Tweet 714

    Tweet 714
    May 28, 2024 • Tuesday
    Post Header

    പ്രവാചകരുﷺടെ സ്വഭാവത്തെക്കുറിച്ച് ഒരാൾ നബിﷺയുടെ പരിചാരകൻ അനസി(റ)നോട് ചോദിച്ചു. അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. പ്രവാചകൻﷺ നിലത്തിരിക്കുകയും നിലത്തിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. സാധാരണ നിലയിലുള്ള രോമവസ്ത്രം ധരിക്കുമായിരുന്നു. ഒരാൾ ഒരു കുളമ്പ് സമ്മാനിച്ചാൽ പോലും സ്വീകരിക്കുകയും ആടിന്റെ ഒരു കൈ മാംസം മാത്രം ഭക്ഷണം ഒരുക്കി സൽക്കാരത്തിന് ക്ഷണിച്ചാലും പോവുകയും ചെയ്യുമായിരുന്നു. ഒട്ടകത്തെ കെട്ടുന്നതിനും മറ്റും അവിടുത്തേക്ക് പ്രയാസം ഉണ്ടായിരുന്നില്ല.
    ഇബ്നു അബീ ശൈബ(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. പ്രവാചകൻﷺ മരണപ്പെട്ടവരെ മറമാടാൻ കൊണ്ടുപോകുമ്പോൾ ഒപ്പം പോവുകയും രോഗികളെ സന്ദർശിക്കുകയും കഴുതപ്പുറത്ത് യാത്ര ചെയ്യുകയും അടിമകൾ ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഖൈബർ മുന്നേറ്റ വേളയിലും ബനൂ ഖുറൈള സന്ദർഭത്തിലും കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരു നൂലു കൊണ്ടുള്ള കടിഞ്ഞാണും തോൽക്കഷ്ണം കൊണ്ടുള്ള ഒരു മേലങ്കിയും മാത്രമായിരുന്നു ആ വാഹനത്തിനുണ്ടായിരുന്നത്.
    ഖബ്ബാബ് എന്നവരുടെ മകൾ പറയുന്നു. ഒരിക്കൽ പ്രവാചകൻﷺ അവരുടെ ആടിനെ കറന്നു. നിങ്ങളുടെ ഏറ്റവും നല്ല പാത്രം കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. കൊടുത്ത പാത്രം പാൽ നിറഞ്ഞപ്പോൾ ഞങ്ങളും അയൽവാസികളും കുടിച്ചുകൊള്ളാൻ പറഞ്ഞു. അനസ്(റ) തന്നെ പറയുന്നു. അബൂത്വൽഹ(റ)ക്ക് ഒരാൺകുഞ്ഞ് പിറന്നപ്പോൾ ആ കുഞ്ഞിനെയും കൊണ്ട് ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ പ്രവാചകൻﷺ അവിടുത്തെ ഒട്ടകത്തെ പരിചരിക്കുകയായിരുന്നു.
    നബി പത്നി ആഇശ(റ)യോട് ചോദിച്ചു. നബിﷺ വീട്ടിൽ എങ്ങനെയായിരുന്നു? അപ്പോൾ മഹതി മറുപടി പറഞ്ഞു. സാധാരണ ഗൃഹനാഥന്മാർ അവരുടെ വീടുകളിൽ ചെയ്യുന്നതൊക്കെ തിരുനബിﷺ എന്റെ വീട്ടിലും ചെയ്തിരുന്നു. വസ്ത്രം തുന്നുകയും വസ്ത്രം അലക്കുകയും ആടിനെ കറക്കുകയും ചെരുപ്പ് തുന്നുകയും സ്വന്തം കാര്യങ്ങളൊക്കെ അവിടുന്ന് നിർവഹിക്കുകയും ചെയ്തിരുന്നു. സാധാരണ ഗൃഹ വൃത്തികളിൽ അവിടുന്ന് ഭാഗമായിരുന്നു. ബാങ്ക് കേട്ടാൽ ഉടനെ പള്ളിയിലേക്ക് പോകും.
    അഭിവാദ്യം ചെയ്തു പ്രവാചക സന്നിധിയിലേക്ക് ഒരാൾ വന്നാൽ ഹസ്തദാനത്തോടെ അദ്ദേഹത്തെ സ്വീകരിക്കും. മുഖാമുഖം തന്നെ സംസാരിക്കും. അദ്ദേഹം കൈവിടുന്നതിനു മുമ്പ് കൈവിടുകയോ മുഖം തിരിക്കുന്നതിനു മുമ്പ് മുഖം തിരിക്കുകയോ ചെയ്യില്ല. ഒപ്പം ഇരിക്കുന്നവരെക്കാൾ മുട്ട് മുന്നോട്ട് നീങ്ങി അവിടെ ഇരിക്കാൻ ശ്രമിക്കില്ല.
    ഏതു ചെറിയ ആളെയും സ്വീകരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യും. ആർക്കും എന്ത് ആവലാതിയും തിരുനബിﷺയുടെ മുന്നിൽ പറയാം. ആലോചിച്ചു ഉചിതമായ പ്രതികരണം അവിടുന്ന് നൽകും. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺയിൽ മൂന്നു ലക്ഷണങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. കഴുതപ്പുറത്ത് യാത്ര ചെയ്യുക, കറുത്തവനോ വെളുത്തവനോ എന്ന വ്യത്യാസമില്ലാതെ ക്ഷണം സ്വീകരിക്കുക, നിലത്തു വീണ കാരക്ക പൊടിതട്ടിയെടുത്തു കഴിക്കുക ഈ മൂന്നു ലക്ഷണങ്ങളും അഹംഭാവമുള്ള ഒരാളിൽ കാണുകയില്ല.
    തിരുനബിﷺയുടെ അനുയായികൾ അനുഭവിച്ച വിനയത്തിന്റെ ചിത്രങ്ങളെ അടയാളപ്പെടുത്തിയതാണ് നാം വായിച്ചത്.
    നബി ജീവിതത്തിന്റെ പഠനത്തിനും പാരായണത്തിനും വലിയൊരു സൗന്ദര്യവും സൗകര്യവും ഉണ്ട്. ഒത്തിരി ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും രേഖപ്പെട്ടു കിടക്കുന്നു എന്നതാണത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...