Tweet 709

    Tweet 709
    May 23, 2024 • Thursday
    Post Header

    പ്രപഞ്ചത്തോളം വിശാലമായ കരുണയുടെ പര്യായമാണല്ലോ തിരുനബിﷺ. ജീവജാലങ്ങൾക്കപ്പുറവും ആ കരുണയുടെ വർഷം തീർത്ഥം നൽകിക്കൊണ്ടിരുന്നു. മദീന പള്ളിയാണ് രംഗം. പ്രവാചകരുﷺടെ ഉപദേശങ്ങൾക്ക് നാൾക്കുനാൾ ആളുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. അൻസ്വാരികളിലെ ഒരു വനിത പറഞ്ഞു. ഞാൻ അവിടുത്തേക്ക് വേണ്ടി ഒരു പുതിയ മിമ്പർ പണിതു തരാം. എന്റെ പക്കൽ വിദഗ്ധനായ ഒരു ആശാരി ഉണ്ട്. സവിശേഷമായ ഒരു പ്രസംഗവേദിയാണ് മിമ്പർ. പ്രവാചകൻﷺ സമ്മതം നൽകി. മിമ്പറിന്റെ നിർമ്മാണം അധികം വൈകാതെ പൂർത്തിയായി. പ്രവാചകരുﷺടെ പള്ളിയിൽ സ്ഥാപിക്കുകയും അടുത്ത ദിവസം തന്നെ പ്രവാചകൻﷺ അതിന്മേൽ ഖുത്വുബ അഥവാ സവിശേഷമായ ഉപദേശം ആരംഭിക്കുകയും ചെയ്തു.
    ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. പ്രവാചകൻﷺ മിമ്പറിന്മേൽ ഇരുന്നതും അതാ ഒരു തേങ്ങൽ കേൾക്കുന്നു. കുഞ്ഞുങ്ങൾ തേങ്ങുന്നത് പോലെ എല്ലാവരുടെയും കാതുകളിൽ അത് അനുഭവപ്പെട്ടു. ഹൃദയം പറിഞ്ഞ നൊമ്പരത്തോടെയാണ് ആ കരച്ചിൽ വരുന്നത്. തിരുനബിﷺയും കാതോർത്തുനോക്കി. ഇതെവിടെ നിന്നാണ് ഈ കരച്ചിൽ? ഉടനെ അവിടുത്തേക്ക് മനസ്സിലായി. കഴിഞ്ഞയാഴ്ച വരെ വെള്ളിയാഴ്ചകളിൽ ചാരി നിന്നുകൊണ്ട് അവിടുന്ന് ഉപദേശം നിർവഹിക്കാൻ ഉപയോഗിച്ചിരുന്ന ഈത്തപ്പന കഷ്ണമാണ് കരഞ്ഞു കൊണ്ടിരിക്കുന്നത്. കാരുണ്യത്തിന്റെ ഹൃദയത്തിൽ ആ നൊമ്പരം പതിഞ്ഞു. അവിടുന്ന് മിമ്പറിൽ നിന്ന് താഴേക്ക് ഇറങ്ങി. കേവലം നാലോ അഞ്ചോ മീറ്റർ മാത്രം ദൂരത്തേക്ക് മാറ്റിവെച്ചിരിക്കുന്ന മിമ്പറിന്റെ അടുത്തേക്ക് പോയി. അതിനെ തലോടി ആശ്വസിപ്പിച്ചു. വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ നൊമ്പരവും അടയാളപ്പെടുത്തിയ ആ മരക്കഷ്ണത്തോട് തിരുനബിﷺ കരുണയോടെ സമീപിച്ചു. നാളെ സ്വർഗ്ഗത്തിൽ മരമായി വരാനുള്ള വരം നൽകിയാണ് സമാധാനിപ്പിച്ചത് എന്നാണ് അതിന്റെ തുടർ വായന.
