Tweet 750

    Tweet 750
    July 3, 2024 • Wednesday
    Post Header

    തിരുനബിﷺയുടെ ലാളിത്യവും വിനയാന്വിതമായ ജീവിതാദ്ധ്യായങ്ങളും വായിച്ചു കൊണ്ടിരിക്കുകയായിരുന്നു നമ്മൾ. എന്നാൽ, ആ വിനയത്തിനൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വശം കൂടിയുണ്ട്. എത്രമേൽ വിനയവും താഴ്മയും കാണിക്കുമ്പോഴും അവിടുത്തേക്ക് സവിശേഷമായ ഒരു പ്രൗഢിയുണ്ടായിരുന്നു. അങ്ങനെ വരുമ്പോഴല്ലേ നേതൃത്വത്തിന്റെ മഹത്വം നിലനിൽക്കുകയുള്ളൂ. നിസ്സാരതയില്ലാത്ത താഴ്മ എന്നതായിരുന്നു പ്രവാചകർﷺ മുന്നോട്ടുവെച്ച വിനയത്തിന്റെ സമവാക്യം. മഹാനായ അലി(റ) പറഞ്ഞ ഒരു പ്രയോഗമുണ്ട്. തിരുനബിﷺയെ പെട്ടെന്നു കണ്ടാൽ പ്രൗഢിയുടെ ഒരു പര്യായമായിരിക്കും. സഹവസിച്ചു മുന്നോട്ടു പോയാൽ സ്നേഹനിധിയായ ഒരു തണലായിരിക്കും.
    ഖൈല ബിൻത് മഖ്റമ(റ) എന്ന മഹതി പറയുന്നു. തിരുനബിﷺ ആത്മീയ സാന്നിധ്യത്തോടെ അനുചരന്മാരോടൊപ്പമിരിക്കുമ്പോൾ ഞാൻ അങ്ങോട്ട് കടന്നു ചെന്നു. ഇരിക്കുന്നതിന്റെ പ്രൗഢി കണ്ടു ഞാൻ വിഹ്വലയായി. അപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരാൾ നബിﷺയോട് പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുത്തെ ഭാവം ആ പാവപ്പെട്ടവളെ ഭയപ്പെടുത്തി കളഞ്ഞല്ലോ! അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലയോ മിസ്കീനയായ അഥവാ വിനീതയായവളെ, ശാന്തതയോടെ അഥവാ ‘സക്കീന’യോടുകൂടി വന്നോളൂ. നബിﷺയുടെ സംസാരം കേട്ടപ്പോഴേക്കും ശാന്തത കൈവന്നു.
    ഒരു നേതാവിൽ ഉണ്ടായിരിക്കേണ്ട പ്രൗഢിയുടെ എല്ലാ ഭാവങ്ങളും തിരുനബിﷺക്കുണ്ടായിരുന്നു എന്ന് സാരം. ശാന്തമായ അവിടുത്തെ വാക്കുകൾ കേൾക്കുമ്പോൾ അനുവാചകരുടെ ഹൃദയത്തിൽ മധുനിറച്ചതുപോലെയാണ്. ഗൗരവതരമായ ഒരു കാര്യം പ്രഖ്യാപിക്കേണ്ട നേരത്ത് അനിവാര്യമായും ഒരു നേതാവിൽ നിറഞ്ഞു നിൽക്കേണ്ട ആദരവിന്റെ മുഴുവൻ ഭാവങ്ങളും തിരുനബിﷺയിൽ വായിക്കാൻ കഴിയും. നബിﷺ സംഭാഷണം ആരംഭിച്ചാൽ സദസ്സിലുള്ള ഓരോരുത്തരും അതീവ ജാഗ്രതയോടെ നബിﷺയിലേക്ക് തന്നെ ശ്രദ്ധിക്കും. തങ്ങളുടെ തലക്ക് മുകളിൽ ഇരിക്കുന്ന പറവ മാറിപ്പോകാതെ എത്രമാത്രം ഒരാൾ ശ്രദ്ധിക്കുമോ അത്രയും ഏകാഗ്രതയോടെയായിരിക്കും സദസ്സിൽ ഓരോരുത്തരും ഉണ്ടായിരിക്കുക. അനുവാചകരിൽ ഓരോരുത്തരും എന്നെ നോക്കി എന്നിലേക്കാണ് ഈ സന്ദേശം തരുന്നത് എന്ന ഭാവത്തിലായിരിക്കും നബിﷺയുടെ സംഭാഷണങ്ങളെ കേട്ടിരിക്കുന്നത്.
    യസീദ് ബിന് അസ്വദ് അസവാഇ(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം പ്രഭാത നിസ്കാരം കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പം നിസ്കരിച്ചവരുടെ പിന്നിൽ നിസ്കാരത്തിൽ കൂടാതെ രണ്ടുപേർ വേറിട്ട് നിൽക്കുന്നു. അവർ രണ്ടുപേരെയും വിളിച്ചു വരുത്താൻ നബിﷺ പറഞ്ഞു. നബി സന്നിധിയിലേക്ക് അവർ വന്നുചേർന്നതും അവർ പേടിച്ചരണ്ടു പോയി. നബിﷺ അവരോട് ചോദിച്ചു. എന്തേ നിങ്ങൾ ഞങ്ങളോടൊപ്പം നിസ്കരിക്കാതിരുന്നത്? അവർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ തമ്പുകളിൽ നിസ്കാരം നിർവഹിച്ചിരുന്നു. നബിﷺ അവരെ ഉപദേശിച്ചു. അങ്ങനെ പ്രവർത്തിക്കരുത്. നിങ്ങൾ നിങ്ങളുടെ തമ്പിൽ നിസ്കരിച്ചിട്ട് വന്നതാണെങ്കിലും ഇവിടെ സംഘമായി നിസ്കാരം നടക്കുമ്പോൾ നിങ്ങൾ അതിന്റെ ഭാഗമാവണം. രണ്ടാമത് നിങ്ങൾ നിർവഹിക്കുന്ന നിസ്കാരം നിങ്ങൾക്ക് പുണ്യം ലഭിക്കുന്ന സുന്നത്തായി പരിഗണിക്കപ്പെടും.
    അബൂ മസ്ഊദ് അൽ അൻസ്വാരി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു സദസ്സിൽ വച്ച് തിരുനബിﷺ ഒരാളോട് നേരിട്ട് സംസാരിച്ചു. അഭിമുഖമായി സംസാരിച്ചതും അയാൾ ബേജാറായി. നബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ ശാന്തമാകൂ. നിങ്ങൾ എന്തിന് ഭയക്കണം! ഞാൻ ഒരു രാജാവൊന്നുമല്ലല്ലോ! സാധാരണ ഈത്തപ്പഴം കഴിച്ചു ജീവിച്ച ഖുറൈശികളിലെ ഒരു സാധാരണ സ്ത്രീയുടെ മകനാണ് ഞാൻ.
    വിനയവും പ്രൗഢിയും ഒരുമിച്ച് ചേർന്ന മനോഹരമായ ഒരു സംഭാഷണം ആണിത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...