന്നത് എത്രമേൽ പ്രാധാന്യമുള്ള കാര്യമാണ്. ഇസ്ലാമിന്റെയും പ്രവാചകരുﷺടെയും അന്വേഷണത്തിന്റെയും പഠനത്തിന്റെയും പരിധിയിൽനിന്ന് മനുഷ്യജീവിതത്തിന്റെ ഒരു വ്യവഹാരവും പുറത്തുപോയിട്ടില്ല എന്നുകൂടി ഇത്തരം അധ്യായങ്ങൾ നമ്മോട് സംസാരിക്കുന്നുണ്ട്.
    ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാൽ ഉടനെ അല്ലാഹുവിനോട് കാവൽ ചോദിക്കുകയും പിശാചിനെ ആട്ടും വിധമുള്ള വിചാരത്തിലേക്ക് വരികയും വേണം. ഇടതുഭാഗത്തേക്ക് മൂന്നുപ്രാവശ്യം തുപ്പുന്നതോടെ അത്തരം ഒരു മാനസികാവസ്ഥയിലേക്ക് ഒരാൾക്ക് എത്തിച്ചേരാൻ കഴിയും. ഒരാൾ ഉണർന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ പ്രവാചക ജീവിതത്തിൽ നിന്ന് പകർത്താനുള്ള ചര്യകൾ പഠന വിഷയങ്ങളായി നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഉറക്കിൽ നിന്ന് ഇടയ്ക്ക് ഉണർന്നാൽ ചൊല്ലാൻ ഉള്ളതും മതം നമ്മെ പഠിപ്പിക്കുന്നു എന്ന് വന്നാൽ ജീവിതത്തിന്റെ ഒരു മേഖലയും വിട്ടുപോകാത്ത വിധം മനുഷ്യനെ പരിഗണിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം എന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...