Tweet 827

    Tweet 827
    September 18, 2024 • Wednesday
    Post Header

    ഇബ്നു അബ്ബാസി(റ)ൽ നിന്ന് മുസദ്ദദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺയോട് ചോദിച്ചു. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം ഏതാണ്? തണുപ്പുള്ള രുചികരമായത് എന്നായിരുന്നു മറുപടി. അബൂ ഹുറൈറ(റ)യുടെ നിവേദനത്തിലും ഇതേ ആശയം തന്നെ വന്നിട്ടുണ്ട്. തോൽപാത്രത്തിൽ വച്ചോ ഈത്തപ്പന ഓലകൊണ്ട് പൊതിഞ്ഞ പാത്രത്തിൽ വച്ചോ തിരുനബിﷺക്ക് വേണ്ടി വെള്ളം തണുപ്പിച്ചു കൊടുക്കുന്ന ഒരു അൻസ്വാരി ഉണ്ടായിരുന്നു എന്ന് ജാബിർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
    അനസ്(റ) പറയുന്നു. തിരുനബിﷺക്ക് വേണ്ടി ഞങ്ങളുടെ വീട്ടിലെ ആടിനെ കറന്നു. പാലിൽ നമ്മുടെ കിണറ്റിൽ നിന്നുള്ള അല്പം വെള്ളവും ചേർത്ത് തിരുനബിﷺക്ക് കുടിക്കാൻ കൊടുത്തു. അപ്പോൾ നബിﷺയുടെ വലതുഭാഗത്ത് ഒരു ഗ്രാമീണനായ അറബിയും ഇടതുഭാഗത്ത് അബൂബക്കറും(റ) ഉണ്ടായിരുന്നു. മൂന്നാമതായി ഉമറും(റ) എത്തിച്ചേർന്നു. തിരുനബിﷺ കുടിച്ചതിനുശേഷം വലതുഭാഗത്തുള്ള അറബിക്ക് കൊടുക്കും എന്ന് ഞങ്ങൾ വിചാരിച്ചു. അതുകൊണ്ട് അബൂബക്കർ(റ) അടുത്തുണ്ട് എന്ന കാര്യം ഞങ്ങൾ ഉണർത്തി. പക്ഷേ, തിരുനബിﷺ പാനം ചെയ്തതിനുശേഷം വലതുഭാഗത്തുള്ള ഗ്രാമീണനായ മനുഷ്യനാണ് ബാക്കി നൽകിയത്. അവിടുന്ന് ഇങ്ങനെ പറയുക കൂടി ചെയ്തു. വലത്തേത് വലത്തേത് എന്ന്. അഥവാ നല്ല കാര്യങ്ങളിൽ വലതുഭാഗത്തെ പരിഗണിക്കുക എന്നത് തിരുനബിﷺയുടെ ശൈലിയായിരുന്നു.
    മനോഹരമായ ഒരു സാമൂഹിക പാഠം കൂടി ഇതിൽ തിരുനബിﷺ പകർന്നു തരുന്നു. മൂല്യങ്ങളുടെ മുമ്പിൽ തുല്യതാ വിചാരം കല്പിക്കുകയും, വ്യക്തികളുടെ സ്ഥാന മഹത്വങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ അപരന്റെ അവകാശങ്ങൾ നിഷേധിക്കാതിരിക്കുകയും ചെയ്യുക ഇതായിരുന്നു ആ ഗുണപാഠം. മേൽ പ്രസ്താവിച്ച ഹദീസിന്റെ പ്രധാന ഭാഗം ഇമാം ബുഖാരി(റ) ഉദ്ധരിച്ചത് നേരത്തെയും നാം വായിച്ചിട്ടുണ്ട്.
    ഇബ്നു അബ്ബാസ്(റ) തന്നെ പറയുന്നു. ഞാനും ഖാലിദ് ബിൻ വലീദും(റ) നബിﷺയോടൊപ്പം തിരുനബിﷺയുടെ പത്നി മൈമൂനാ ബീവി(റ)യുടെ വീട്ടിലേക്ക് വന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. ഉമ്മു അഖീഖ്(റ) സമ്മാനമായി നൽകിയ പാൽ നിങ്ങൾക്ക് ഞാൻ നൽകട്ടെയോ? അതെ എന്ന് പറഞ്ഞപ്പോൾ പാൽ കൊണ്ടുവന്നു. തിരുനബിﷺ അത് വാങ്ങി കുടിച്ചതിനുശേഷം വലതുഭാഗത്തുള്ള എനിക്ക് തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ആദ്യം ഖാലിദി(റ)ന് നൽകാം. അപ്പോൾ ഞാൻ പറഞ്ഞു. അവിടുന്ന് കുടിച്ചിട്ട് മിച്ചം തന്നത് ആദ്യം ഞാൻ തന്നെ കുടിക്കും. അത് ആർക്കും ഞാൻ നൽകി ഒഴിവാക്കുകയില്ല. തുടർന്ന് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു ഒരാൾക്ക് ഭക്ഷണം നൽകിയാൽ ഇങ്ങനെ പറയണം. അല്ലാഹുവേ ഇതിൽ നീ അനുഗ്രഹം ചൊരിയുകയും വർധിപ്പിച്ചു തരികയും ചെയ്യേണമേ എന്ന്. ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും സ്ഥാനത്ത് നിൽക്കുന്നത് പാലല്ലാതെ മറ്റൊന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
    തിരുനബിﷺ ഇഷ്ടപ്പെട്ടു പാനം ചെയ്തിരുന്ന പാനീയങ്ങളെ പരാമർശിക്കുന്ന ഹദീസ് വചനങ്ങൾ കൂടിയാണിത്. തിരുനബിﷺയുടെ ശേഷിപ്പുകൾ സ്വീകരിക്കാൻ അനുയായികൾക്കുണ്ടായിരുന്ന താത്പര്യവും അതിന് അവർ കാണിച്ചിരുന്ന പുണ്യവും ഈ ഹദീസ് തന്നെ നമ്മെ പഠിപ്പിക്കുന്നു.
    അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് പാനം ചെയ്യുന്ന ഒരു വിശ്വാസിയുടെ പാനീയത്തിന്റെ മിച്ചം, അതിലും പുണ്യവും അനുഗ്രഹവും ഉണ്ടെന്നാണ് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുള്ളത്. എന്നിരിക്കെ പുണ്യപുരുഷന്മാരായ പ്രവാചകൻമാരുടെയും ശ്രേഷ്ഠ ഗുരുക്കളുടെയും ഭക്ഷണപാനീയത്തിന്റെ തുടർച്ച ലഭിക്കുന്നത് അനുഗ്രഹമായിട്ട് തന്നെയാണ് വിശ്വാസിലോകം പരിഗണിക്കുന്നത്. ചില പരിഷ്കാര വിചാരങ്ങൾ ഒരാൾ കുടിച്ചതിന്റെ ബാക്കി മറ്റേയാൾ കുടിക്കുകയോ! ഒരാൾ കഴിച്ചതിന്റെ മിച്ചം മറ്റേയാൾ കഴിക്കുകയോ! എന്നൊക്കെ പറഞ്ഞേക്കാം. എല്ലാ കല്ലും ഒരുപോലെയല്ല. രത്നം കല്ലാണെങ്കിലും സാധാരണ കല്ലല്ല എന്നത് ആത്മീയ ലോകത്തും പ്രസക്തമായി തന്നെ പരിഗണിക്കേണ്ടതാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...