Tweet 826

    Tweet 826
    September 17, 2024 • Tuesday
    Post Header

    തിരുനബിﷺയുടെ പാനരീതിയെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് ഇനി നാം വായിക്കുന്നത്. ഇരുന്നാണോ അല്ല നിന്നാണോ തിരുനബിﷺ പാനം ചെയ്തിരുന്നത്? ഏതു രീതിയാണ് നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടത്? എന്നീ വിശദാംശങ്ങളിലേക്ക് വെളിച്ചം നൽകുന്ന അധ്യായം കൂടിയാണിത്. അലി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ ഇരുന്ന് കുടിക്കുകയാണെങ്കിൽ പ്രവാചകൻﷺ ഇരുന്ന് പാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിന്നുകൊണ്ട് പാനം ചെയ്യുകയാണെങ്കിൽ പ്രവാചകൻﷺ നിന്നുകൊണ്ട് പാനം ചെയ്തിട്ടുണ്ട്. ഇരുന്നും നിന്നും തിരുനബിﷺ പാനം ചെയ്തിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നുള്ള നിവേദനം ഇമാം തിർമുദി(റ)യും ആഇശ(റ)യിൽ നിന്നുള്ള നിവേദനം ഇമാം ത്വബ്റാനി(റ)യും ഉദ്ധരിച്ചിട്ടുണ്ട്. ഞാൻ സംസം വെള്ളം കൊടുത്തപ്പോൾ നിന്നുകൊണ്ടായിരുന്നു തിരുനബിﷺ പാനം ചെയ്തത് എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു.
    നിന്നുകൊണ്ട് കുടിക്കരുത് എന്ന് വിലക്കിക്കൊണ്ട് തിരുനബിﷺ പറഞ്ഞ പരാമർശം തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) പറഞ്ഞത് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നത് കാണാം. നിന്ന് പാനം ചെയ്ത ഒരാളെ തിരുനബിﷺയുടെ മുന്നിൽ ഹാജരാക്കി. അദ്ദേഹത്തോട് കുടിച്ചത് ഛർദ്ദിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചു. എന്താണ് കാരണം? തിരുനബിﷺ ചോദിച്ചു. നിന്നോടൊപ്പം പൂച്ചയും കൂടി അതേ പാനത്തിൽ പങ്കുചേരുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല. എന്നാൽ, അതിനേക്കാൾ മോശപ്പെട്ട ഒരാൾ നിന്നോടൊപ്പം പാനം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ഛർദ്ദിക്കാൻ പറഞ്ഞത്. അഥവാ പിശാചിന് ഇഷ്ടകരമായ ഒരു കാര്യമാണ് നീ ചെയ്തത്.
    പ്രവാചക ജീവിതത്തിന്റെയും മേൽപ്പറയപ്പെട്ട അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ എത്തിച്ചേർന്ന വീക്ഷണങ്ങൾ ഇങ്ങനെയാണ്. ഇരുന്നുകൊണ്ട് പാനം ചെയ്യലാണ് ഉത്തമം. നിന്നുകൊണ്ട് പാനം ചെയ്യുന്നത് നല്ലതിന് എതിരാണ്. എന്നാൽ ആവശ്യഘട്ടങ്ങളിൽ നിന്നുകൊണ്ട് കുടിക്കാം എന്ന് സമൂഹത്തെ പഠിപ്പിക്കാൻ വേണ്ടി കൂടിയാണ് ചില സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കുടിച്ചിട്ടുള്ളത്. നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതും ശീലിക്കേണ്ടതും ഇരുന്നു കൊണ്ട് പാനം ചെയ്യുക എന്ന ശീലമാണ്.
    പ്രവാചകരുﷺടെ ജീവിതത്തിൽ നിന്നും ശീലങ്ങളിൽ നിന്നുമാണ് ഇസ്ലാമിന്റെ നിയമങ്ങൾ രൂപപ്പെടുകയും അധ്യാപനം നൽകപ്പെടുകയും ചെയ്യുന്നത്.
