Tweet 749

    Tweet 749
    July 2, 2024 • Tuesday
    Post Header

    ലഭിച്ച കാരയ്ക്കകൾ മുഴുവൻ തിരുനബിﷺയുടെ മുമ്പിൽ കുടഞ്ഞിട്ടു. തിരുനബിﷺ അതിൽ നിന്ന് ഓരോ പിടി കാരയ്ക്ക എടുത്തു. അടുത്തു നിന്നവരോട് പറഞ്ഞു. ഇതാ ഇതുകൊണ്ടുപോയി ഇന്നവർക്ക് കൊടുക്കൂ. വീണ്ടും കുറച്ചെടുത്ത് മറ്റൊരാൾക്ക് എത്തിച്ചു കൊടുക്കാൻ പറഞ്ഞു. തിരുനബിﷺക്ക് കാരയ്ക്ക എത്തിച്ചു കൊടുത്തയാൾ അത്ഭുതത്തോടെ നോക്കി നിന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ഓരോ പിടി വാരുമ്പോഴും ഇതിൽനിന്ന് ഒട്ടും കുറയുന്നില്ലല്ലോ! ഉടനെ ചോദിച്ചു. ഖുർആനിലെ ഒരു സൂക്തം നിങ്ങൾ പാരായണം ചെയ്തിട്ടില്ലേ? ഏതു സൂക്തമാണ് എന്ന് അദ്ദേഹം വിശദീകരണം തേടി. ഉടനെ സബഅ് അധ്യായത്തിലെ 39 ആം സൂക്തം നബിﷺ പാരായണം ചെയ്തു. തിരുനബിﷺ പാരായണം ചെയ്ത സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും. അന്നം നല്‍കുന്നവരില്‍ അത്യുത്തമനാണവന്‍.”
    അല്ലാഹുവിൽ നിന്ന് സവിശേഷമായി ലഭിക്കുന്ന അനുഗ്രഹമാണ് ഇപ്പോൾ സുപ്രയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി.
    തിരുനബിﷺയുടെ ഒരു ദിവസത്തെ ജീവിതാനുഭവമാണ് അനുയായി പങ്കുവെക്കുന്നത്. അവിടുന്ന് അനുഭവിച്ച ജീവിതലാളിത്യവും കാത്തിരുന്നു കിട്ടിയ കാരയ്ക്ക സ്വയം കഴിക്കുന്നതിനു മുമ്പ് ആവശ്യക്കാരെ അന്വേഷിച്ചു കൊടുത്തയക്കുന്ന ഉദാരതയും എത്രമേൽ ഹൃദയം ചേർത്തുകൊണ്ടാണ് നാം വായിക്കേണ്ടത്.
    നബി ജീവിതത്തിലെ സമാനമായ മറ്റൊരു സംഭവം ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നുണ്ട്. കഅബ് ബിൻ ഉജ്റ(റ) പറയുന്നു. ഞാൻ ഒരു ദിവസം നബിസന്നിധിയിലേക്ക് വന്നു. അവിടുത്തെ മുഖത്ത് നോക്കിയപ്പോൾ ഒരു ഭാവമാറ്റം. ക്ഷീണം നിഴലിച്ചു നിൽക്കുന്നു. അപ്പോൾ ഞാൻ നബിﷺയോട് ചോദിച്ചു. എന്തേ അവിടുത്തേക്ക്‌ ഒരു ഭാവമാറ്റം? മൂന്നുദിവസമായി ഒരു ജീവി കഴിക്കുന്ന ഒരു ഭക്ഷണവും എന്റെ ആമാശയത്തിലേക്ക് എത്തിയിട്ടില്ല. ഞാൻ അവിടെ നിന്നിറങ്ങി. ഒട്ടകത്തിന് വെള്ളം കുടിപ്പിച്ചു കൊണ്ടിരുന്ന ഒരു ജൂതന്റെ അടുത്തേക്ക് പോയി. ഒരു തൊട്ടി വെള്ളത്തിന് ഒരു കാരയ്ക്ക കൂലി എന്ന നിലയിൽ വേല ചെയ്തു കൊടുക്കാം എന്ന് ഞാൻ സമ്മതിച്ചു. അങ്ങനെ ഒട്ടകങ്ങൾക്ക് വെള്ളം കോരി കുറച്ചു കാരയ്ക്കകൾ ഞാൻ സമാഹരിച്ചു. അതുമായി അതിവേഗം തിരുനബിﷺയുടെ സന്നിധിയിലേക്ക് തന്നെ വന്നു. എവിടുന്നാണ് കഅ്ബേ(റ) ഇത് ലഭിച്ചത് എന്ന് നബിﷺ ചോദിച്ചു. ഞാൻ വിവരങ്ങളെല്ലാം നബിﷺയോട് പറഞ്ഞു.
    ലോക ഗുരുവിന്റെ ജീവിതത്തിലെ ഒരു അനുയായിയുടെ അനുഭവമാണ് നാം പകർത്തിയത്. മൂന്നുദിവസം തുടർച്ചയായി വിശന്നിരുന്നപ്പോഴും പരിഭവങ്ങളില്ലാതെ കഴിഞ്ഞുകൂടിയ ലോക നേതാവിന്റെ ജീവിതവിസ്മയം.
    ഇത്തരം അനുഭവങ്ങൾ പിൽക്കാലത്ത് അനുയായികൾ പങ്കുവെക്കുന്നുണ്ട്. ഓരോ ജീവിതഘട്ടത്തിലേക്കും ചുറ്റുപാടിലേക്കുമെത്തുമ്പോൾ അവർക്കയവിറക്കാനുള്ള ഓർമ്മകളായിരുന്നു അത്. അലിയ്യ് ബിൻ റബാഹ്(റ) പറയുന്നു. ഞാൻ അംറ് ബിൻ ആസ്വി(റ)നൊപ്പം അലക്സാൻഡ്രിയയിലായിരുന്നു. അവർ സ്വഹാബികളുടെ ഗതകാല ജീവിതത്തെക്കുറിച്ച് സംസാരിച്ചു. കൂട്ടത്തിൽ ഇങ്ങനെ കൂടി അവർ പറഞ്ഞു. ഗോതമ്പിന്റെ റൊട്ടി പോലും മതിയായ അളവിൽ ലഭിക്കാതിരുന്ന ഒരു കാലത്താണ് തിരുനബിﷺ വഫാത്തായത്. അഥവാ ഈ ലോകത്തോട് വിയോഗം തേടിയത്.
    തിരുനബിﷺയുടെ ജീവിതത്തിന്റെ ഇടവഴികൾ എത്ര ഉന്നതമായ വിചാരങ്ങളാണ് നമുക്ക് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വിനയത്തിന്റെയും ലാളിത്യത്തിന്റെയും; കുറഞ്ഞ വിഭവങ്ങൾ കൊണ്ട് ജീവിതം മുന്നോട്ടു നയിച്ചതിന്റെയും ശുഭ്രങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...