Tweet 642

    Tweet 642
    March 17, 2024 • Sunday
    Post Header

    സൈദ് അൽ ഖൈലി(റ)ന്റെ ആഗമനം
    ത്വയ്യ് ഗോത്രത്തിൽ നിന്ന് സെയ്ദ് അൽ ഖൈലി(റ)ന്റെ നേതൃത്വത്തിൽ പതിനഞ്ചാളുകൾ പ്രവാചക സവിധത്തിലേക്ക് വന്നു. സൈദ് അൽ ഖൈൽ(റ) എന്ന പ്രയോഗത്തിന്റെ സാരം കുതിരക്കാരൻ ആയ സൈദ് എന്നാണ്. അങ്ങനെ ഒരു പ്രയോഗമായി അദ്ദേഹത്തെ വിളിച്ചിരുന്നതാണെന്നും, അതല്ല അദ്ദേഹത്തിന്റേതായി അഞ്ചു കുതിരകൾ ഉണ്ടായിരുന്നതുകൊണ്ട് പ്രയോഗിച്ചതാണെന്നും പ്രമാണങ്ങൾ സംസാരിക്കുന്നു.
    പ്രസ്തുത സംഘത്തിന്റെ വാഹനങ്ങൾ ബന്ധിച്ചു സൈദ്(റ) നബിﷺയുടെ സന്നിധിയിലേക്ക് കടന്നുവന്നു. ആഗതനോട് പേരെന്താണെന്ന് തിരുനബിﷺ ചോദിച്ചു. സൈദ് അൽ ഖൈൽ എന്ന് പറഞ്ഞപ്പോൾ അല്ല നിങ്ങൾ സൈദുൽ ഖൈർ നന്മയുടെ സൈദ് ആണെന്ന് അദ്ദേഹത്തോട് പ്രതികരിച്ചു. അന്നുമുതൽ ചരിത്രത്തിൽ അദ്ദേഹത്തെ അറിയപ്പെടുന്നത് സൈദ് അൽ ഖൈർ എന്നാണ്. ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളും അനുബന്ധ കാര്യങ്ങളും പ്രവാചകർﷺ അവർക്ക് പറഞ്ഞു കൊടുത്തു. അവർ ഇസ്ലാം അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യാൻ തീരുമാനിച്ചു.
    സൈദ്(റ) ആരോഗ്യ ദൃഢഗാത്രനും സുന്ദരനും അതികായനും ആയിരുന്നു. തിരുനബിﷺ പറഞ്ഞതായി ഒരു പ്രയോഗം ഇങ്ങനെയുണ്ട്. അറബികൾക്കിടയിൽ നിന്ന് ഏതെങ്കിലും ഒരാളെ കുറിച്ച് മഹത്വം പറഞ്ഞ് ആനയിക്കപ്പെട്ടാൽ, വിശേഷിപ്പിച്ചതിനേക്കാൾ എന്തെങ്കിലും ഒരു കുറവ് അയാളിൽ ഉണ്ടാകുമായിരുന്നു. എന്നാൽ, സൈദി(റ)നെ കുറിച്ച് അങ്ങനെ ആയിരുന്നില്ല. അയാളെക്കുറിച്ച് പറയപ്പെട്ടതിനെക്കാൾ മികച്ച രീതിയിൽ ആയിരുന്നു കാണാനായത്.
    അദ്ദേഹം പ്രവാചക സവിധത്തിൽ നിന്ന് ഇസ്ലാം സ്വീകരിച്ച് തന്റെ ജനതയിൽ പ്രബോധനത്തിനു വേണ്ടി പുറപ്പെട്ടു. അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയപ്പോൾ തന്നെ തിരുനബിﷺ പറഞ്ഞു. പനി അയാളെ ബാധിച്ചില്ലെങ്കിൽ അഥവാ പനി മൂലം അയാൾ മരണപ്പെട്ടില്ലെങ്കിലേ ഈ ദൗത്യം അദ്ദേഹത്തിന് നിർവ്വഹിക്കാനാവൂ എന്ന്. യാത്രാമധ്യേ ഫർദ എന്ന പ്രദേശത്ത് എത്തിയപ്പോൾ രോഗബാധിതനാവുകയും അവിടെത്തന്നെ മരണപ്പെടുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ച നേരത്ത് തിരുനബിﷺ അദ്ദേഹത്തിന് ഫൈദ് പ്രദേശവും മറ്റു രണ്ടു ഭൂമികളും എഴുതി കൊടുത്തിരുന്നു. അതിനുള്ള രേഖകളും കൈമാറിയിരുന്നു.
