Tweet 641

    Tweet 641
    March 16, 2024 • Saturday
    Post Header

    ത്വാരിഖ് ബിൻ അബ്‌ദില്ലാഹി(റ)യുടെ ആഗമനം.
    ത്വാരിഖ് ബിൻ അബ്‌ദില്ലാഹി(റ) പഴയ കാര്യങ്ങൾ ഓർത്തെടുത്തു. ഞാൻ ദുൽ മജാസ് മാർകറ്റിൽ നിൽക്കുകയായിരുന്നു. അപ്പോൾ അതാ ജുബ്ബയണിഞ്ഞ ഒരാൾ വിളിച്ചു പറയുന്നു. അല്ലയോ ജനങ്ങളെ, ലാഇലാഹ ഇല്ലല്ലാഹ് അഥവാ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിങ്ങൾ പ്രഖ്യാപിക്കൂ.. വിജയം വരിക്കൂ.. അപ്പോഴതാ ആ വിളിച്ചുപറയുന്ന വ്യക്തിയുടെ തൊട്ടു പിന്നിൽ തന്നെ മറ്റൊരാൾ വരുന്നു. ആദ്യത്തെ വ്യക്തിയെ എറിയാൻ കല്ലും ഓങ്ങി കൊണ്ടാണ് അയാൾ വിളിക്കുന്നത്. “ആ പറയുന്നത് നിങ്ങൾ വിശ്വസിക്കല്ലേ.” ഈ രംഗം ഞാൻ ചോദിച്ചു. ഈ വിളിച്ചു പറയുന്ന ആൾ ആരാണ്? ഹാശിം കുടുംബത്തിൽ നിന്ന് പ്രവാചകനാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണത്. പിന്നിൽ കല്ലുമായി പിന്തുടരുന്ന ആൾ ആരാണ്? അത് ആദ്യത്തെ വ്യക്തിയുടെ പിതൃ സഹോദരൻ അബ്ദുൽ ഉസ്സ അഥവാ അബൂലഹബ് ആണ്.
    കാലം കഴിഞ്ഞു. നിരവധി ആളുകൾ മുസ്ലിമാവുകയും മദീനയിലേക്കുള്ള പലായനം നടക്കുകയും ചെയ്തു. ഞങ്ങൾ റബദയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്നു. അവിടുത്തെ കാരക്ക വാങ്ങുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മദീനയുടെ മതിലുകളും മരങ്ങളും കാണുന്ന വിധം അടുത്തപ്പോൾ ഒന്നിറങ്ങി വസ്ത്രമൊക്കെ മാറ്റി റെഡിയായാലോ എന്ന് ആലോചിച്ചു. അപ്പോഴതാ ലളിതമായ രണ്ടു വസ്ത്രം ധരിച്ച ഒരു വ്യക്തി ഞങ്ങളെ അഭിവാദ്യം ചെയ്തു സലാം ചൊല്ലി. എന്നിട്ട് ചോദിച്ചു. നിങ്ങൾ എവിടുന്നാണ് വരുന്നത്? ഞങ്ങൾ പറഞ്ഞു, റബദയിൽ നിന്ന്. നിങ്ങളുടെ ലക്ഷ്യം എവിടേക്കാണ്? മദീനയിലേക്ക്. എന്താണ് അവിടെ? അവിടുത്തെ കാരക്ക വാങ്ങാൻ വേണ്ടി വന്നതാണ്.
    നിവേദനം പറയുന്നു. ഒട്ടകത്തിൽ ഞങ്ങളുടെ സ്ത്രീകളും ഒപ്പം ഒരു ചുവന്ന ഒട്ടകവും ഉണ്ടായിരുന്നു. ഞങ്ങൾ കണ്ടുമുട്ടിയ വ്യക്തി ചോദിച്ചു. ഈ ഒട്ടകം നിങ്ങൾ എനിക്ക് വിൽക്കുമോ? അതെ, ഇത്രയ്ക്ക് ഇത്ര കാരക്ക തന്നാൽ അത് വിൽക്കാം. പറയപ്പെട്ട മൂല്യം ഞങ്ങൾക്ക് നൽകുന്നതിന് മുമ്പ് തന്നെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച് ആ വ്യക്തി മദീനയുടെ അതിർത്തിക്കുള്ളിലേക്ക് കടന്നു. അല്പം കഴിഞ്ഞതും ഞങ്ങളുടെ മറയത്തേക്കായി. ഞങ്ങൾ പറഞ്ഞു. എന്താണ് ഇപ്പോൾ നാം ചെയ്തത്. നമ്മൾ പൂർണ്ണമായും വിറ്റതും ഇല്ല. തുക ലഭിച്ചതും ഇല്ല. പരിചയമില്ലാത്ത ഒരു വ്യക്തിയുമായിട്ടാണല്ലോ നമ്മൾ ഇടപാട് നടത്തിയത്. ഉടനെ ഞങ്ങളോടൊപ്പം ഉള്ള സ്ത്രീ പറഞ്ഞു. നിങ്ങൾ ഒരാക്ഷേപവും വിചാരിക്കേണ്ടതില്ല. ആ വ്യക്തിയുടെ മുഖം കണ്ടിട്ട് ഒരിക്കലും ചതിക്കുന്ന ആളാകാൻ ഇടയില്ല. ആ മുഖത്തു നോക്കിയിട്ട് കണ്ടില്ലേ പതിനാലാം നിലാവ് എടുത്തുവച്ചതുപോലെ. നിങ്ങളുടെ ഒട്ടകത്തിന് ഞാൻ ജാമ്യമാണ്.
