Tweet 693

    Tweet 693
    May 7, 2024 • Tuesday
    Post Header

    തിരുനബിﷺയുടെ സഹവാസത്തിന്റെ സൗന്ദര്യം ഏറെ വായിക്കാൻ ഉണ്ട്. തിരുനബിﷺയുടെ ഓരം പറ്റിയ ഏത് പ്രായക്കാർക്കും സ്വതന്ത്രമായി സംസാരിക്കാനും സഹവസിക്കാനും ഉള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടായിരുന്നു. നബിﷺയുടെ പിതൃ സഹോദരനായ അബ്ബാസി(റ)ന്റെ മക്കൾ വളരെ സ്വാതന്ത്ര്യത്തോടുകൂടിയായിരുന്നു തിരുനബിﷺയുമായി ഇടപഴകിയിരുന്നത്. ചിലപ്പോഴൊക്കെ അബ്ദുള്ള, ഉബൈദുള്ള എന്നീ മക്കളോട് നിങ്ങളിൽ ആദ്യം എന്റെ അടുക്കലേക്ക് ഓടി വരുന്നവർക്ക് ഞാൻ സമ്മാനം തരാം എന്ന് നബിﷺ പറയും. അവർ മത്സരിച്ച് നബിﷺയുടെ അടുത്തേക്ക് വരും. കെട്ടിപ്പുണരുകയും ആലിംഗനം ചെയ്ത് സന്തോഷിക്കുകയും ഒക്കെ ചെയ്യും. ആദ്യം ഓടിയെത്തുന്നവർക്ക് തിരുനബിﷺ സന്തോഷ സമ്മാനങ്ങൾ നൽകും.
    കുടുംബത്തിലെ ആര് നബിﷺയെ വിളിച്ചാലും ‘ലബ്ബൈക്ക്’ (ഞാൻ ഉത്തരം ചെയ്തിരിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട് അവരുടെ വിളി സ്വീകരിക്കും. അവരുടെ ആഗ്രഹങ്ങളും ആശങ്കകളും ആവശ്യങ്ങളും പറയാൻ എല്ലാ സ്വാതന്ത്ര്യവും നബിﷺ അനുവദിച്ചു കൊടുത്തു. ഉത്തമമായ സ്വഭാവത്തിന് മേലാണ് തങ്ങൾ എന്ന ഖുർആനിക വിവരണത്തിന്റെ പുലർച്ചയായിരുന്നു ഓരോ ഘട്ടത്തിലും നബിﷺയിൽ നിന്ന് കാണാനായത്.
    അനിഷ്ടകരമായ എന്തെങ്കിലും അനുയായികളിൽ നിന്ന് കണ്ടാൽ സൗമ്യമായിട്ട് മാത്രമായിരുന്നു അത് തിരുത്തിയിരുന്നത്. പൊതുജനങ്ങളിൽ ആരുടെയെങ്കിലും പ്രയാസം തിരുനബിﷺയെ അറിയിച്ചാൽ, അങ്ങനെ അറിയിക്കുന്നവരെ തിരുനബിﷺ പ്രത്യേകം പ്രശംസിച്ചു. അവർക്കും നന്മയിൽ പങ്കാളിത്തം ഉണ്ടെന്ന് സന്തോഷം പറയുകയും ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യും. അനുയായികളോടൊപ്പം സദസ്സിലിരിക്കുമ്പോൾ ആരെക്കുറിച്ചും അപരാധം പറയാനോ ആരെയും അപമാനപ്പെടുത്താനോ അവിടുന്ന് അനുവദിച്ചിരുന്നില്ല. നല്ല നല്ല വർത്തമാനങ്ങൾക്ക് മാത്രം അവസരം നൽകി. ആരെയും നിസ്സാരപ്പെടുത്താൻ അവിടുന്ന് സമ്മതിക്കുമായിരുന്നില്ല. വൈജ്ഞാനികമായും സ്ഥാനമാനങ്ങൾ കൊണ്ടും മഹത്വമുള്ളവരെ പ്രത്യേകം പരിഗണിക്കുകയും ആശംസിക്കുകയും ചെയ്തു.
