Tweet 772

    Tweet 772
    July 25, 2024 • Thursday
    Post Header

    തിരുനബിﷺയുടെ ഇരുത്തത്തെ കുറിച്ചുള്ള ചില വർത്തമാനങ്ങൾ ആണ് ഇനി നാം വായിക്കുന്നത്. അവിടുന്ന് ഒരു സദസ്സിലേക്ക് വന്നാൽ സദസ്സ് അവസാനിക്കുന്നിടത്ത് ഇരിക്കുമായിരുന്നു. അഥവാ സദസ്യരെ അലോസരപ്പെടുത്തി ഇടയിൽ എവിടെയെങ്കിലും കടന്നുകൂടാൻ ശ്രമിക്കില്ലായിരുന്നു.
    ചില സന്ദർഭങ്ങളിൽ ചാരി ഇരിക്കുകയും മറ്റു ചിലപ്പോൾ ചമ്രം പടിഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. ഇരുവശങ്ങളിൽ എവിടെയെങ്കിലും ഒരു തലയിണ വച്ച് അതിന്മേൽ ചാരി ഇരിക്കുന്ന രംഗങ്ങളും ഹദീസുകളിൽ നിന്നും വായിക്കാം. സുബ്ഹി അഥവാ പ്രഭാത നിസ്കാരം കഴിഞ്ഞാൽ സൂര്യോദയം വരെ ചമ്രം പടിഞ്ഞിരിക്കും. ചിലപ്പോഴൊക്കെ ദീർഘനേരം ഇരിക്കേണ്ടി വന്നാൽ ഒരു തുണികൊണ്ട് മുട്ടുകെട്ടി ഇരിക്കാറുമുണ്ടായിരുന്നു. ഏകാന്തമായിരിക്കുമ്പോളെല്ലാം ആലോചനകളിലും ഉപരിലോകത്തേക്ക് കണ്ണുകൾ ഉയർത്തി അല്ലാഹുവിലേക്ക് ഹൃദയം ചേർത്തുള്ള ചിന്തകളിലുമായിരുന്നു.
    കൗതുകകരമായ ചില സന്ദർഭങ്ങളും ഈ അധ്യായത്തിൽ വായിക്കാനുണ്ട്. അബൂമൂസൽ അശ്അരി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടി ഒരു തോട്ടത്തിലേക്ക് പുറപ്പെട്ടു. ഞാൻ നബിﷺയെ പിന്തുടർന്നു. തോട്ടത്തിന്റെ വാതിൽക്കൽ എത്തിയപ്പോൾ ഞാൻ അവിടെ നിന്നു. ഈയൊരു ദിവസം അവിടുത്തെ പാറാവുകാരനാകാമല്ലോ എന്ന് കരുതി കവാടത്തിൽ തന്നെ ഇരുന്നു. നബിﷺ ആവശ്യ നിർവഹണം കഴിഞ്ഞ് മടങ്ങി വന്നു. അവിടെയുണ്ടായിരുന്ന ഒരു കിണറ്റിന്റെ വക്കിൽ കയറിയിരുന്നു. ഞെരിയാണിയിൽ നിന്ന് തണ്ടം കാൽ വരെ വസ്ത്രമുയര്‍ത്തി കാലുകൾ കിണറ്റിന്റെ ഉൾഭാഗത്തേക്ക് തൂക്കിയിട്ടു.
    സമാനമായ ഒരു നിവേദനം ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. നബിﷺ അഅവാഫ് എന്ന പ്രദേശത്തു നിന്നു. ബിലാലും(റ) ഒപ്പമുണ്ടായിരുന്നു. വസ്ത്രം അൽപ്പമുയർത്തി കിണറിന്റെ അകത്തേക്ക് കാലിട്ടു കിണറിന്റെ വക്കിൽ കയറിയിരുന്നു. അങ്ങനെയിരിക്കെ അബൂബക്കർ(റ) സമീപത്തേക്ക് വന്നു. നബിﷺയുടെ അടുത്തേക്ക് കടന്നു വരാൻ അനുമതി ചോദിച്ചു. തിരുനബിﷺ അനുമതി നൽകുകയും അദ്ദേഹം അടുത്തേക്ക് വരികയും ചെയ്തു. തിരുനബിﷺ ഇരുന്നതിന്റെ വലതു ഭാഗത്ത് കാൽ അകത്തേക്ക് തൂക്കിയിട്ട് അബൂബക്കറും(റ) ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ഉമർ(റ) അവിടേക്ക് വന്നു. അടുത്തേക്ക് വരാൻ അനുവദിച്ചു. അനുമതി നൽകുകയും നബിﷺയുടെ ഇടത് സൈഡിൽ അബൂബക്കർ(റ) ഇരുന്നതുപോലെ ഇരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോൾ ഉസ്മാൻ(റ) കടന്നു വന്നു. അദ്ദേഹത്തിനും അനുമതി നൽകാൻ ബിലാലി(റ)നോട് പറഞ്ഞു. . പരീക്ഷണങ്ങൾക്ക് ശേഷം സ്വർഗ്ഗം കൊണ്ടുള്ള സുവിശേഷം കൂടി പറയാൻ പറഞ്ഞു. അകത്തേക്ക് കടന്നുവന്നു അദ്ദേഹത്തെയും ഒപ്പം ഇരുത്തി.
    ഒരു സംഭവത്തിനപ്പുറം തിരുനബിﷺ അനുയായികളോട് പുലർത്തിയ സഹവാസത്തിന്റെ കൗതുകകരമായ ഒരു രംഗം കൂടിയാണിത്. പിൽക്കാലത്ത് വരാനുള്ള നേതൃത്വത്തിന്റെ ക്രമം കൂടി ഇതിൽ നമുക്ക് വായിക്കാം. ഉസ്മാൻ(റ) കൊല്ലപ്പെടുന്ന രംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പും നാം വായിച്ചു.
    നബിﷺയുടെ സദസ്സിൽ ഇരിക്കാൻ എല്ലാ അർത്ഥത്തിലും സ്വഹാബികൾക്ക് അവേശമായിരുന്നു. എപ്പോഴും സുഗന്ധപൂർണ്ണമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പ്രത്യക്ഷ സുഗന്ധത്തേക്കാൾ വലിയ ആത്മീയ സന്തോഷവും അവർ ആസ്വദിച്ചു. ചന്ദ്രനെ തോൽപ്പിക്കുന്ന തിരുമുഖത്തേക്ക് നോക്കിയിരിക്കൽ അവർക്ക് ആനന്ദമായിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്ന ചെറിയവരെയും വലിയവരെയും തൊഴിലാളികളെയും സേവകരെയും ഒപ്പമിരുത്തുമായിരുന്നു. സത്യവിശ്വാസത്തോടെ നബിﷺയുടെ സദസ്സിൽ ഇരുന്നാൽ ഒരുപക്ഷെ നബിﷺയെ കാണാൻ കഴിഞ്ഞില്ലെങ്കിലും അയാൾ സ്വഹാബി എന്ന പദവിയുടെ ഉടമയായി മാറും. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും അല്ലാഹുവിൽ തൃപ്തിപ്പെടുന്ന ഹൃദയം ലഭിക്കാനും കാരണമാകുന്ന പദവിയാണ് സ്വഹാബിപദം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...