Tweet 677

    Tweet 677
    April 21, 2024 • Sunday
    Post Header

    തിരുനബിﷺയിൽ തെളിഞ്ഞ മേന്മകളെ കുറിച്ചു പറയുമ്പോൾ ഒരു മുഖവുര കൂടിയുണ്ട്. കേവലമായ ചില നന്മകളെ അവതരിപ്പിച്ചോ പ്രയോഗിച്ചോ പോവുകയല്ല തിരുനബിﷺ ചെയ്തത്. പ്രായോഗികമായ ഒരു ജനതയിൽ അത് സ്ഥാപിച്ചു. ഉയിരുള്ളിടത്തോളം അവ അനുകരിക്കുന്ന ഒരു ജനതയെ വാർത്തെടുത്തു. അവരിൽനിന്ന് ലോകം മുഴുവനും അത് അനുഭവിക്കുകയും സന്തോഷിക്കുകയും ചെയ്തു. ഉറ്റമിത്രമായ അബൂബക്കറി(റ)നോട് ഒരിക്കൽ അവിടുന്ന് പറഞ്ഞു. എന്റെ ഹൃദയത്തിലെ അങ്ങേയറ്റത്തെ സ്നേഹം ഒരാൾക്ക് നൽകാൻ എനിക്ക് സാധിക്കുമായിരുന്നെങ്കിൽ അത് ഞാൻ നിങ്ങൾക്ക് നൽകുമായിരുന്നു. പക്ഷേ, എനിക്കത് നൽകാൻ കഴിയുന്നില്ല. കാരണം പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിനെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചു പോയി. സ്രഷ്ടാവിനെ എത്രമേൽ സ്നേഹിക്കണം എന്ന ഒരു സന്ദേശമാണ് ഇതുവഴി പ്രവാചകൻﷺ കൈമാറിയത്.
    അത് അതേ അർത്ഥത്തിൽ തന്നെ സിദ്ദീഖ്(റ) ഏറ്റെടുത്തു. സ്രഷ്ടാവിനോടുള്ള പ്രീതിക്ക് കൂടുതൽ ആഴവും പരപ്പും ഉണ്ടായി. അങ്ങനെയിരിക്കെ ഒരിക്കൽ നബിﷺ അനുയായികളോട് ചോദിച്ചു. ഇന്ന് നോമ്പ് നോറ്റ് നേരം വെളുത്ത ആരൊക്കെയുണ്ട് ഈ കൂട്ടത്തിൽ? സിദ്ദീഖ്(റ) പറഞ്ഞു. എനിക്ക് നോമ്പുണ്ട്. മരണപ്പെട്ടവരുടെ പരിചരണത്തിന് സേവനം ചെയ്ത ആരുണ്ട് ഈ കൂട്ടത്തിൽ? സിദ്ധീഖ്(റ) പറഞ്ഞു. ഞാനുണ്ട്. പാവപ്പെട്ടവന് ഭക്ഷണം കൊടുത്ത ആരെങ്കിലുമുണ്ടോ ഈ കൂട്ടത്തിൽ? അപ്പോഴും സിദ്ദീഖ്(റ) തന്നെ പറഞ്ഞു. ഞാനുണ്ട്. ഇന്ന് രോഗിയെ സന്ദർശിക്കാൻ അവസരം കണ്ടെത്തിയ ആരുണ്ട് ഈ കൂട്ടത്തിൽ? സിദ്ധീഖ്(റ) തന്നെ മുന്നോട്ട് വന്നു പറഞ്ഞു. ഞാനുണ്ട്. ഇത്രയും ആയപ്പോഴേക്കും ഒരു വാചകം കൊണ്ട് പ്രവാചകൻﷺ സംഭാഷണം പൂർത്തിയാക്കി. ഈ നന്മകളെല്ലാം ഒരുമിച്ചുകൂടിയ ഒരാൾ എന്തായാലും സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന്. നബി ജീവിതം ഒരാളിൽ സ്ഥാപിച്ച നന്മകളുടെ സമ്മേളനമാണിത്. പ്രിയ പ്രവാചകൻﷺ പറയുന്ന ഓരോ സന്ദേശങ്ങളും കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചപ്പോഴാണ് ഈ നന്മകൾ ഓരോന്നും സിദ്ദീഖി(റ)ൽ നിറഞ്ഞുനിന്നത്.