    തുറന്നിരിക്കുന്ന പാത്രത്തിൽ നിന്നും തിരുനബിﷺ പാനം ചെയ്തിരുന്നില്ല. അങ്ങനെ ചെയ്യുന്നത് നിരുത്സാഹപെടുത്തുകയും ചെയ്തു.
    ഈ വായനക്ക് അനുബന്ധമായ ഒരു നിവേദനം കൂടി നമുക്ക് നോക്കാം. പ്രമുഖനായ സ്വഹാബി ജാബിർ(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ ഒരു അൻസ്വാരി സ്വഹാബിയുടെ തോട്ടത്തിലേക്ക് പ്രവേശിച്ചു. നബിﷺയുടെ അനുചരന്മാരിൽ ഒരാളും കൂടെയുണ്ടായിരുന്നു. തോട്ടത്തിൽ വെള്ളം തെളിച്ചു കൊണ്ടിരിക്കുന്ന ആളോട് നബിﷺ ചോദിച്ചു. രാത്രിയിൽ കരുതി വെച്ച വെള്ളം നിങ്ങളുടെ പക്കലുണ്ടോ? ഇല്ലെങ്കിൽ ഞാൻ നേരിട്ട് കോരിയ വെള്ളം കുടിക്കും. തോട്ടക്കാരൻ പറഞ്ഞു. തോൽപാത്രത്തിൽ കരുതിവച്ച വെള്ളമുണ്ട്. ശേഷം, അദ്ദേഹം കുടിലിലേക്ക് പോയി. കരുതിവച്ചിരുന്ന വെള്ളത്തിൽ ആട്ടിനെ കറന്ന് പാല് കൂടി ചേർത്ത് തിരുനബിﷺക്ക് കുടിക്കാൻ നൽകി. തിരുനബിﷺ കുടിച്ചതിനുശേഷം അദ്ദേഹം കുടിലിലേക്ക് മടങ്ങിപ്പോയി കൂടെയുണ്ടായിരുന്ന അനുചരനു കൂടി അതുപോലെ പാനീയം കൊണ്ടുവന്നു കൊടുത്തു.
    നബിﷺയുടെ കൂടെ അപ്പോൾ ഉണ്ടായിരുന്ന അനുയായി അബൂബക്കർ സിദ്ദീഖ്(റ) ആയിരുന്നുവത്രേ. ദാഹത്തിന്റെ കാഠിന്യം കൊണ്ടും തണുത്ത വെള്ളം കിട്ടാൻ വേണ്ടിയും ആയിരിക്കണം കരുതിവച്ച വെള്ളമുണ്ടോ എന്ന് അന്വേഷിക്കുകയും ഇല്ലെങ്കിൽ കോരിയെടുക്കുന്ന വെള്ളം നേരിട്ട് തന്നെ കുടിച്ചു കൊള്ളാം എന്ന് പറയുകയും ചെയ്തത്.
    നബി ജീവിതത്തിന്റെ അനുഭവങ്ങളെ ശിഷ്യന്മാർ പകർത്തിയപ്പോൾ ഓരോരുത്തരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കുകയും സ്വാധീനിക്കുകയും ചെയ്ത രംഗങ്ങളെ ഹൃദയഹാരിയായി പങ്കുവെക്കുന്നതിൽ അവർക്ക് സന്തോഷമായിരുന്നു. ഒരു ജീവിതത്തിന്റെ പകർപ്പ് എന്നതിനപ്പുറം കൗതുകകരമായ ഒരു സംഭാഷണമായും ലോകത്തടയാളപ്പെടുത്തേണ്ട നിയമങ്ങളായും നബി ജീവിതത്തിന്റെ ഹൃദ്യമായ രംഗങ്ങളായും ഓരോ സന്ദർഭങ്ങളും വായിക്കപ്പെടുക തന്നെ ചെയ്യും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...