Tweet 634

    Tweet 634
    March 9, 2024 • Saturday
    Post Header

    ബനൂ സഅദ് ഹുദൈം നിവേദക സംഘം
    മുഹമ്മദ് ബിൻ ഉമർ അൽ അസ്‌ലമി(റ) നിവേദനം ചെയ്യുന്നു. ഇബ്നു നുഅ്മാൻ(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചു. തിരുനബിﷺയുടെ ആഗമനം അറബ് ലോകത്ത് രണ്ട് വിധം ജനങ്ങളെയാണ് രൂപപ്പെടുത്തിയത്. ഒരു വിഭാഗം ഇസ്ലാമിനെയും പ്രവാചകരെﷺയും മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവർ. മറ്റൊരു വിഭാഗം ആശങ്കയോടുകൂടി ഭയന്ന് മാറി നിന്നവർ. അങ്ങനെയിരിക്കെയാണ് എന്റെ സമുദായത്തിലെ കുറച്ച് ആളുകളോടൊപ്പം ഞാൻ പ്രവാചക സന്നിധിയിലേക്ക് വന്നത്. മദീനയിലെ ഒരു പ്രവിശ്യയിൽ വന്നശേഷം പള്ളി ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങൾ നടന്നു. പള്ളിയുടെ വാതിൽക്കൽ എത്തിയപ്പോൾ പ്രവാചകൻﷺ ഒരു ജനാസ നിസ്കാരത്തിന് നേതൃത്വം കൊടുക്കുകയാണ് എന്ന് മനസ്സിലായി. നിസ്കാരത്തിന്റെ ഭാഗമായി ചേരാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. പ്രവാചകനെﷺ കണ്ടുമുട്ടി ഉടമ്പടി ചെയ്യാൻ വേണ്ടി ഒരു മൂലയിൽ മാറി നിന്നു.
    നിസ്കാരാനന്തരം പ്രവാചകൻﷺ ഞങ്ങളെ ശ്രദ്ധിക്കുകയും അടുത്തേക്ക് വിളിക്കുകയും ചെയ്തു. ചോദിച്ചു, നിങ്ങൾ എവിടെ നിന്നാണ്? ബനൂ സഅദ് ഹുദൈം ഗോത്രത്തിൽ നിന്ന്. നിങ്ങൾ മുസ്ലീംകൾ ആയിട്ടാണോ വന്നത്? അതെ. നിങ്ങൾ ഞങ്ങളോടൊപ്പം നിസ്കരിക്കാൻ വേണ്ടി കൂടിയിരുന്നോ? ഇല്ല. എന്തേ അങ്ങനെ കൂടാതിരുന്നത്?ഞങ്ങൾ അവിടുത്തെ കണ്ടു ഉടമ്പടി ചെയ്ത ശേഷം ആകാം എന്നു കരുതിയാണ് മാറിനിന്നത്. അതിനുശേഷമേ അനുവദനീയമാകൂ എന്നാണ് ഞങ്ങൾ കരുതിയത്. ഇല്ല, അങ്ങനെയൊന്നുമില്ല. ഇസ്ലാം സ്വീകരിച്ചത് മുതൽ നിങ്ങൾ മുസ്ലിമായി കഴിഞ്ഞു. നിങ്ങൾക്ക് ഇസ്ലാമിക കർമ്മങ്ങൾ നിർവഹിക്കാവുന്നതാണ്. നിങ്ങൾ എവിടെയാണെങ്കിലും ശരി നിങ്ങൾ മുസ്ലിംകൾ തന്നെയാണ്.