    തിരുനബിﷺയുടെ സാന്നിധ്യത്തെ ആ മരക്കഷ്ണം എത്ര സ്നേഹത്തോടെയാണ് സ്വീകരിച്ചിരുന്നത്. ആ മരക്കഷ്ണത്തിന്റെ വികാരത്തെ തിരുനബിﷺ എത്ര കരുണയോടുകൂടിയാണ് സമീപിച്ചത്. അതിനെയും ആശ്വസിപ്പിക്കുവാനുള്ള ഹൃദയ വിശാലതയെ ഏത് പേരു കൊണ്ടാണ് പകർത്തേണ്ടത്.
    മരക്കഷ്ണത്തിനും ഇങ്ങനെ വികാരം ഉണ്ടോ എന്നൊരു ചോദ്യമുയർന്നേക്കാം. ലോകത്തുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നു അഥവാ മഹത്വപ്പെടുത്തുന്നു എന്നാണ് ഖുർആനിന്റെ ഭാഷ്യം. സസ്യജാലങ്ങൾക്കും അതിന്റേതായ വികാരങ്ങളും പ്രതികരണങ്ങളുമൊക്കെയുണ്ട്. നീരുറവ നൽകുന്ന പാറകളും കരയുന്ന പാറക്കഷ്ണങ്ങളും ഒക്കെ ലോകത്ത് ഉണ്ടെന്നതാണ് ശരി. കുഞ്ഞു പ്രായത്തിലെ തിരുനബിﷺക്ക് സലാം ചൊല്ലുന്ന പാറകൾ മക്കയിൽ ഉണ്ടായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. തിരുനബിﷺയുടെ കൈവെള്ളയിൽ ഇരുന്ന് തസ്ബീഹ് ചൊല്ലിയ ചരലുകളെ കുറിച്ചുള്ള സംഭവം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. വളരുന്ന പാറകളും വെളിച്ചത്തിലേക്ക് വളയുന്ന മരങ്ങളും കറയൊലിപ്പിച്ചു കണ്ണീർ വാർക്കുന്ന മരക്കഷ്ണങ്ങളും അവരുടേതായ വികാരങ്ങളെയാണ് പ്രകടിപ്പിക്കുന്നത്.
    തിരുനബിﷺക്ക് വേണ്ടി കരഞ്ഞ ഈത്തപ്പന കഷ്ണത്തോട് തിരുനബിﷺ രണ്ടാലൊരു ഓപ്ഷൻ കൊടുത്തുവത്രേ. ഒന്നുകിൽ കാലാവസാനം വരെ പച്ചപ്പുള്ള ഒരു മരമായി ഇവിടെ തുടരാനുള്ള അവസരം. അല്ലെങ്കിൽ നാളെ സ്വർഗ്ഗലോകത്തെ മരമായി വരാനുള്ള നിയോഗം. നാളെ സ്വർഗ്ഗത്തിലെ മരമായി വന്നാൽമതി എന്നതാണത്രെ ആ മരം തെരഞ്ഞെടുത്തത്. പിന്നെ അനന്ദമായി തിരുനബിﷺയുടെ സാമീപ്യം ലഭിക്കുമല്ലോ എന്നതായിരിക്കും അതിനു നൽകിയ ആശ്വാസം.
    പ്രവാചകരുﷺടെ സാന്നിധ്യത്തിൽ നിന്ന് ഒരു അഞ്ചു മീറ്റർ ദൂരത്തേക്ക് മാറിയപ്പോഴേക്കും ഈത്തപ്പനക്ക് കരച്ചിൽ വന്നുവെങ്കിൽ, വിശ്വാസികളായ നമ്മൾ പ്രവാചക സാമീപ്യം ലഭിക്കാൻ എത്ര മേൽ ആഗ്രഹിക്കുകയും ലഭിക്കാത്ത പക്ഷം എത്രമേൽ ദുഃഖിക്കുകയും വേണ്ടതുണ്ട് എന്ന് ആത്മജ്ഞാനികൾ ചോദിച്ചത് കാണാം.
    അടുപ്പത്തിന്റെ ആർദ്രതയും വിരഹത്തിന്റെ നൊമ്പരവും സസ്യജാലങ്ങളിൽ കൂടി അടയാളപ്പെടുത്തി കൊടുത്ത കരുണയുടെ മഹാപ്രപഞ്ചമാണ് പുണ്യ റസൂൽﷺ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...