Tweet 635

    Tweet 635
    March 10, 2024 • Sunday
    Post Header

    * സലാമാൻ നിവേദക സംഘം
    മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. പ്രസ്തുത സംഘം ഹിജ്‌റ പത്താം വർഷം ശവ്വാൽ മാസത്തിലാണ് മദീനയിലേക്ക് വന്നത്. ഹബീബ് ബിൻ അസ്സലാമാനി(റ) പറയുന്നു. ഞങ്ങൾ സലാമാൻ സംഘം ഏഴ് ആളുകൾ മദീനയിലേക്ക് എത്തി. അപ്പോൾ തിരുനബിﷺ പള്ളിയിൽ നിന്ന് പുറപ്പെട്ടു, ഒരു ജനത സന്ദർശനത്തിനുവേണ്ടി പോവുകയായിരുന്നു. ഞങ്ങൾ സലാം പറഞ്ഞു അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് തിരുനബിﷺ ചോദിച്ചു. നിങ്ങൾ എവിടുന്നാണ്? ഞങ്ങൾ സലാമാൻ ഗോത്രത്തിൽ നിന്നുള്ളവരാണ്. ഞങ്ങളുടെ നാട്ടുകാരുടെ പ്രതിനിധികളായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. ഞങ്ങൾ തങ്ങളോട് കരാർ ചെയ്തു ഉടമ്പടിയിൽ ചേരാൻ വന്നതാണ്. ഉടനെ തിരുനബിﷺ അവിടുത്തെ പരിചാരകനായ സൗബാനി(റ)നോട് പറഞ്ഞു. ഈ സംഘത്തെ അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് താമസിപ്പിക്കുക. മധ്യാഹ്ന നിസ്കാരത്തിനു ശേഷം ഞങ്ങൾ തിരുനബിﷺയെ കാണാൻ വേണ്ടി വന്നു. അപ്പോൾ അവിടുന്ന് അവിടുത്തെ ഭവനത്തിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ചില ചോദ്യങ്ങൾ തിരുനബിﷺ തങ്ങളോട് ചോദിച്ചു. അവിടുന്ന് ഞങ്ങൾക്ക് നിവാരണങ്ങൾ നൽകി. ഇസ്ലാമിക നിയമങ്ങളും നിസ്കാരത്തിന്റെ ചിട്ടകളും ഒക്കെ അവിടുന്ന് പരിചയപ്പെടുത്തി. ഞങ്ങൾ ഇസ്ലാം സ്വീകരിക്കുകയും ഞങ്ങൾക്ക് എല്ലാവർക്കും അവിടുന്ന് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
    സലാമാൻ പ്രദേശത്തുകാരുടെ വിശേഷങ്ങളെക്കുറിച്ച് തിരുനബിﷺ അന്വേഷിച്ചു. വളരെയേറെ ജലക്ഷാമവും മഴക്ഷാമവും അനുഭവിക്കുന്ന പ്രദേശമാണ് എന്ന് അവർ പറഞ്ഞു. ഉടൻതന്നെ അവർക്ക് മഴയ്ക്ക് വേണ്ടി തിരുനബിﷺ പ്രാർത്ഥിച്ചു. അല്ലാഹുവേ നീയവർക്ക് മഴ നൽകേണമേ! അവർ പറഞ്ഞു അല്ലയോ പ്രവാചക പ്രഭോﷺ, അവിടുത്തെ തിരുകരങ്ങൾ നന്നായി ഉയർത്തി ഒന്ന് പ്രാർത്ഥിച്ചാലും. ഉടനടി പുഞ്ചിരി തൂകി കൊണ്ട് അവിടുത്തെ കക്ഷത്തിന്റെ ഭാഗം കാണുന്ന വിധത്തിൽ ഇരുകരങ്ങളും ആകാശത്തേക്ക് ഉയർത്തി. ശേഷം, അവർ നാട്ടിലേക്ക് മടങ്ങി. തിരുനബിﷺ പ്രാർത്ഥിച്ച ദിവസം നാട്ടുകാർക്ക് മഴ ലഭിച്ച വിവരം അവർ അറിഞ്ഞു.
    * ബനൂ സുലൈം നിവേദക സംഘം
    ബനൂ സുലൈമാന്‍ ഗോത്രത്തിലെ ഖൈസ് ബിൻ നുസൈബ(റ) എന്നയാൾ മദീനയിലേക്ക് വന്നു. ഹിജ്റയുടെ പത്താം വർഷമായിരുന്നു അത്. പ്രവാചകരോﷺട് പല ചോദ്യങ്ങളും ഉന്നയിക്കുകയും നിവാരണങ്ങൾ സ്വീകരിക്കുകയും ചെയ്തു.
    തിരുനബിﷺയുടെ സംഭാഷണങ്ങളും ഖുർആൻ പാഠങ്ങളും കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. റോമക്കാരുടെ ഭാഷാന്തരങ്ങളും, പേർഷ്യക്കാരുടെ ഗുപ്ത സന്ദേശങ്ങളും, അറബികളുടെ കവിതയും, കണക്കന്മാരുടെ ജോൽസ്യവും ഒക്കെ ഞാൻ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും മുഹമ്മദ് നബിﷺയുടെ സംഭാഷണത്തോടും അവതരിപ്പിച്ച വേദത്തോടും സാമ്യമുള്ളതല്ല. അവിടുന്ന് അവതരിപ്പിക്കുന്നത് അതുല്യമായ വചനങ്ങളാണ്. എന്റെ വാചകങ്ങൾ നിങ്ങൾ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യൂ.. അദ്ദേഹം തന്റെ അനുവാചകരോടും നാട്ടുകാരോടും വിളിച്ചുപറഞ്ഞു.
    ഇസ്ലാമിലേക്ക് ആകർഷിക്കാനുള്ള ഒരുപാട് ഘടകങ്ങളിൽ സുപ്രധാനമായതാണ് തിരുനബിﷺ മുന്നോട്ടുകൊണ്ടുവന്ന പവിത്ര ഖുർആനിന്റെ വചന സ്വാധീനം. വസ്തുതാപരമായി പരിശുദ്ധ ഖുർആനിനെയും അതിന്റെ ശൈലിയും എല്ലാം പഠിച്ചപ്പോൾ അക്കാലത്തും ഇക്കാലത്തും അതിന്റെ വശ്യതയിൽ അത്ഭുതപ്പെടുന്നവരാണ് വിജ്ഞാനികൾ മുഴുവൻ. ഏതുകാലത്തും ഇസ്ലാം സ്വാധീനിക്കപ്പെട്ടതിന്റെ സുപ്രധാനമായ ഘടകവും ഖുർആനിന്റെ സാന്നിധ്യം തന്നെയാണ്. നേരാംവണ്ണം ഖുർആൻ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങൾ തുറക്കപ്പെടുമ്പോൾ ഇസ്ലാമിന്റെ മാധുര്യം അനുഭവിക്കാൻ ഏറെ ആളുകൾക്ക് സാധിക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...