    ഞങ്ങൾ പ്രവാചക പ്രഭുﷺവിന്റെ തിരു കരങ്ങൾ കവർന്ന് കരാർ ചെയ്തു. ഇസ്ലാം ആശ്ലേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞങ്ങൾ ഞങ്ങളുടെ വാഹനങ്ങളിലേക്ക് മടങ്ങി. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളെ വാഹനങ്ങൾക്കും സാധനങ്ങൾക്കും കൂട്ടായി നിർത്തിയിട്ടാണ് ഞങ്ങൾ പോയിരുന്നത്. ഒടുവിൽ അദ്ദേഹത്തെയും തിരുനബിﷺയുടെ സന്നിധിയിൽ ഹാജരാക്കി കരാർ ചെയ്തു. ഞങ്ങളുടെ കൂട്ടത്തിലെ പ്രായം കുറഞ്ഞ ആൾ ഞങ്ങളുടെ സംഘത്തിലെ പരിചാരകനായി അവിടെ നിന്നതാണ് എന്നു പറഞ്ഞു. കൂട്ടത്തിലെ ചെറിയ ആൾ നിങ്ങളുടെ പരിചാരകനായി നിന്നു അല്ലേ എന്ന് പ്രത്യേകമായി തിരുനബിﷺയെടുത്ത് പറയുകയും അദ്ദേഹത്തിനു വേണ്ടി അനുഗ്രഹ പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. പ്രവാചകർﷺ അദ്ദേഹത്തിന് വേണ്ടി നിർവഹിച്ച പ്രാർത്ഥനയുടെ ഫലമായി ആ ചെറുപ്പക്കാരൻ ഏറ്റവും നല്ല ഖുർആൻ പാരായണക്കാരനും ഞങ്ങളുടെ ആരാധനകൾക്ക് നേതൃത്വം നൽകുന്ന ആളുമായി മാറി. അദ്ദേഹത്തെ ഞങ്ങളുടെ സംഘത്തിന്റെ നേതാവായി തിരുനബിﷺ തന്നെ നിശ്ചയിച്ചു. ഞങ്ങൾക്ക് ആവശ്യമായ ഉപഹാരങ്ങൾ നൽകാൻ തിരുനബിﷺ ബിലാലി(റ)നെ ഏൽപ്പിച്ചു. ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയും ഞങ്ങളുടെ സ്വത്തുകളിൽ അല്ലാഹു അനുഗ്രഹം ചൊരിയുകയും ചെയ്തു.
    ഒരു സംഘത്തെ പ്രവാചകർﷺ എങ്ങനെയാണ് സ്വീകരിക്കുകയും അവരുടെ നടപടികളിൽ ഭാഗമാവുകയും ചെയ്തത്. എത്ര വേഗമാണ് അവരെക്കുറിച്ച് അടിമുടി മനസ്സിലാക്കി ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിയത്. പരിചാരകനായി എത്തിച്ചേർന്ന ചെറുപ്പക്കാരൻ എത്ര വേഗമാണ് സംഘത്തിന്റെ നേതാവും ആരാധനാകർമങ്ങളുടെ നേതൃത്വവുമായി മാറിയത്. ഓരോരുത്തരുടെയും ഗുണങ്ങളെയും നേതൃപാടവത്തെയും മാഹാത്മ്യങ്ങളെയും തിരിച്ചറിഞ്ഞ് ആവശ്യമായ പദവികളും പരിഗണനകളും നൽകി എന്നത്തേക്കും മാതൃകകളായി നിശ്ചയിച്ചത്.
    അവഗണിക്കപ്പെടേണ്ടിയിരുന്ന ഒരു ജനതയെ എത്ര വേഗമാണ് ലോകത്തിന്റെ ജേതാക്കളും നേതാക്കളുമാക്കി പ്രവാചകൻﷺ പരിവർത്തിപ്പിച്ചെടുത്തത്. മനുഷ്യ വിഭവത്തെ പ്രബുദ്ധരാക്കുക എന്നതാണല്ലോ ലോകനിർമ്മിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഒരു രാജ്യത്തെ ജനങ്ങൾ എത്രമേൽ പ്രബുദ്ധരാകുന്നു എന്നതാണല്ലോ ഒരു നാടിന്റെ മേന്മയുടെ ഗ്രാഫ് ഉയർത്തുന്നത്. ജീവിതത്തിൽ, ഒരു സാമൂഹ്യ നിർമാണ പ്രക്രിയയിൽ എത്രമേൽ ഉന്നതമായ ഉദാഹരണങ്ങളും തുല്യതയില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് തിരുനബിﷺ ചെറിയ ഒരു കാലംകൊണ്ട് കാഴ്ചവെച്ചത്. മാനുഷിക വിഭവങ്ങളെ മെച്ചപ്പെടുത്തി സാമൂഹിക നിർമ്മിതി നടത്തിയതിനെ കുറിച്ച് മാത്രം ഒരു പഠനം നടത്തിയാൽ പ്രവാചകൻﷺ സ്ഥാപിച്ച മാതൃകയെല്ലാം ലോകത്തെവിടെയാണ് മറ്റൊന്ന് എടുത്തു പറയാനുള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...