    ഓരോരുത്തരും കടന്നുവന്ന വഴികളിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് തിരുനബിﷺക്ക് അറിയുമായിരുന്നു. അതിനനുസരിച്ച് കൊണ്ട് അവരെ പരിഗണിക്കുകയും അവസരങ്ങൾ നൽകുകയും ചെയ്തു. ഖുറൈശിയായ ഖത്വീബും നീഗ്രോ ആയ മുഅദ്ദിനും ഒരിക്കലും ജാഹിലിയ്യ കാലത്ത് മക്കക്കാർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമായിരുന്നില്ല. മാനുഷിക മൂല്യങ്ങളെ മുൻനിർത്തിയും വിശ്വാസത്തിന്റെ പ്രാധാന്യം പരിഗണിച്ചും ബിലാലി(റ)നു നൽകിയ അവസരങ്ങളും സ്ഥാനങ്ങളും മനുഷ്യകുലത്തിന് തന്നെ മാനവികമായ പുതിയ സന്ദേശം കൈമാറുകയായിരുന്നു. നിറവും ഗോത്രവും വംശവും നോക്കി മനുഷ്യനെ മാറ്റി നിർത്താതെ മൂല്യങ്ങൾ കൊണ്ട് പരസ്പരം ചേർന്നുനിൽക്കാൻ ആയിരുന്നു അവിടുന്ന് പഠിപ്പിച്ചത്. ലോക സൗന്ദര്യത്തിന്റെ പര്യായമായ പുണ്യ റസൂൽﷺ നീഗ്രോ അടിമയായ ബിലാലി(റ)നെ ആലിംഗനം ചെയ്യുന്നത് ആറാം നൂറ്റാണ്ടിലെ അറബികൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. പ്രവാചകൻﷺ മനോഹരമായി അത് ആവിഷ്കരിക്കുകയും മാനവികതയ്ക്ക് പുതിയ ഉദാത്തമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
    യാത്രാവേളകളിൽ പ്രത്യേകമായ സഹകരണമായിരുന്നു തിരുനബിﷺയിൽ നിന്ന് അനുയായികൾ അനുഭവിച്ചത്. എല്ലാവരുടെയും യാത്രാ ക്ലേശങ്ങളെ നബിﷺ ഉൾക്കൊള്ളുകയും ഒപ്പം നിൽക്കുകയും ചെയ്തു. ഇമാം ത്വബ്’രി(റ) ഉദ്ധരിക്കുന്ന ഒരു രംഗം ഇങ്ങനെ വായിക്കാം. ഒരു യാത്രാവേളയിൽ തിരുനബിﷺ അനുയായികളോട് ആട് പാചകം ചെയ്യാൻ ആവശ്യപ്പെട്ടു. ഒരാൾ പറഞ്ഞു. ഞാൻ അറുത്ത് പാകപ്പെടുത്തിക്കൊള്ളാം, ഞാൻ പൊളിച്ചു പാകപ്പെടുത്താം, ഞാൻ പാചകം ചെയ്തുകൊള്ളാം ഇങ്ങനെ ഓരോരുത്തരും സന്നദ്ധരായി മുന്നോട്ടുവന്നു. തിരുനബിﷺ അവരോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു. ഈ പാചകത്തിന് ആവശ്യമായ വിറക് ഞാൻ സമാഹരിച്ചു കൊണ്ടുവരാം. അപ്പോൾ സ്വഹാബികൾ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് അവിടെ മാറി ഇരുന്നാൽ മതി. ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്ത് റെഡിയാക്കിക്കൊള്ളും. നബിﷺ പക്ഷേ അതിന് സമ്മതിച്ചില്ല. കൂട്ടുകാർക്കിടയിൽ വേറിട്ട് നിൽക്കുന്നത് അല്ലാഹുവിന് അത്ര ഇഷ്ടപ്പെടില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു തിരുനബിﷺ അവരോടൊപ്പം ചേർന്നുനിന്നത്.
    എത്ര കൗതുകകരമായ വായനയാണിത്. കേവലം ഒരു ലീഡറോ നേതാവോ അല്ല തിരുനബിﷺ. മനുഷ്യകത്തിന്റെ മുഴുവനും നേതാവും ലോകത്തെ ഏറ്റവും ശ്രേഷ്ഠ വ്യക്തിത്വവും എങ്ങനെയാണ് സഹവാസങ്ങൾ രൂപപ്പെടുത്തേണ്ടത് എന്ന് പ്രായോഗികമായി കാണിച്ചു തരികയാണ്. സഹസഞ്ചാരികളോടൊപ്പം ഇഴയടുപ്പം തീർക്കേണ്ടതെങ്ങനെ എന്ന് അവതരിപ്പിക്കുകയാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...