Tweet 686

    Tweet 686
    April 30, 2024 • Tuesday
    Post Header

    തിരുനബിﷺയുടെ സ്നേഹവും അനുകരണവും സൗന്ദര്യ ഭാവങ്ങളുമാണ് നാം കൂടുതൽ വായിക്കാറുള്ളത്. ഒരു നേതാവിനെ അറിയുമ്പോൾ വളരെ പ്രാധാന്യത്തോടെ മുന്നിൽ നിൽക്കുന്ന വിശേഷണമാണ് ബുദ്ധി വൈഭവം. റസൂലിﷺന്റെ ബുദ്ധിയും ധിഷണയും എത്രമേലെയായിരുന്നു എന്ന് വഹബ് ബിൻ മുനബ്ബഹ്(റ) നിവേദനം ചെയ്യുന്നത് നോക്കൂ. ഞാൻ 71 ഗ്രന്ഥങ്ങൾ വായിച്ചു. അതിൽ മുഴുവനും എനിക്ക് കാണാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്. ലോകോൽപത്തി മുതൽ അന്ത്യനാൾ വരെയുള്ള എല്ലാവരുടെ ബുദ്ധിയും തിരുനബിﷺയുടെ ബുദ്ധിയും താരതമ്യം ചെയ്തു നോക്കിയാൽ ഒരു മണൽത്തരിയോളം ബുദ്ധി ലോകത്തുള്ള മറ്റെല്ലാ മനുഷ്യർക്കും ലോകത്തുള്ള മുഴുവൻ മണൽത്തരികളോളം ബുദ്ധി തിരുനബിﷺക്കും എന്ന വ്യത്യാസം നമുക്ക് കാണാൻ കഴിയും. അഥവാ ലോകത്ത് തന്നെ ഏറ്റവും മികച്ച ബുദ്ധി നബിﷺയുടേതായിരുന്നു. മനുഷ്യകുലത്തിൽ വച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളയാൾ അവരിൽ ഏറ്റവും ബുദ്ധിയുള്ള വ്യക്തിയാണ്, അത് തിരുനബിﷺ തന്നെയാണ്. ഇബ്നു അബ്ബാസി(റ)ന്റെ ഈ പ്രയോഗം നേരത്തെ പറഞ്ഞ ആശയം ഒന്നുകൂടി വ്യക്തമാക്കുന്നു.
    ദൃശ്യമായ ഈ ലോകത്തെ കാര്യങ്ങൾ മാത്രമല്ല, നബിﷺയിലൂടെ കടന്നുപോയത്. അദൃശ്യമായ ലോകത്തെ അത്ഭുതങ്ങളും, അതിലുമുപരിയായി പ്രപഞ്ചാധിപനുമായുള്ള സ്വകാര്യതകളും അവിടുത്തെ വിചാരങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്നുണ്ടായിരുന്നു. പ്രപഞ്ചോൽപത്തി മുതൽ അന്ത്യനാൾ വരെയുള്ള രീതിമാറ്റങ്ങളെയും സൃഷ്ടിഭാവങ്ങളെയുമെല്ലാം കൊള്ളാനും ആവിഷ്കരിക്കാനും എത്രമേൽ ധിഷണ ആവശ്യമുണ്ട്. ആസ്വാദനങ്ങൾക്കും വൈകാരിക വേലിയേറ്റങ്ങൾക്കും മാത്രം പ്രാധാന്യം കൽപ്പിച്ചിരുന്ന ഒരു ജനതയുടെ മുമ്പിൽ എത്ര വിദഗ്ധമായിട്ടാണ് പരലോകത്തെക്കുറിച്ച് അവിടുന്ന് സംവദിച്ചത്; ഉപരിലോക രഹസ്യങ്ങളെ കുറിച്ച് സംസാരിച്ചത്; സൂര്യചന്ദ്രാദികളെ കുറിച്ച് വിശദീകരണം ചെയ്തത്; ജീവശാസ്ത്ര പരാമർശങ്ങളും ശാരീരികശാസ്ത്ര രഹസ്യങ്ങളും പങ്കുവെച്ചു പോയത്.
    പ്രവാചകരുﷺടെ നടപടിക്രമങ്ങളിലോ ഇടപെടലുകളിലോ എവിടെയെങ്കിലും ഒരു പാളിച്ച ഉണ്ടായതായി നമുക്ക് വായിക്കാനില്ല. അവിടുന്ന് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ തുറന്നു പറയാനോ സമർഥിക്കാനോ യാതൊരുവിധ പ്രയാസങ്ങളും അവിടുത്തേക്ക് ഉണ്ടായിരുന്നില്ല. അവിടുത്തെ മൊഴികളിലും പരാമർശങ്ങളിലും ഒളിഞ്ഞു കിടക്കുന്ന വൈജ്ഞാനിക രഹസ്യങ്ങളെ ഇഴകീറി രചിക്കപ്പെട്ടത് പോലെ വേറെ ആരുടെയും വചനങ്ങളെയോ പ്രയോഗങ്ങളെയോ പരിശോധിക്കപ്പെടുകയോ രചിക്കപ്പെടുകയോ ചെയ്തിട്ടില്ല.
    ഒരു വിശാലമായ സമൂഹത്തെ നേരിട്ട് നയിച്ചുകൊണ്ട് മുന്നേറിയപ്പോൾ, ഒരേസമയത്ത് ഏതൊക്കെ വിഭാഗങ്ങളെയാണ് തിരുനബിﷺ നിയന്ത്രിച്ചിരുന്നത്! അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ആശയ സംസ്ഥാപനത്തിന്റെയും സന്ധി സംഭാഷണങ്ങളുടെയും രംഗങ്ങൾ ഒരുമിച്ച് സമ്മേളിച്ച സാഹചര്യങ്ങളിൽ അതിവിദഗ്ധമായി എല്ലാ കാര്യങ്ങളും നിർവഹിച്ചു മുന്നോട്ടുപോയ നേതാവിനെ ധിഷണയുടെ എത്ര ഉന്നതിയിൽ വച്ചുകൊണ്ടാണ് നമുക്ക് വായിക്കാനുള്ളത്! ബൗദ്ധികമായ ഇടപെടലുകളുടെ എത്ര രംഗങ്ങളോട് ചേർത്തുവച്ചുകൊണ്ടാണ് നാം പരിചയപ്പെട്ടത്! പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും ഒന്നും വകവെക്കാതെ കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് സഞ്ചരിക്കണമെങ്കിൽ, അതും ലോകം മുഴുവനും വിമർശിച്ചു നിന്ന ഒരു കാലത്ത് എത്രമേൽ തന്ത്രമുണ്ടെങ്കിൽ ആയിരുന്നു അത് സാധ്യമായിരുന്നത്. മോഹാലസ്യങ്ങളോ മാനസിക വിഭ്രാന്തിയോ ഇല്ലാതെ ആ ഘട്ടങ്ങൾ മുഴുവനും അതിജീവിച്ചു മുന്നോട്ടു പോയപ്പോൾ ഒപ്പം നിന്ന നയതന്ത്രത്തിന്റെ പേരാണ് തിരുറസൂലിﷺന്റെ ധിഷണ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...