Tweet 685

    Tweet 685
    April 29, 2024 • Monday
    Post Header

    ഒരു വിശ്വാസിക്ക് തിരുനബിﷺ ഹൃദയത്തിൽ ഓർമ്മയായി വരുന്നത് ഒരു മഹാത്മാവിനെ സ്മരിക്കേണ്ടതുണ്ടല്ലോ എന്ന കേവലമായ സ്മരണയിൽ നിന്നല്ല. ഒരുപകാരസ്മരണയോ ഒരു ഉപചാര ഓർമ്മയോ അല്ല. ഓർക്കാൻ വേണ്ടിയുള്ള ഒരു പ്രത്യേക ഒരുക്കമോ ഓർമ്മിക്കാൻ വേണ്ടിയുള്ള ചടങ്ങ് നിർവഹിക്കലോ അല്ല. ഉറക്കിൽ നിന്നുണരുമ്പോൾ എന്റെ പുണ്യ നബിﷺ ഉണർന്നപ്പോൾ ചൊല്ലി എഴുന്നേറ്റ മന്ത്രം കുഞ്ഞു പ്രായത്തിലേ എന്റെ ഓർമ്മയിൽ വന്നു കഴിഞ്ഞു. ഉറക്കമോ, ഗവേഷണത്തിൽ നിന്നോ ഒരു സമഗ്ര പഠനത്തിൽ നിന്നോ അല്ല. അമ്മിഞ്ഞയോടൊപ്പം ഉമ്മ ചേർത്തുവച്ച ഒരു സംസ്കാരമായി വന്നതാണത്. പല്ലുതേക്കാൻ ഒരുങ്ങുമ്പോഴേക്കും പുണ്യ നബിﷺയുടെ മിസ്വാക്കിന്റെ ഓർമ്മകൾ വരാതിരിക്കില്ല.
    നിസ്കാരത്തിനു വേണ്ടി അംഗ സ്നാനം ചെയ്യുമ്പോൾ ഒന്നര സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇത് ആദ്യമായി പഠിപ്പിച്ചുതന്ന നേതാവിന്റെ ചുവടുകൾ ഒപ്പിച്ചല്ലാതെ ചെയ്യാൻ കഴിയില്ല. ഞാൻ നിസ്കരിച്ചതുപോലെ നിസ്കരിക്കുക എന്ന് പഠിപ്പിച്ച തിരുനബിﷺയോട് നിസ്കാരത്തിന്റെ ചൊല്ലും ചുവടും ഒത്തു വരുമ്പോഴേ നിസ്കാരമാവുകയുള്ളൂ. ദൈനംദിന ജീവിതത്തിന്റെ ഓരോ അടരുകളിലും നബി ജീവിതത്തിന്റെ പകർപ്പുകൾ ചേർത്തുവച്ച് ശീലമായും ചിട്ടയായും പാഠമായും ഓരോ സാധാരണ വിശ്വാസിയിൽ പോലും ഒരുപാട് അനുകരണങ്ങൾ ലയിച്ചു നിൽക്കുന്നു. മനുഷ്യ ജീവിതത്തിന്റെ നിമിഷാ നിമിഷങ്ങളിൽ ഇത്ര കൃത്യമായി ഇഴചേർന്ന മറ്റൊരു വ്യക്തിയുടെ ജീവിതം നമുക്ക് വായിക്കാനേ ലഭിക്കില്ല.
    സാധാരണയിൽ ഒരു പുണ്യ പുരുഷനെ; ഒരു മഹാത്മാവിനെ ഓർക്കുക എന്നത് സ്വതന്ത്രമായ ഒരു പ്രക്രിയയോ അനുഷ്ഠാനമോ ആയി ഉയർന്നു വരുന്നതാണ്. എന്നാൽ നബി ഓർമ്മകൾ ജീവിതത്തിന്റെ നിമിഷങ്ങളോട്; ഓരോ രാപ്പകലുകളുടെയും കൃത്യമായ സമയക്രമങ്ങളോട് ഇഴചേർന്ന് കെട്ടിപ്പിണഞ്ഞ് കിടക്കുന്നതാണ്. മാതാപിതാക്കളെയോ ജീവിതപങ്കാളിയെയോ സന്താനങ്ങളെയോ എല്ലാവരും എന്നും അഭിവാദ്യം ചെയ്തു കൊള്ളണമെന്നില്ല. അവരോടെല്ലാം എന്നും ആശയവിനിമയം നടത്തി എന്നും വരില്ല. എന്നാൽ, ഓരോ വിശ്വാസിയും നിത്യേന ചുരുങ്ങിയത് ഒൻപത് പ്രാവശ്യം എങ്കിലും പ്രവാചകനെﷺ അഭിവാദ്യം ചെയ്യുകയും ആ അഭിവാദ്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു. കാല ദേശങ്ങൾക്കെല്ലാം അതീതമായി നടക്കുന്ന ഒരു മഹാ പ്രക്രിയയെ കുറിച്ചാണ് ഇപ്പോൾ ഇവിടെ പറഞ്ഞത്.
    ആത്മാവിനോടും ഹൃദയത്തോടും ചേർന്നു കിടക്കുന്ന ഒരു മഹാപ്രമേയമാണ് പുണ്യ റസൂൽﷺ. അല്ലാഹു റസൂലിൽ മാത്രം നിക്ഷേപിച്ച കുറെ മഹത്വങ്ങൾ ഉണ്ട്. അത് വേറെ എവിടെയും വേറെ ആരിലും ഇല്ല. അതുകൊണ്ട് പുണ്യ പ്രവാചകനിﷺൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുരാഗത്തിന്റെ മധുവും സ്നേഹത്തിന്റെ തണലും കരുതലിന്റെ കവചവും വരച്ചും എഴുതിയും പറഞ്ഞും പ്രകാശിപ്പിക്കാവുന്നതല്ല. ആ ജീവിതത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ ഭാഷയിൽ പകർത്താവുന്നതും പങ്കുവെക്കാവുന്നതും ആയ ചിലത് ആവുന്ന വിധത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ഓരോ രചയിതാവും ചെയ്യുന്നത്. അനുവാചകന്റെ ഹൃദയത്തിലേക്ക് ഒരു വെളിച്ചം പകരാൻ ഈ പകർത്തലുകൾക്ക് ചിലപ്പോൾ സാധിച്ചേക്കും. അതു കേവലം സൂചനകളും വഴികളും മാത്രമാണ്. ആത്യന്തികമായ ഒരു തീർപ്പോ പൂർണാർത്ഥത്തിൽ ഉള്ള ഒരാവിഷ്കാരമോ അല്ല. ഇങ്ങനെയൊക്കെയേ പറയാനാവൂ എന്ന് പറഞ്ഞു ഒഴിയുകയല്ലാതെ ഓരോ അധ്യായത്തിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല.
    നബി ജീവിതത്തിന്റെ വിവിധ പാഠങ്ങളിലൂടെ നമുക്കിനി സഞ്ചരിക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...