Tweet 633

    Tweet 633
    March 8, 2024 • Friday
    Post Header

    റഹാവിയ്യീൻ നിവേദക സംഘം
    ഖത്താദ അർറഹാവി(റ) എന്ന സ്വഹാബി പറയുന്നു. എന്റെ നാട്ടിലേക്ക് എന്നെ പ്രബോധകനായി നിശ്ചയിച്ചപ്പോൾ എന്റെ കരം കവർന്നുകൊണ്ട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവിലുള്ള തഖ്‌വ അഥവാ സൂക്ഷ്മത നിങ്ങളുടെ പാഥേയമാക്കി അല്ലാഹു നൽകട്ടെ! നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും എവിടെയാണെങ്കിലും നന്മയിലേക്ക് നിങ്ങളെ അല്ലാഹു അഭിമുഖീകരിപ്പിക്കുകയും ചെയ്യുമാറാകട്ടെ!
    ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ പത്താം വർഷം മദ്ഹിജ് ഗോത്രത്തിലെ പതിനഞ്ചു റഹാവി ഖബീലക്കാർ മദീനയിലേക്ക് വന്നു. റംല ബിൻത് ഹാരിസി(റ)ന്റെ വീട്ടിലാണ് ആദ്യം അവർ എത്തിയത്. പിന്നീട് പ്രവാചക സവിധത്തിൽ എത്തി ഏറെ നേരം അവർ സംസാരിച്ചു. പ്രവാചകർﷺക്ക് ചില സമ്മാനങ്ങൾ കൈമാറി. കൂട്ടത്തിൽ മിർവാഹ് എന്ന പേരുള്ള ഒരു കുതിരയും ഉണ്ടായിരുന്നു. അതിന്റെ പ്രകടനം ഒന്ന് കാഴ്ചവെക്കാൻ പ്രവാചകൻﷺ പറഞ്ഞു. കുതിരയുടെ പ്രകടനം കണ്ടപ്പോൾ പ്രവാചകർﷺക്ക് അതിയായ സന്തോഷം തോന്നി.
    സംഘത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും ഇസ്ലാം സ്വീകരിച്ചു. ഖുർആനും മതവിധികളും അഭ്യസിച്ചു. സാധാരണ ദൗത്യസംഘങ്ങൾക്ക് നൽകുന്ന ഉപഹാരം അങ്ങോട്ടും തിരുനബിﷺ നൽകി.
    പ്രവാചകൻﷺ ഹജ്ജിനു വേണ്ടി പുറപ്പെട്ടപ്പോൾ കൂട്ടത്തിൽ റവാഹികളിൽ നിന്നുള്ള പ്രതിനിധികളും ഒപ്പം ചേർന്നു. പ്രവാചകരുടെ വിയോഗം വരെയും അവർ മദീനയിൽ തന്നെ കഴിഞ്ഞുകൂടി. ഖൈബറിൽ നിന്ന് ലഭിച്ച അനന്തര സ്വത്തിൽ അവർക്കും ഒരു വിഹിതം തിരുനബിﷺ നിശ്ചയിച്ചിരുന്നു. മുആവിയ(റ)യുടെ കാലത്ത് അവർ ആ സ്വത്ത് കച്ചവടം ചെയ്തു.
    പ്രവാചക സന്നിധിയിൽ നിന്ന് ഒരു ദേശത്തേക്ക് പ്രബോധനത്തിനു പോകുന്ന ആൾക്ക് തിരുനബിﷺ പ്രാർത്ഥിച്ചുകൊടുത്തത് എന്തായിരുന്നു. ആ വാചകങ്ങളിൽ തന്നെ പ്രബോധക സംഘത്തിന്റെ ദൗത്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ട്. നന്മയെ സ്ഥാപിക്കാനും തിന്മയെ ഇല്ലായ്മ ചെയ്യാനുമുള്ള ഒരു മഹാ ലക്ഷ്യമായിരുന്നല്ലോ അതിൽ മുഴച്ചു നിന്നത്. പ്രതിനിധിയായി പോകുന്ന ആൾക്ക് പാപമോചനം ലഭിക്കണമെന്നും അല്ലാഹുവിന്റെ വിധിവിലക്കുകൾ കൃത്യമായി പാലിക്കുന്ന ആത്മീക ബോധം ഉണ്ടാകണമെന്നും ഇവിടെ എത്തി കഴിഞ്ഞാലും നന്മയെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കണമെന്നും പഠിപ്പിച്ചു കൊടുക്കുമ്പോൾ തന്നെ നിയോഗം കൊണ്ട് ഉന്നം വെക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നു.
    ചെറിയൊരു കാലം കൊണ്ട് എത്രയെത്ര സംഘങ്ങളെയാണ് തിരുനബിﷺ സ്വീകരിച്ചത്. അവർക്കെല്ലാം ആതിഥ്യമരുളാനും ഉപഹാരങ്ങൾ നൽകാനും അവരുടെ പരിസരങ്ങളെ കുറിച്ച് അറിഞ്ഞ് ഇടപെടലുകൾ നടത്താനും ഉപജീവനങ്ങൾ ആവശ്യമുള്ള ആളുകൾക്ക് സംവിധാനിച്ചു കൊടുക്കാനും അവസാനം വരെ മദീനയിൽ തുടർന്നവർക്ക് സ്ഥായിയായ ആസ്തികൾ നിശ്ചയിച്ചു കൊടുക്കാനും വ്യവസ്ഥാപിതമായ ഒരു സർക്കാർ സംവിധാനത്തെക്കാൾ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ നിർവഹിക്കപ്പെട്ടത്. ആധുനിക സങ്കേതങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന വിധം 1400 വർഷങ്ങൾക്കു മുമ്പ് ഇതെല്ലാം നിർവഹിച്ചു എന്ന് വായിക്കുമ്പോൾ അനുവാചകർ ലഭിക്കുന്ന കൗതുകം എത്രമേൽ വലുതാണ്.
    ആഗതർ കൊണ്ടുവരുന്ന ഉപഹാരങ്ങളോട് ഉചിതമായ പ്രതികരണം നടത്തുകയും പ്രത്യുപകാരമായവർക്ക് പ്രതി സന്തോഷങ്ങൾ നൽകുകയും ചെയ്യുന്ന ശോഭനമായ കാഴ്ചകളും നമുക്ക് മാറ്റിവെക്കാനാവില്ല. സമ്മാനമായി ലഭിച്ച കുതിരയുടെ കഴിവും അഭ്യാസ മികവും അപ്പോൾ തന്നെ കാണാനും അവരെ പ്രചോദിപ്പിക്കാനും ലഭിച്ച ഉപഹാരത്തിന്റെ മേന്മയിൽ സന്തോഷം പ്രകടിപ്പിക്കാനും പ്രവാചകൻﷺ നേരം കണ്ടെത്തുന്നു. ഒരു നേതാവിന്റെ എല്ലാ വശങ്ങളെയും തികവോടെയും മികവോടെയും ആവിഷ്കരിച്ച് മാനുഷ്യകത്തിന്റെ ഉത്തമ ഉപമയായി തിരുനബിﷺ ചരിത്രത്തിൽ എപ്പോഴും ശോഭിച്ചു തന്നെ നിൽക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...