    പ്രവാചകരുﷺടെ സന്തതസഹചാരികളിൽ ഏറ്റവും മുന്നിലായിരുന്നു അവിടുന്ന്. തൊട്ടടുത്തു നിന്ന ഉമറി(റ)നും ഇതുപോലെ തന്നെയാണ് കഥ പറയാനുള്ളത്. ഉമറി(റ)ൽ മഹത്വങ്ങളേറെ നിറഞ്ഞു. ഉമറി(റ)ന്റെ നിശ്ചയദാർഢ്യവും വിശ്വാസത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും നന്നായി അറിയാമായിരുന്നു. നീളക്കുപ്പായം അണിഞ്ഞ സംഘത്തെ സ്വപ്നത്തിൽ കണ്ടു. ഓരോരുത്തരുടെയും കുപ്പായത്തിന്റെ നീളം വ്യത്യാസമുണ്ട്. ഉമറി(റ)ന്റെ കുപ്പായം ശരീരം മുഴുവനും കവർ ചെയ്ത് പിന്നെയും അല്പം അധികമുണ്ടായിരുന്നു. പ്രവാചകൻﷺ ഇങ്ങനെ വിശദീകരിച്ചു. ഉമറി(റ)ൽ നിറഞ്ഞു നിൽക്കുന്ന വിശ്വാസകർമ്മങ്ങളുടെ സൂചികയാണിത്. ഉമറി(റ)നും ഊർജ്ജം പകർന്നു നൽകിയത് അതേ നെരിപ്പോടിൽ നിന്ന്. അഥവാ തിരുനബിﷺയിൽ നിന്ന് തന്നെ.
    സമ്പന്നനായ ഉസ്മാൻ(റ) ഇരട്ട പ്രകാശമായി ലോകത്തിന്റെ മുന്നിൽ തിളങ്ങിനിന്നു. പ്രവാചകരുﷺടെ രണ്ട് പുത്രിമാർക്ക് പ്രിയതമൻ ആകാൻ കഴിഞ്ഞതു മാത്രമല്ല, അതിലേറെ ഉസ്മാനി(റ)ൽ നിറഞ്ഞ നന്മകളുടെ അംഗീകാരം കൂടിയായിരുന്നു അത്. ഉസ്മാനി(റ)നെ പ്രകാശിപ്പിച്ചതും ഇതേ വിളക്കുമാടത്തിൽ നിന്നുതന്നെ.
    അനുയായികളിൽ നിഴലിച്ച നന്മകൾക്ക് പ്രവാചകൻﷺ അംഗീകാരം നൽകി. അതിന് അവിടുന്ന് തീരെ അമാന്തിച്ചില്ല. ഒരിക്കൽ ഉമർ(റ) ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്ക് പോകാൻ നബിﷺയോട് സമ്മതം ചോദിച്ചു. യാത്ര പറഞ്ഞ് പിരിയുമ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. കൊച്ചനുജാ അവിടുത്തെ പ്രാർത്ഥനകളിൽ എന്നെ മറക്കരുതേ? പാപ സുരക്ഷിതരായ പുണ്യ പ്രവാചകന്റെﷺ വാചകങ്ങൾ ശിഷ്യനുള്ള ഒരു അംഗീകാരമായിരുന്നു. അതുവഴി ഹൃദയത്തിൽ കോരി നിറച്ചു കൊടുത്ത സന്തോഷത്തിന് ഒരു അതിരുമുണ്ടായിരുന്നില്ല. ഉമർ(റ) തന്നെ അത് പ്രസ്താവിക്കുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...