Tweet 819

    Tweet 819
    September 10, 2024 • Tuesday
    Post Header

    പത്ത്, ഹുൽവ കിണർ. ഇബ്നു സബാല(റ) അദ്ദേഹത്തിന്റെ മദീന ചരിത്രത്തിലാണ് ഈ കിണറിനെ പരാമർശിച്ചിട്ടുള്ളത്. മുഹമ്മദ് ബിനു ഉമർ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരിക്കൽ ഒരു ഒട്ടകത്തെ അറുത്തു. അതിന്റെ ചുമൽ ഭാഗം ഭാര്യമാരിൽ ഒരാളുടെ വീട്ടിലേക്ക് കൊടുത്തു വിട്ടു. സ്വാഭാവികമായും ഭാര്യമാർക്കിടയിൽ ചില സംഭാഷണങ്ങളുണ്ടായി. അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ ഇതിനേക്കാൾ നിസ്സാരരാണ് എന്ന് പറഞ്ഞുകൊണ്ട് അവർക്ക് അല്ലാഹുവിനെ കുറിച്ചുള്ള വിചാരങ്ങൾ പങ്കുവെച്ചു.
    ശേഷം, അല്പ ദിവസത്തേക്ക് തിരുനബിﷺ അവരെ വിട്ടുനിന്നു. ആ സമയത്ത് ഹുൽവ കിണറിന്റെ അടുത്ത് അറാക്കിന്റെ ചുവട്ടിലായിരുന്നു നബിﷺ താമസിച്ചത്. അവിടുത്തെ ഇടവഴിയിൽ ആമിന ബിൻത് സഅദി(റ)ന്റെ ഒരു ഭവനമുണ്ടായിരുന്നു. അവിടെയായിരുന്നു നബിﷺയുടെ വിശ്രമം. ഹുൽവ കിണറിനോട് ചേർത്ത് ഹുൽവ ഇടവഴി എന്നായിരുന്നു ആ വഴി അറിയപ്പെട്ടിരുന്നത്. 29 ദിവസം കഴിഞ്ഞപ്പോൾ നബിﷺ പത്നി ആഇശ(റ)യുടെ അടുക്കലേക്ക് എത്തി. അപ്പോൾ ആഇശ(റ) ചോദിച്ചു. അവിടുത്തെ വിട്ടുനിൽക്കൽ ഒരു മാസം തികഞ്ഞോ? 29 ദിവസങ്ങളുള്ള മാസങ്ങളുമുണ്ടല്ലോ!
    പത്നിമാരുടെ സൗന്ദര്യ പിണക്കത്തെ തുടർന്ന് തിരുനബിﷺ സ്വീകരിച്ച ശുഭകരമായ ഒരു സമീപനമായിരുന്നു ഇത്. മടങ്ങിയെത്തിയപ്പോൾ ആഇശ(റ)യുടെ കൗതുകകരമായ ചോദ്യം തിരുനബിﷺയുടെ വിട്ടുനിൽക്കൽ അവർക്ക് നൽകിയ അധ്യാപനത്തെ കൂടി ഉൾക്കൊള്ളുന്നതാണ്. ഈ ജീവിതം താൽക്കാലികമാണെന്നും മൂല്യനിർണയത്തിന്റെ മാനദണ്ഡം എന്നും നിലനിൽക്കുന്ന പരലോകമാണെന്നും ഓരോ സന്ദർഭത്തിലും നബിﷺ എല്ലാവരെയും ബോധ്യപ്പെടുത്തിയിരുന്നു. സ്വന്തം ജീവിതത്തിലും കുടുംബത്തോടുള്ള സമീപനത്തിലും അത് പൂർണ്ണമായും പ്രകടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു എന്നതാണ് നബിﷺയിലെ ഏറ്റവും വലിയ വിശേഷം.
    നബിﷺയുടെ ഏകാന്തവാസത്തിന്റെ ഇടം നിർണയിക്കുമ്പോൾ തൊട്ടടുത്തുള്ള കിണർ ഒരു സ്വതന്ത്ര അധ്യായമായി ചരിത്രത്തിൽ വരുന്നു എന്നത് എത്രമേൽ സൂക്ഷ്മതയോടു കൂടിയാണ് ചരിത്രം നബിﷺയെ നിരീക്ഷിച്ചത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ്.
    പതിനൊന്ന്, ബിഇർ ദിർഅ. ബനൂ ഖത്മ ഗോത്രക്കാരുടെ കിണറായിരുന്നു ഇത്. ഇ ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ബനൂ ഖത്മ ഗോത്രത്തിലേക്ക് വന്നു. ഒരു വയോധികയുടെ വീട്ടിൽ വച്ച് നിസ്കരിച്ചു. ശേഷം, അവരുടെ ദിർഅ കിണറിന്റെ അടുക്കലേക്ക് പോയി. അതിന്റെ വക്കിൽ ഇരിക്കുകയും അതിൽനിന്ന് അംഗസ്നാനം ചെയ്യുകയും അവിടുത്തെ വായിൽ കൊണ്ട വെള്ളം ചേർക്കുകയും ചെയ്തു.
    ഹാരിസ് ബിൻ ഫള്ലി(റ)ൽ നിന്ന് ഇബ്നു ശബ്ബ(റ) ഉദ്ധരിക്കുന്നു. ബനൂ ഖത്മക്കാരുടെ പള്ളിയുടെ മുറ്റത്തുണ്ടായിരുന്ന ദിർഅ കിണറിൽ നിന്ന് നബിﷺ വുളൂഅ് നിർവഹിച്ചു.
    ഗോത്രക്കാരുടെ പൊതുവായ കിണർ പ്രദേശത്തെ പള്ളിയുടെ മുറ്റത്തായി എന്ന വ്യത്യാസമേ ഈ നിവേദനത്തിലുള്ളൂ.
    ഒരു പ്രദേശത്തെ കിണർ എന്നത് പ്രധാനമായ ഒരു ലാൻഡ്മാർക്ക് ആണ്. സുലഭമായി ഓരോ വീട്ടിലും കിണറുള്ള മലയാളികൾക്കും സമാന സൗകര്യമുള്ളവർക്കും അത് ബോധ്യമാവണമെന്നില്ല. മരുഭൂമിയിലും കുന്നിൻ പ്രദേശങ്ങളിലും, പ്രത്യേകിച്ചും പുഴകൾ തീരെയില്ലാത്ത അറേബ്യൻ മരുഭൂമിയിൽ കിണർ എന്നത് വളരെ പ്രാധാന്യത്തോടുകൂടി കാണുന്ന ജലസ്രോതസ്സാണ്. കിണറുണ്ടെങ്കിൽ തന്നെ അതിലെ വെള്ളം പാനയോഗ്യമാവുക എന്നത് ഒരു മഹാഭാഗ്യമായി കാണുന്ന കാര്യമാണ്. സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങൾ കിണറിനോട് ചേർന്ന് അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ കിണറിന്റെ പേരിൽ പ്രദേശവും പ്രദേശത്തിന്റെ പേരിൽ കിണറും എന്നത് ഇത്തരം ദേശങ്ങളുടെ വായനയിലെ സവിശേഷമായ ഒരു വിഭവമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...