Tweet 817

    Tweet 817
    September 8, 2024 • Sunday
    Post Header

    ഏഴ്, ബുളാഅ കിണർ. മർവാൻ ബിൻ അബീ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ബുളാഅ കിണറിൽ നിന്ന് വെള്ളം കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
    മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. സഹൽ ബിൻ സഅദി(റ)ന്റെ പിതാവ് പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. പ്രവാചക ശിഷ്യന്മാരിൽ നിന്ന് പലരും പറയുന്നത് ഞാൻ കേട്ടു. ബുളാഅ കിണറിൽ നിന്ന് ഒരു ബക്കറ്റ് വെള്ളത്തിൽ തിരുനബിﷺ വുളൂഅ് ചെയ്തു. ശേഷം, അതിൽനിന്ന് കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും ചെയ്തു. ബക്കറ്റിൽ ശേഷിച്ച വെള്ളം കിണറ്റിലേക്ക് തന്നെ ഒഴിച്ചു. വീണ്ടും ബക്കറ്റിലേക്ക് വായിൽ കൊണ്ട് വെള്ളം പകരുകയും ചെയ്തു. തിരുനബിﷺയുടെ കാലത്ത് ആർക്കെങ്കിലും രോഗമായാൽ
    ബുളാഅ കിണറ്റിൽ പോയി കുളിക്കാൻ പറയുമായിരുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം ഒരു കുടുക്കിൽ നിന്ന് ഒഴിവായ പോലെ രോഗമുക്തി ലഭിക്കുമായിരുന്നു.
    സഹൽ ബിൻ അബ്ദുല്ലാഹ്(റ) പറയുന്നു. അദ്ദേഹം പറഞ്ഞു. ഈ ബുളാഅ കിണറ്റിൽ നിന്ന് നിങ്ങളെ വെള്ളം കുടിപ്പിച്ചാൽ നിങ്ങൾക്ക് ചിലപ്പോൾ അത് തൃപ്തിയായി എന്നു വരില്ല. എന്നാൽ തിരുനബിﷺക്ക് ഞാൻ ഈ കിണറ്റിൽ നിന്ന് വെള്ളം നൽകിയിട്ടുണ്ട്. ഇമാം ത്വബ്റാനി(റ)യുടെ യുടെ നിവേദന പ്രകാരം തിരുനബിﷺ ഈ കിണറ്റിൽ ഇറങ്ങുകയും ഇതിലേക്ക് ഉമിനീർ ചേർക്കുകയും ചെയ്തിട്ടുണ്ട്.
    ആധികാരിക പരമ്പരയിൽ ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അബൂ ഉസൈദ് അസ്സാഇദി(റ) പറഞ്ഞു. അദ്ദേഹത്തിന് മദീനയിൽ ബുളാഅ എന്നൊരു കിണറുണ്ട്. അതിൽ തിരുനബിﷺയുടെ ഉമിനീർ ചേരുകയും ആളുകൾ അതിൽ നിന്ന് അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാസൂമ് അല്ലെങ്കിൽ ജാസിം എന്ന് പേരുള്ള മറ്റൊരു കിണർ കൂടി അവിടെയുണ്ട്. അബുൽ ഹൈസം അതയ്യിഹാൻ എന്ന വ്യക്തിയുടേതാണ് ജാസിം കിണർ എന്ന് ഇബ്‌നു സഅദി(റ)ന്റെ നിവേദനത്തിൽ കാണാം. റാത്തിജ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന ഒരു അനുബന്ധം കൂടി ഇവിടെയുണ്ട്.
    ഹൈസം ബിൻ നസ്ർ അൽ അസ്ലമി(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് സേവനം ചെയ്യുകയും അവിടുത്തെ പടിവാതിൽക്കൽ തന്നെ കാത്തുനിൽക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ജാസിം കിണറിൽ നിന്ന് തിരുനബിﷺക്ക് വെള്ളം കൊണ്ടുവന്നു കൊടുക്കുമായിരുന്നു. അതിലെ വെള്ളം നല്ല വെള്ളമായിരുന്നു. അതിന്റെ ഉടമസ്ഥൻ അബുൽ ഹൈസം അതയ്യിഹാൻ എന്ന വ്യക്തിയായിരുന്നു.
    ബുളാഅ കിണറ്റിൽ ആളുകൾ ചിലപ്പോഴൊക്കെ വേസ്റ്റുകൾ തട്ടാറുണ്ടായിരുന്നു. അതുകാരണമായി അതിലെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ എന്ന ഒരു ആശങ്ക കൂടി ജനങ്ങൾക്കുണ്ടായിരുന്നു. മലിനമാകാത്ത വിധം അധികം വെള്ളമുള്ള കിണറാണെങ്കിൽ അത് വെള്ളത്തിന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ലെങ്കിൽ ഉപയോഗശൂന്യമാവുകയില്ല എന്ന നിലപാട് തിരുനബിﷺ പഠിപ്പിച്ചു കൊടുക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. ചിലപ്പോൾ നിങ്ങൾക്ക് ഈ കിണറ്റിലെ വെള്ളം ഇഷ്ടമായിക്കൊള്ളണമെന്നില്ല എന്ന സ്വഹാബിയുടെ പ്രയോഗത്തിന്റെ പശ്ചാത്തലം അതാണ്. എന്നാൽ തിരുനബിﷺ അത് ബോധ്യപ്പെട്ടു ഉപയോഗിച്ചു എന്നത് ആവശ്യസമയത്ത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനുള്ള സന്ദേശം കൂടിയായിരുന്നു.
    തിരുനബിﷺയുടെ സമീപനങ്ങളും വ്യവഹാരങ്ങളും കേവലം അനുഭവങ്ങൾക്കപ്പുറം ലോകത്തിന് പകർത്താനുള്ള നിയമങ്ങളുടെ അധ്യാപനം കൂടിയാണ്. എന്തുചെയ്യണം, എങ്ങനെ ചെയ്യണം, ഏതൊക്കെ വിഭവങ്ങൾ ഉപയോഗിക്കണം എന്നിങ്ങനെയുള്ള വിശദമായ അധ്യാപനങ്ങൾ മുഴുവൻ തിരുനബിﷺയുടെ ജീവിതത്തിന്റെ ഇടവഴികളിൽ നിന്നാണ് ലോകത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ നബിജീവിതം വായിക്കുമ്പോൾ കേവലമായ ഒരു ചരിത്ര വായനക്കപ്പുറം ലോകം അനുകരിക്കേണ്ട നിയമങ്ങളുടെ കൂടി അധ്യാപനം അതിൽ ചേർന്നുനിൽക്കുന്നുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...