
തിരുനബിﷺയോടുള്ള അനുകരണത്തിന്റെ നാലാം അധ്യായമാണ് അലി(റ). അറിവിന്റെ പട്ടണം നബിﷺയാകുമ്പോൾ അലി(റ) അതിന്റെ കവാടമാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെﷺയും ഇഷ്ടപ്പെടുകയും അല്ലാഹുവും അവന്റെ ദൂതനുംﷺ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾക്ക് നാളെ ഞാൻ പതാക കൈമാറും. എല്ലാവരും ആർത്തിയോടെ കാത്തിരുന്നു. അതെനിക്ക് ആയിരുന്നെങ്കിൽ എന്ന്. ആ നിയോഗം ലഭിച്ചത് അലി(റ)നായിരുന്നു. കുഞ്ഞു പ്രായത്തിലെ നബിﷺയോടൊപ്പം ചേർന്നപ്പോൾ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും പകർന്നു കിട്ടിയ വെളിച്ചത്തിനുള്ള അംഗീകാരം ആയിരുന്നു അത്. ഹൃദയത്തിൽ ലഭിച്ച സ്നേഹത്തിന്റെയും ജീവിതത്തിൽ ലഭിച്ച അനുകരണത്തിന്റെയും വിലാസം കൂടിയായി അത് മാറി. ഒരിക്കൽ നബിﷺ അദ്ദേഹത്തോട് തന്നെ ചോദിച്ചു. ഹാറൂൻ നബി(അ) മൂസാ നബി(അ)ക്ക് എപ്രകാരമായിരുന്നുവോ അപ്രകാരം നമ്മൾ തമ്മിൽ അടുക്കുന്നതിൽ നിങ്ങൾക്ക് തൃപ്തി അല്ലേ ഉള്ളൂ!
പ്രവാചക ജീവിതത്തിൽ നിന്ന് എന്തൊക്കെയാണ് ഓരോ അനുയായികളും പകർത്തിയെടുത്തത്? അതിൽ ഓരോരുത്തരിലും മികച്ചു നിൽക്കുന്ന ഗുണങ്ങൾ ഏതാണ്? ഇതെല്ലാം നബിﷺക്ക് വ്യക്തമായിരുന്നു. തഥടിസ്ഥാനത്തിൽ ഓരോരുത്തരെയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാ സമുദായത്തിലും ഒരു വിശ്വസ്തനുണ്ട്. എന്റെ സമുദായത്തിലെ വിശ്വസ്തൻ അബൂ ഉബൈദ(റ)യാണ്. അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹ്(റ) എന്ന സ്വഹാബിക്കുള്ള അംഗീകാരമായിരുന്നു ഇത്. അനുയായിയുടെ ജീവിതത്തെ ആകമാനം അറിഞ്ഞ് മികച്ചുനിൽക്കുന്ന ഗുണത്തെ പ്രശംസിക്കുകയാണ് ഇവിടെ. അൽ അമീൻ (വിശ്വസ്തൻ) എന്ന വിലാസത്തിന്റെ ഉടമയായ തിരുനബിﷺയിൽ നിന്ന് ലഭിച്ചതായിരുന്നു അബൂഉബൈദ(റ)യുടെ ഈ വിശേഷണവും.
എന്റെ ജനതയിൽ വിധിവിലക്കുകൾ കൂടുതൽ അറിയുന്ന ആളാണ് മുആദ് ബിൻ ജബൽ(റ). ഒരു ശിഷ്യന്റെ വൈജ്ഞാനിക വ്യാപ്തിയെക്കുറിച്ച് ഗുരുവായ തിരുനബിﷺ പറയുകയാണ്. പ്രശംസയും അംഗീകാരവും എല്ലാം ഇതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അറിവുകൾ മുഴുവനും അള്ളാഹു നേരിട്ട് അറിവ് നൽകിയ നബിﷺയിൽ നിന്ന് പകർന്നെടുത്തതാണ്. മുആദി(റ)ന്റെ മുഴുവൻ വിവരത്തിന്റെയും സ്രോതസ്സ് പുണ്യ പ്രവാചകൻﷺ ആണ്.
ഇപ്രകാരം നേരിട്ടുതന്നെ ലക്ഷക്കണക്കിന് ശിഷ്യഗണങ്ങളിലേക്ക് അറിവും സംസ്കാരവും ആത്മീയതയും സ്വർഗ്ഗസ്ഥരാവാനുള്ള ജീവിതവും എല്ലാം പകർന്നുകൊടുത്ത മനുഷ്യകത്തിന്റെ അധ്യാപകൻ. അങ്ങനെയാണ് തിരുനബിﷺ ലക്ഷങ്ങളെ അറിവിലേക്ക് വിളിച്ചത്.
ആ വിജ്ഞാന സ്രോതസ്സിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ വിജ്ഞാനിയെ കുറിച്ച്. മനുഷ്യൻ മനുഷ്യരിൽ നിന്ന് പകർന്നെടുക്കുന്ന വിജ്ഞാനത്തിന് ഏറെ പരിമിതികളും കുറവുകളും ഉണ്ടാകും. അത്യുന്നതനായ സ്രഷ്ടാവിൽ നിന്ന് എല്ലാ അറിവും നേടിയെടുത്ത പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെയും, പന്തികേട് ഇല്ലാത്ത പരിജ്ഞാനത്തിന്റെയും, അലമാലകൾ അടങ്ങാത്ത ആത്മജ്ഞാനത്തിന്റെയും പ്രഭാവമാണ് മുഹമ്മദ് നബിﷺ.
പ്രസ്തുത ജ്ഞാന ചക്രവാളത്തിനടുത്ത് നിൽക്കുമ്പോൾ അറിവിനെക്കുറിച്ചുതന്നെ എത്ര അറിവുകളാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്! ജ്ഞാനത്തെ കുറിച്ചു മാത്രം എത്ര വിജ്ഞാന കോശങ്ങളാണ് നമുക്ക് അറിയേണ്ടത്!
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) എന്ന കുട്ടിയെ നബിﷺ അടുത്തേക്ക് വിളിച്ചു. പിതൃസഹോദരന്റെ മകൻ എന്നതിനപ്പുറം കുട്ടിയുടെ ബുദ്ധിയും ജ്ഞാന താല്പര്യവും ഒക്കെ നബിﷺ അതിവേഗം വായിച്ചു. അല്ലാഹുവേ നിന്റെ ദീനിൽ ഈ കുട്ടിക്ക് നീ വിവരം വർദ്ധിപ്പിച്ചു കൊടുക്കേണമേ! മനസ്സറിഞ്ഞ് നബിﷺ പ്രാർത്ഥിച്ചു. ആ കുട്ടിയാണ് ഈ സമുദായത്തിന്റെ ഖുർആൻ വ്യാഖ്യാതാവായി മാറിയത്. ഖുർആനിന്റെ അന്തസാരങ്ങളെ അന്ത്യനാളത്തേക്ക് വരെ അടയാളപ്പെടുത്തിയതിന്റെ പ്രധാന കൈവഴിയായി ആ കുഞ്ഞു മാറി. അദ്ദേഹമാണ് റഈസുൽ മുഫസ്സിരീൻ അബ്ദുല്ലാഹ് ബിൻ അബ്ബാസ്(റ) ആയി മാറിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
