Tweet 754

    Tweet 754
    July 7, 2024 • Sunday
    Post Header

    സിയാദ് ബിൻ സബുറ(റ) നിവേദനം ചെയ്യുന്നു. ഞാൻ നബിﷺക്കൊപ്പം മുന്നോട്ടു പോയി. അങ്ങനെ അശ്ജഅ്, ജുഹൈന ഗോത്രക്കാരുടെ അടുക്കലെത്തി. നബിﷺ അവരോട് തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അപ്പോൾ എന്റെ മനസ്സിൽ ചില വിചാരങ്ങൾ ഉയർന്നു. അഥവാ ഈ താഴ്ന്ന ഗോത്രക്കാരോടൊക്കെ നബിﷺ തമാശ പറയുകയോ എന്ന്. ഞാൻ നബിﷺയോട് ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. അവിടുന്ന് ഈ ജൂഹൈന, അശ്ജഅ് ഗോത്രക്കാരോടൊക്കെ തമാശ പറയുകയാണോ? തിരുനബിﷺക്ക് ദേഷ്യമായി. അവിടുത്തെ കരങ്ങൾ എന്റെ ചുമലിൻ്റ താഴെ വരെ ഉയർത്തി വെച്ചു. എന്നോട് ചോദിച്ചു. അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയല്ലേ. അഥവാ ഒരു വിഭാഗത്തെ ചെറുതായി കണ്ടത് ശരിയായില്ലല്ലോ എന്നതിന്റെ സൂചനയായിരുന്നു. എന്നിട്ട് നബിﷺ തുടർന്നു. നിങ്ങൾക്കറിയുമോ ബനൂ ഫസാറ, ബനൂ ബദർ, ബനൂ ശരീദ് എന്തിനേറെ നിന്റെ ഗോത്രത്തെക്കാൾ മികച്ചവരാണവർ. എന്തേ അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയല്ലേ!
    പിൽക്കാലത്ത് ഇസ്ലാമിക സമൂഹത്തിൽനിന്ന് ചിലർ മതഭ്രഷ്ട്ടരായി. നബിﷺ മുന്നറിയിപ്പ് നൽകിയ എല്ലാ ഗോത്രങ്ങളും അതിൽപ്പെട്ടു. സിയാദ് ബിൻ സബുറ(റ) പറയുന്നു. എൻ്റെ ഗോത്രവും അതിൽ ഉൾപ്പെടുമോയെന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ, എൻ്റെ സുഹൃത്തായ ഉമറുബ്നു ഖത്വാബി(റ)നെ ഞാൻ സമീപിച്ചു. അദ്ദേഹം എൻ്റെ ആത്മമിത്രമായിരുന്നു. വിഷയങ്ങളൊക്കെ അദ്ദേഹത്തോട് പങ്കുവെച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. നീ ഭയപ്പെടേണ്ട. അല്ലാഹുവിനോട് മാപ്പിരക്കാൻ വേണ്ടി നബിﷺ പറഞ്ഞിരുന്നുവല്ലോ. അതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടേക്കുമെന്ന് സാരം.
    ഗോത്രവിചാരങ്ങളും ഗോത്രങ്ങൾക്കിടയിലുള്ള നിലവാരവിചാരങ്ങളും അന്നത്തെ സമൂഹത്തിൽ വ്യാപകമായിരുന്നു. ഇന്നും ലോകത്ത് അത്തരം വേർതിരിവുകൾ അവസാനിച്ചിട്ടില്ല. പല രാജ്യങ്ങളുടെയും ആഭ്യന്തര പ്രശ്നങ്ങൾ മുഴുവനും അടിസ്ഥാനപരമായി നിലനിൽക്കുന്നത് ഗോത്ര വിഭാഗങ്ങൾക്കിടയിലുള്ള തർക്കങ്ങളിലാണ്. ഇത്തരമൊരു ഭൂമിയിൽ നിന്നുകൊണ്ടാണ് ഇതിനെ വായിക്കേണ്ടത്. താഴ്ന്ന ഗോത്രമാണെന്ന് പൊതുവായി അറിയപ്പെട്ട ഗോത്ര വിഭാഗക്കാരോട് മനസ്സു തുറന്നു സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്ന നബിﷺ. ഒപ്പം സഞ്ചരിക്കുന്ന അനുയായികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാരുണ്യത്തിന്റെ ലോകം. ഒരു സമൂഹത്തോട് ഫലിതം പറയണമെങ്കിൽ എത്ര മേൽ അവരോട് ഇഴുകിച്ചേർന്നിരുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്. നബിﷺയുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും നിർമ്മാണാത്മക വിചാരങ്ങളാണല്ലോ നമുക്ക് സമ്മാനിക്കുന്നത്. അവിടുത്തെ തമാശകളും സാമൂഹിക ഘടനയിലെ പുതിയ നിർമ്മിതികൾക്ക് നിമിത്തമാവുന്നതാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
    ഗോത്ര വിഭാഗീയത വച്ചുപുലർത്തുന്ന അനുയായിയോട് ആ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നബിﷺ തയ്യാറായില്ല. അദ്ദേഹത്തെ കൃത്യമായി ബോധ്യപ്പെടുത്തുകയും നിങ്ങളെക്കാൾ നല്ലവരാണ് അവർ എന്ന വിചാരം ഉണർത്തിക്കൊടുക്കുകയും ചെയ്തു. ഒരു ഗോത്രത്തെക്കുറിച്ച് മോശമായി വിചാരിച്ചതിന് പശ്ചാത്തപിച്ചു മടങ്ങാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതിലേറെ മനോഹരമായ ഒരു സാമൂഹിക ഘടന എവിടെ നിന്നാണ് നമ്മൾ വായിക്കുക. സമൂഹത്തിൽ ഉൾചേർന്ന് കിടക്കുന്ന മലിനവിചാരങ്ങളെ ഇതിനേക്കാൾ ധൃതിയിൽ ആരാണ് മാറ്റം വരുത്തിയത്!
    ഞാൻ തമാശ പറയും പക്ഷേ സത്യമേ പറയൂ എന്ന് പറഞ്ഞത് എത്രമേൽ കൃത്യമാണ്. അനുയായികളോടും സമൂഹത്തോടും ഹൃദയം തുറന്നു സംവദിക്കാനും അവരിൽ ഒരാളായി മാറാനും ജീവിതം കൊണ്ട് പഠിപ്പിക്കുക വഴി ലോകാവസാനം വരെയുള്ള നേതൃത്വങ്ങൾക്ക് നേതൃപാടവം എന്താണെന്ന് കാണിച്ചു കൊടുക്കുകയാണ് ഇവിടെ. മദീനയിൽ വിനോദങ്ങൾക്കും ഉണ്ട് മനോഹരമായ ഒരുപാട് വിചാരങ്ങൾ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...