Tweet 825

    Tweet 825
    September 16, 2024 • Monday
    Post Header

    പിച്ചളയിൽ നിർമിച്ച ഒരു പാത്രം മുആദ് ബിൻ ജബലി(റ)ന്റെ പക്കലുണ്ടായിരുന്നു. അതിൽ നിന്ന് തിരുനബിﷺക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും നൽകുമായിരുന്നു. ബഹുമാന്യനായ സ്വഹാബി മുആദ്(റ) തന്നെ ഈ വിഷയം പങ്കുവെക്കുന്നുണ്ട്.
    തോൽപാത്രത്തിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചത് പല നിവേദനങ്ങളിലും വന്നിട്ടുണ്ട്. ഒരിക്കൽ ഉമ്മു സുലൈമി(റ)ന്റെ വീട്ടിൽ വന്നപ്പോൾ അവരുടെ വീട്ടിൽ കെട്ടിത്തൂക്കിയ തോൽപാത്രത്തിനടുത്തേക്ക് തിരുനബിﷺ നടന്നു ചെല്ലുകയും നിന്നുകൊണ്ട് തന്നെ അതിന്റെ വായയിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. കബ്ശാ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നായിരുന്നു ഈ സംഭവമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വ്യത്യസ്തതകൾ പറഞ്ഞുകൊണ്ട് ഇമാം അഹ്മദ്(റ), തിർമിദി(റ) എന്നിവർ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. തോൽപാത്രത്തിൽ നിന്ന് തിരുനബിﷺ ചുണ്ട് ചേർത്ത ഭാഗം ഉമ്മു സുലൈം(റ) മുറിച്ചെടുത്ത് സൂക്ഷിച്ചു എന്നും പ്രസ്തുത ഹദീസിന് ഒരു തുടർച്ച കൂടിയുണ്ട്. പുണ്യം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവർ അങ്ങനെ ചെയ്തത്.
    കെട്ടി തൂക്കിയിട്ടിരുന്ന തോൽ പാത്രത്തിൽ നിന്ന് നിന്നുകൊണ്ടുതന്നെ തിരുനബിﷺ പാനം ചെയ്തു എന്നാണല്ലോ വായിച്ചത്. നിന്നുകൊണ്ട് കുടിക്കൽ അനുവദനീയമാണ് എന്നറിയിക്കാൻ വേണ്ടി കൂടിയായിരുന്നു ഇത്. ഇരുന്നുകൊണ്ടാണ് പാനം ചെയ്യേണ്ടത് എന്ന പുണ്യം പഠിപ്പിക്കുമ്പോഴും, വേണ്ടിവന്നാൽ ആകാം എന്നറിയിക്കാനുള്ള സമീപനങ്ങളും നബി ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാനുണ്ട്.
    പുണ്യം പ്രതീക്ഷിച്ചുകൊണ്ട് തിരുനബിﷺയുമായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുക എന്നത് പ്രാഥമികമായി പഠിപ്പിച്ചത് സ്വഹാബികൾ തന്നെയായിരുന്നു. നബി ജീവിതത്തെ നേരിട്ടനുഭവിച്ചവർക്ക് അങ്ങനെയൊന്നു വേണമെന്ന് തോന്നിയിരുന്നു എന്നത് നബിﷺയിൽ നിന്ന് അവർ അനുഭവിച്ച ജീവിത മഹത്വത്തെയാണ് നമ്മോട് പറഞ്ഞു തരുന്നത്. ഒരു വ്യക്തിയുടെ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ശേഷിപ്പുകൾ സൂക്ഷിക്കുക എന്നത് മതപരമായി സ്വീകാര്യമാണ് എന്നുകൂടി ഇത് നമ്മെ ഉദ്ബോധിപ്പിക്കുന്നു. പ്രവാചകന്മാരോ പ്രവാചകന്മാരിൽ തന്നെ അതിശ്രേഷ്ഠരായ മുഹമ്മദ് നബിﷺയോ ആയാൽ പിന്നെ അതിൽ ഏറ്റവും ഉന്നതിയിൽ എത്തുകയും ചെയ്തു.
    ഇത്തരം സമീപനങ്ങൾ പ്രസ്തുത വ്യക്തി ആരാധിക്കപ്പെടുന്നതിനു കാരണമാകുന്നില്ല. അതുകൊണ്ടാണല്ലോ സ്വഹാബികൾ ഈ രൂപത്തിൽ സമീപിച്ചപ്പോൾ മൗനം ദീക്ഷിച്ചത്. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കൾക്ക് പുണ്യം കൽപ്പിച്ചു പോയാൽ അതുവഴി പ്രസ്തുത വ്യക്തി ആരാധിക്കപ്പെടുന്നു എന്ന പരികല്പനകൾ ആരാധന എന്ത് ആദരവ് എന്ത് എന്ന് തിരിച്ചറിയാത്തവരിൽ നിന്നാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്.
    അൻസ്വാരികളിൽ ഒരു സ്ത്രീയുടെ വീട്ടിൽ വച്ച് അവിടെ തൂക്കിയിരുന്ന തോൽപാത്രത്തിൽ നിന്ന് നബിﷺ നിന്നുകൊണ്ട് തന്നെ വെള്ളം കുടിച്ചു എന്ന ഒരു നിവേദനം മഹതി ആഇശ(റ) തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദി(റ)ന്റെ ഈ നിവേദനം മേൽ സംഭവത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
    ഈസ അൽ അൻസ്വാരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഉഹ്ദ് ദിവസം നബിﷺ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. ആ തോൽ പാത്രത്തിന്റെ വായ മടക്കി അതിൽ നിന്ന് വെള്ളം കുടിക്കാൻ തിരുനബിﷺ നിർദേശിച്ചു.
    ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അവിടുത്തേക്ക് ഞങ്ങൾ ഒരു ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു കൊടുത്തു. നബിﷺ അതിൽ നിന്ന് വെള്ളം കുടിക്കുകയും വായിൽ കൊണ്ട വെള്ളം അതിലേക്ക് തന്നെ തിരിച്ചു പകരുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...