    ഇത്രയും ആയപ്പോഴേക്കും ഒരാൾ അവിടേക്ക് വന്നു സ്വയം പരിചയപ്പെടുത്തി. ഞാൻ അല്ലാഹുവിന്റെ ദൂതന്റെﷺ പ്രതിനിധി ആകുന്നു. ഇതാ നിങ്ങൾക്ക് വേണ്ടി കാരക്ക കൊണ്ട് വന്നിട്ടുണ്ട്. വയറുനിറയെ കഴിക്കൂ. ശേഷം, നിങ്ങളെ കണക്ക് പ്രകാരം അളന്നെടുക്കൂ. ഞങ്ങൾ കഴിക്കുകയും വിശപ്പകറ്റുകയും ചെയ്തു. നേരത്തെ പറഞ്ഞത് പ്രകാരമുള്ള തൂക്കം കാരക്ക തൂക്കിയെടുത്തു. ശേഷം, വന്ന പ്രതിനിധിയോടൊപ്പം ഞങ്ങൾ മദീനയിലേക്ക് പ്രവേശിച്ചു. അപ്പോൾ പ്രവാചകൻﷺ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രഭാഷണത്തിനിടയിൽ ധർമ്മത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു.
    കൊടുക്കുന്ന കൈയാണ് സ്വീകരിക്കുന്ന കൈയേക്കാൾ ശ്രേഷ്ഠമായത്. നിങ്ങളുടെ കുടുംബത്തിൽ നിന്നു തന്നെ അത് ആരംഭിക്കുക. അഥവാ മാതാപിതാക്കൾ, സഹോദരങ്ങൾ, ഉറ്റവർ, ഉടയവർ എന്നിങ്ങനെ. നിങ്ങൾ ധർമ്മം നിർവഹിക്കുക. അത് നിങ്ങൾക്ക് നന്മയേ വരുത്തുകയുള്ളൂ. ഇപ്രകാരം വിശദമായി തന്നെ പറഞ്ഞു. അപ്പോൾ അൻസ്വാരികളിൽ നിന്ന് ഒരാൾ എഴുന്നേറ്റു. അതല്ല ബനൂ യർബൂഇലെ പ്രതിനിധിയാണെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ചോദിച്ചു. അതല്ല, അവരിൽ നിന്ന് ലഭിക്കാനുള്ള രക്തം എങ്ങനെയാണ്? അഥവാ നേരത്തെ ജാഹിലിയ്യ കാലത്ത് നടന്നുപോയ കൊലപാതകത്തിന്റെ പരിഹാരം. പ്രവാചകൻﷺ പറഞ്ഞു. മക്കൾ മാതാവിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയില്ല. മൂന്നുപ്രാവശ്യം അത് ആവർത്തിച്ചു.
    നോക്കൂ എന്തെല്ലാം വിവരങ്ങളും വിവരണങ്ങളുമാണ് ഒരു മുഹൂർത്തത്തിൽ നിന്ന് നാം വായിക്കുന്നത്. പ്രവാചകരെﷺ ജീവിതത്തിൽ ആദ്യമായി കാണുന്നവർ അവിടുത്തെ ശോഭയും മനോഹാരിതയും സത്യസന്ധതയും മുഖത്തുനിന്നു തന്നെ വായിക്കുന്നു. അവിടുന്ന് കാര്യ നിർവഹണങ്ങളുടെ സുതാര്യമായ രീതി പരിചയപ്പെടുത്തുന്നു. അതിലളിതമായി നന്മകളെ കുറിച്ച് പ്രചോദനം നൽകുന്നു. വിവരമില്ലാത്ത കാലത്തെ ചെയ്തികൾക്ക് പരിഹാരം തേടിയിറങ്ങിയാൽ വീണ്ടും നന്മ സ്ഥാപിക്കാനാവില്ല എന്ന് മൂല്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് സംസാരിക്കുന്നു.
    തിരുനബിﷺയുടെ ജീവിതവും വ്യവഹാരങ്ങളും അറ്റവും മൂലയും കൂട്ടാൻ ആവാത്ത ചില പരാമർശങ്ങളുടെ സംഗമം അല്ലെന്നും ചരിത്രത്തിന്റെ കൃത്യമായ വെളിച്ചത്തിൽ സുതാര്യമായ ജീവിതത്തിലൂടെ ആയിരുന്നുവെന്നും ഓരോ പാഠങ്ങളും നിരന്തരമായി നമ്മെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...