Tweet 770

    Tweet 770
    July 23, 2024 • Tuesday
    Post Header

    തിരുനബിﷺയുടെ അഭിവാദ്യവും സഹവാസവും പെരുമാറ്റവുമൊക്കെ വായിക്കുമ്പോൾ അവിടുത്തെ ഹസ്തദാനവും ആലിംഗനവും കൂടി നമുക്കൊന്ന് പരിശോധിച്ചു നോക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഇസ്ഹാഖ്(റ) എന്നവർ പറഞ്ഞു. ഞാൻ ബറാഉ ബിൻ ആസിബി(റ)നെ കണ്ടുമുട്ടി. അദ്ദേഹം സലാം ചൊല്ലി. എന്റെ കരം കവർന്ന ശേഷം നന്നായി ഒന്നു ചിരിച്ചു. എന്നിട്ട് ചോദിച്ചു. ഞാൻ എന്താണ് നിങ്ങളോട് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് നിങ്ങൾക്കറിയാമോ? അപ്പോൾ അബൂ ഇസ്ഹാഖ്(റ) പറഞ്ഞു. അതൊന്നും എനിക്കറിയില്ല. നിങ്ങൾ ഏതായാലും നല്ല കാര്യങ്ങളല്ലേ ചെയ്യൂ. അപ്പോൾ ബറാഅ്(റ) വിശദീകരിച്ചു. ഞാൻ തിരുനബിﷺയെ കണ്ടുമുട്ടിയപ്പോൾ അവിടുന്ന് ഇങ്ങനെയാണ് എന്നെ സ്വീകരിച്ചത്. എന്നിട്ട് എന്നോട് ചോദിച്ചു. ഞാൻ ഇങ്ങനെ സമീപിച്ചത് എന്താണെന്നറിയാമോ? അപ്പോൾ ഞാൻ പറഞ്ഞു. എനിക്കറിയില്ല. അവിടുന്ന് നല്ലതല്ലേ ചെയ്യൂ. അപ്പോൾ പ്രവാചകൻﷺ എന്നോട് ഇങ്ങനെ പറഞ്ഞു. രണ്ടു വിശ്വാസികൾ തമ്മിൽ കണ്ടുമുട്ടുകയും സലാം ചൊല്ലി ഹസ്തദാനം നടത്തുകയും ചെയ്താൽ അല്ലാഹു അവരുടെ കരം പിടിക്കും. അഥവാ സവിശേഷമായ കാരുണ്യം അവർക്ക് നൽകും. അവർ പിരിഞ്ഞു പോകുമ്പോഴേക്കും പാപങ്ങൾ പൊറുക്കപ്പെടും.
    രണ്ടു വ്യക്തികൾ തമ്മിലുണ്ടാവുന്ന മാനുഷികമായ സ്നേഹസമ്പർക്കങ്ങളെ ആത്മീയമായ മൂല്യങ്ങൾ കൊണ്ട് ആദരിക്കുകയാണിവിടെ. ഒരുപാട് നന്മകൾക്ക് ഹേതുവാകുന്ന പുണ്യകർമ്മമായി രേഖപ്പെടുത്തുകയാണ്. ഇത്തരം കൃത്യങ്ങളും അനുഷ്ഠാനങ്ങളുടെ ഭാഗമാണെന്ന് വരുമ്പോൾ മനുഷ്യനോടും അവന്റെ വിചാരവികാരങ്ങളോടും ഇസ്ലാം എത്രമേൽ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് നമുക്ക് വായിക്കാനാവും.
    പ്രവാചകൻﷺ അനുയായികളുമായി അഭിമുഖം നടത്തുമ്പോൾ അവർക്ക് സ്നേഹ സ്പർശങ്ങൾ നൽകുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഹുദൈഫ(റ) റിപ്പോർട്ട് ചെയ്ത ഹദീസിന്റെ ആശയമാണിത്.
    പരിഷ്കാരത്തിന്റെ ജാഡകളായിട്ടല്ല മനുഷ്യന്റെ ഓരോ സമ്പർക്കത്തെയും മതം നിരീക്ഷിച്ചിട്ടുള്ളത്. മനുഷ്യർ തമ്മിലുണ്ടാകുന്ന ഓരോ പാരസ്പര്യങ്ങളും പെരുമാറ്റങ്ങളും എത്രമേൽ കൃത്യവും ചിട്ടയുമുള്ളതാകുന്നുവോ അത്രമേൽ ആത്മീയമായ മൂല്യങ്ങളുയരുന്നു എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്.
    അനസ്(റ) എന്ന ഒരു വ്യക്തിയിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അബൂ ദർ(റ) ശാമിലേക്ക് പോകുന്ന സമയത്ത് മഹാനവർകളോട് അനസ് (റ) ചോദിച്ചുവത്രേ! ഞാൻ നിങ്ങളോട് പ്രവാചകരുﷺടെ ഒരു ഹദീസ് ചോദിക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ അബൂദർ(റ) പറഞ്ഞു. രഹസ്യമാക്കേണ്ട കാര്യങ്ങളൊന്നുമല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയാം. അതെ രഹസ്യമൊന്നുമാക്കേണ്ട കാര്യമല്ല. നിങ്ങൾ കണ്ടുമുട്ടുന്ന സമയത്ത് പ്രവാചകൻﷺ ഹസ്തദാനം ചെയ്യാറുണ്ടായിരുന്നോ എന്നാണ്. അതെ, ഞാൻ എപ്പോൾ കണ്ടുമുട്ടിയാലും ഞങ്ങൾ പരസ്പരം കരം കവർന്നു സന്തോഷിക്കാറുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകൻﷺ എന്നെ അന്വേഷിച്ച് ആളെ അയച്ചു. അപ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട്, ഞാൻ പ്രവാചക സവിധത്തിലേക്ക് ചെന്നു. അപ്പോൾ അവിടുന്ന് ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. എന്നെ അടുത്തേക്ക് ചേർത്തുനിർത്തി. സന്തോഷപൂർവ്വം വർത്തമാനം പറഞ്ഞു. എത്ര ധന്യമായിരുന്നു അത്.
    തിരുനബിﷺയെ കാണാനും സഹവസിക്കാനും നയപരമായ പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിക്കാനും നിയോഗം ലഭിച്ച സ്വഹാബിയും ശിഷ്യനുമാണ് അബൂ ദർ(റ). എല്ലാ ഔപചാരികതകൾക്കുമപ്പുറം വ്യക്തിപരമായി തിരുനബിﷺയുടെ സമ്പർക്കങ്ങൾ എങ്ങനെയായിരുന്നുവെന്ന് ഹൃദയം തുറന്നു സംസാരിക്കുകയാണിവിടെ. ഒരു പ്രസ്ഥാന നേതാവ് എന്നതിനപ്പുറം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന എല്ലാമെല്ലാമായിരുന്നു അനുയായികൾക്ക് മുഹമ്മദ് നബിﷺ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...