
പന്ത്രണ്ട്, റൂമ കിണർ. നബി ചരിത്രം വായിക്കുമ്പോൾ ഏറെ പ്രസിദ്ധമായ കിണറാണിത്. അഖീഖിലുള്ള റൂമാ കിണറിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചിരുന്നു എന്ന് അബൂ സഈദ് ബിൻ അൽ മുഅല്ല ബിൻ മർവാൻ(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുസൈന ഗോത്രക്കാരനായ ഒരാളുടേതായിരുന്നു റൂമ കിണർ. അതിൽനിന്ന് കൂലിക്ക് വെള്ളം കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ഒരിക്കൽ തിരുനബിﷺ ഈ കിണർ നോക്കിക്കൊണ്ട് ചോദിച്ചു. ആരാണ് ഇത് അദ്ദേഹത്തിൽ നിന്ന് വാങ്ങി ധർമം ചെയ്യുക? ഇത് കേട്ടത് പ്രകാരം ഉസ്മാൻ ബിൻ അഫ്ഫാൻ(റ) 400 ദീനാറിന് ഈ കിണർ വാങ്ങി. പൊതുജനങ്ങൾക്ക് വേണ്ടി ധർമം ചെയ്തു.
പിന്നീട് ഒരിക്കൽ തിരുനബിﷺ ഇതുവഴി കടന്നു പോയപ്പോൾ കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ബക്കറ്റും മറ്റും പുതിയത് കണ്ടപ്പോൾ ചോദിച്ചു. എന്തേ ഇതൊക്കെ മാറ്റം വന്നിട്ടുണ്ടല്ലോ? ഉസ്മാൻ(റ) വാങ്ങിയതും ധർമ്മം ചെയ്തതും അപ്പോഴാണ് നബിﷺ അറിയുന്നത്. അല്ലാഹു അദ്ദേഹത്തിന് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു എന്ന് തിരുനബിﷺ സവിശേഷമായി അപ്പോൾ പ്രാർത്ഥിച്ചു. അതിൽ നിന്ന് ഒരു പാത്രം വെള്ളം സ്വീകരിക്കുകയും കുടിക്കുകയും ചെയ്തു. ഈ താഴ്‌വരയിൽ നല്ല വെള്ളമുണ്ടാവുകയും അത് കുടിക്കാൻ പറ്റുന്നതായിരിക്കുകയും ചെയ്യും. എന്നാൽ ഏറ്റവും രുചികരമായ വെള്ളം ഈ കിണറിലേതായിരിക്കും. തിരുനബിﷺ പൂർത്തീകരിച്ചു.
ഹൻതബ് ബിൻ അബ്ദില്ലാഹ്(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ റൂമ കിണറിന്റെ അടുത്ത് കൂടി നടന്നു പോയി. അതിന്റെ അടുത്ത് ഒരു ടെന്റുണ്ടായിരുന്നു. അതിൽ ഒരു പാത്രത്തിൽ തണുത്ത വെള്ളവുമുണ്ടായിരുന്നു. ചൂടുകാലത്ത് തിരുനബിﷺ അതിൽ നിന്ന് വെള്ളം കുടിച്ചു. ഇത് നല്ല തണുത്ത രുചികരമായ വെള്ളമാണല്ലോ എന്ന് അവിടുന്ന് പറയുകയും ചെയ്തു.
പിൽക്കാലത്ത് ഉസ്മാനെ(റ) ഉപരോധിക്കപ്പെടുകയും വീട്ടു തടങ്കലിലാക്കപ്പെടുകയും ചെയ്തപ്പോൾ വീടിന്റെ മുകൾഭാഗത്ത് കൂടി ജനങ്ങളെ നോക്കിയിട്ട് പറഞ്ഞു. അല്ലാഹുവിനെ സാക്ഷിയാക്കി ഞാൻ പറയുന്നു. നിങ്ങൾക്ക് ഓർമ്മയില്ലേ ആരാണ് റൂമാ കിണർ വാങ്ങിക്കൊടുക്കുക? അദ്ദേഹത്തിന് സ്വർഗ്ഗമുണ്ട് എന്ന് തിരുനബിﷺ പറഞ്ഞപ്പോൾ ഞാനല്ലയോ അത് വാങ്ങി ദാനം ചെയ്തത്? അപ്പോൾ കേട്ട് നിന്ന ചിലർ അതേന്നു ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
കൊല്ലപ്പെടുകയും നാട്ടിൽ വിപത്തുണ്ടാവുകയും ചെയ്യുമെന്ന് കണ്ടപ്പോൾ അത് ഒഴിവാക്കാൻ വേണ്ടി തിരുനബിﷺയുടെ ഒരു പ്രസ്താവന എടുത്ത് ഉദ്ധരിക്കുകയായിരുന്നു ഉസ്മാൻ(റ) ചെയ്തത്. എന്നാൽ, വിശ്വാസികൾക്കിടയിൽ കടന്നുകൂടി കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച കപട വിശ്വാസികൾ അതിലൊന്നും ഒതുങ്ങി നിന്നില്ല. തെറ്റിദ്ധരിപ്പിക്കപ്പെട്ട എല്ലാവരെയും തിരുത്താൻ മാത്രമുള്ള സാഹചര്യങ്ങളുമുണ്ടായില്ല. ഒടുവിൽ ഉസ്മാൻ(റ) കൊല്ലപ്പെടുകയാണ് ചെയ്തത്.
വെള്ളവും കിണറും സംവിധാനിക്കുന്നതിലും ദാനം ചെയ്യുന്നതിലും സവിശേഷമായ മഹത്വം പ്രവാചകൻﷺ പഠിപ്പിച്ചിരുന്നു. മരണപ്പെട്ടാലും മുറിയാത്ത അനുഗ്രഹങ്ങളിൽ ഈ പുണ്യകർമ്മത്തെ എണ്ണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അത്തരമൊരു മഹത്വം മുന്നിൽ വെച്ചുകൊണ്ടാണ് റൂമാ കിണർ ആരാണ് വാങ്ങിക്കൊടുക്കുക എന്ന് നബിﷺ ചോദിച്ചത്. അത് വാങ്ങിയതോ ദാനം ചെയ്തതോ ഉസ്മാൻ(റ കൊട്ടിഘോഷിച്ചില്ല.
ഭീമമായ സംഖ്യ ചെലവഴിച്ചു ദാനം ചെയ്തപ്പോഴും അല്ലാഹുവിന്റെ പ്രീതിയും സ്വർഗ്ഗവും മുന്നിൽ കണ്ടുകൊണ്ട് ചെയ്യാൻ പറ്റുന്ന മാനസിക പരിശുദ്ധിയിലേക്ക് തിരുനബിﷺ ശിഷ്യന്മാരെ പാകപ്പെടുത്തിയിരുന്നു. നിഷ്കളങ്കമായ ദാനധർമ്മങ്ങൾ ചെയ്യാനും അതുവഴി പാരത്രിക പ്രതിഫലം പ്രതീക്ഷിക്കാനും ഇത്രമേൽ കൃത്യമായി പാകപ്പെടുത്തപ്പെട്ട ഒരു സമുദായത്തെയും അതിന് വിശ്വാസ പരിസരം രൂപപ്പെടുത്തിയ ഒരു നേതാവിനെയും വേറെ നമുക്ക് വായിക്കാനുണ്ടാവില്ല. സമാനമായ ഒരായിരം ഉദാഹരണങ്ങൾക്കിടയിൽ ഏറ്റവും ഉജ്വലമായ ഒന്നാണ് ഉസ്മാനി(റ)ന്റെ ഈ സംഭവം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