    സൈദി(റ)ന്റെ മരണാനന്തരം രേഖകളെക്കുറിച്ചൊന്നും വിവരമില്ലാത്ത ഭാര്യ ഇതുമായി ബന്ധപ്പെട്ട സാധനങ്ങളൊക്കെ അഗ്നിക്കിരയാക്കിയപ്പോൾ ഈ രേഖയും അതിൽ ഉൾപ്പെട്ടു.
    പ്രവാചക സന്നിധിയിലെ മനോഹരമായ ചില കാഴ്ചകൾ സംഭാവന ചെയ്ത ആഗമനം ആയിരുന്നു സൈദി(റ)ന്റേത്. പ്രവാചകനെﷺക്കുറിച്ച് ആരിൽ നിന്നൊക്കെയോ കേട്ടത് പ്രകാരം തെറ്റിദ്ധരിച്ചു കൊണ്ടായിരുന്നു അയാൾ വന്നത്. എന്നാൽ നബിﷺയുടെ സമീപനവും സംഭാഷണവും അയാളെ സ്വാധീനിച്ചു. പ്രവാചകൻﷺ ആരാണെന്ന് നേരെ ചൊവ്വേ മനസ്സിലാക്കാൻ അവസരം കിട്ടി. പ്രവാചകൻﷺ അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ അന്നുവരെയും പ്രശംസ വാചകങ്ങൾ കേട്ടിട്ടില്ലാത്തയാളിൽ ആശ്ചര്യം ഉണ്ടാക്കി. കൃത്യമായ ന്യായങ്ങൾ വച്ചുകൊണ്ടായിരുന്നു പ്രശംസ എന്നു വന്നപ്പോൾ, ഇത് കേവലം തന്നെ സ്വാധീനിക്കാൻ വേണ്ടി മാത്രമല്ല എന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
    പ്രബോധനാർഥം നാട്ടിലേക്ക് പുറപ്പെട്ട അദ്ദേഹം ഒരുപക്ഷേ പനിബാധിച്ച് ലോകത്തോട് വിട പറഞ്ഞേക്കാം എന്ന ധാരണ ആത്മീയ ജ്ഞാനത്തിലൂടെ ലഭിക്കുകയായിരുന്നു. പ്രവാചകൻﷺ അത് പങ്കുവെക്കുകയും ചെയ്തു.
    തിരുനബിﷺയുടെ സ്വഭാവ മേന്മയാൽ സ്വാധീനിക്കപ്പെട്ട ഒരു പ്രബോധിതന്റെ സാക്ഷ്യം കൂടിയാണ് സൈദ്(റ). പ്രവാചകരുﷺടെ വശ്യമാകുന്ന പെരുമാറ്റവും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രതികരണവും നബിﷺയോടുള്ള അദ്ദേഹത്തിന്റെ പ്രതികാരം മുഴുവനും അലിയിച്ചു കളഞ്ഞു. അനു നിമിഷം കൊണ്ട് അദ്ദേഹം പ്രവാചകന്റെﷺ അനുയായിയും സേവകനും പരിചാരകനുമായി മാറി. ലോക ചരിത്രത്തിൽ ഒരു മഹാ വ്യക്തിയുടെ സ്വാധീനം എങ്ങനെയൊക്കെയായിരുന്നു എന്ന സമഗ്രമായ അന്വേഷണ പഠനങ്ങൾ നബി ജീവിതത്തിന്റെ സ്വഭാവ സമീപനങ്ങളെക്കുറിച്ച് ആയാൽ മറ്റാരെയും എവിടെയും അന്വേഷിച്ചു പോകേണ്ടി വരില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...