Tweet 625

    Tweet 625
    February 29, 2024 • Thursday
    Post Header

    ബനൂ ഹനീഫയിൽ നിന്നുള്ള സംഘം
    ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനം ഇങ്ങനെ വായിക്കാം. വ്യാജ പ്രവാചകത്വവാദി ആയ മുസൈലിമ ഉൾക്കൊള്ളുന്ന ബനൂ ഹനീഫയിലെ ഒരു സംഘം മദീനയിൽ എത്തി. ബനൂ നജ്ജാർ ഗോത്രത്തിലെ ഒരു സ്ത്രീയുടെ വീട്ടിലാണ് ആദ്യം അവർ താമസിച്ചത്. മുസൈലിമയെ ഒരു വസ്ത്രം കൊണ്ട് മൂടി അദ്ദേഹത്തെയും കൂട്ടി സംഘം തിരുനബിﷺയുടെ സവിധത്തിലേക്ക് വന്നു. ഈത്തപ്പന മട്ടലിന്റെ ഒരു കഷണവും കയ്യിൽ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അവിടുന്ന്. ആഗതർ നബിﷺയെ അഭിമുഖീകരിക്കുകയും ഒപ്പമുള്ള ആളെ കുറിച്ച് പറയുകയും ചെയ്തു. ഈയൊരു മട്ടൽ കഷണം പോലും ഞാൻ അയാൾക്ക് നൽകുകയില്ല എന്ന് തിരുനബിﷺ പ്രതികരിച്ചു.
    ഇബ്നു ഇസ്ഹാഖി(റ)ന്റെ തന്നെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ് കാണുന്നത്. യമാമയിലെ ബനൂ ഹനീഫ ഗോത്രക്കാരൻ ആയ ഒരു വയോധികൻ പറഞ്ഞു. മുസൈലിമയെ തമ്പിൽ നിർത്തിയിട്ട് ബനൂ ഹനീഫക്കാർ നബിﷺയുടെ അടുത്തെത്തി. തിരുനബിﷺയോട് സംസാരങ്ങളൊക്കെ കഴിഞ്ഞ ശേഷം, ഞങ്ങളോടൊപ്പം ഇന്ന ഒരാൾ ഉണ്ടെന്നും ഞങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി അയാളെ ഏൽപ്പിച്ചിട്ട് വന്നതാണെന്നും നബിﷺയോട് പറഞ്ഞു. അത് നിങ്ങൾക്ക് നാശം ഉള്ള സ്ഥലം ഒന്നുമല്ല എന്ന് നബിﷺ അപ്പോൾ പ്രതികരിച്ചു. ഒപ്പമുള്ള ആളോട് നിങ്ങളോട് ഉപദേശിച്ച ഉപദേശങ്ങൾ ഒക്കെ കൈമാറാനും ആവശ്യപ്പെട്ടു. എല്ലാം കഴിഞ്ഞ് സംഘം ബനൂ ഹനീഫയിലേക്ക് മടങ്ങി. മാർഗ്ഗമധ്യേ മുസൈലിമയുടെ ഗതി മാറി. പ്രവാചകൻﷺ എന്നെ കൂടി ദൗത്യത്തിൽ പങ്കാളിയാക്കിയിട്ടുണ്ടെന്നും താൻ തന്നെ പ്രവാചകനാണെന്നും അയാൾ വാദിച്ചു. നിങ്ങൾക്ക് അവിടെ നാശം ഒന്നുമില്ല എന്ന് പ്രവാചകൻﷺ പ്രയോഗിച്ചതിന്റെ സാരം, മുസൈലിമയെ കൂടി ദൗത്യത്തിൽ പങ്കാളിയാക്കിയതാണെന്ന് അയാൾ വാദിച്ചു. ഖുർആനിന് കടകവിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രാസമൊത്ത ചില അറബി വാചകങ്ങൾ അയാൾ ഉരുവിട്ടു. ഖുർആനിന് സമാനമായി തനിക്ക് പറയാനുള്ളതാണെന്ന് അയാൾ വാദിച്ചു.
    ശേഷം, അയാൾ മുഹമ്മദ് നബിﷺക്ക് ഒരു കത്ത് അയച്ചു. പ്രവാചകത്വത്തിൽ നമ്മൾ കൂറുകാരാണെന്നും പകുതിയും പകുതിയും ആയി കൊണ്ടുനടക്കാമെന്നും ഖുറൈശികൾ നീതിമാന്മാർ അല്ലെന്നും അയാൾ അതിൽ കുറിച്ചു. അപ്പോൾ തന്നെ തിരുനബിﷺ അയാൾക്ക് ഒരു കത്ത് തിരിച്ചയച്ചു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു. പെരുങ്കള്ളനായ മുസൈലിമയ്ക്ക് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ്ﷺ എഴുതുന്നത്. നേർവഴി സ്വീകരിക്കുന്നവർക്ക് ശാന്തി ഉണ്ടാവട്ടെ. ഈ ഭൂമിയുടെ പരമാധികാരി അല്ലാഹു ആകുന്നു. അവന്റെ ഇച്ഛപ്രകാരമുള്ള ആളുകൾ അതിനെ അനന്തരമെടുക്കും. അന്തിമവിജയം അല്ലാഹുവിന്റെ നിയമങ്ങളെ പാലിച്ചു ജീവിക്കുന്നവർക്കാണ്.”
    തിരുനബിﷺയുടെ കാലത്തോ ശേഷമോ പ്രവാചകത്വം അവകാശപ്പെട്ടു വന്ന ആളുകൾക്ക് അവരുടെ ഒരു ആശയത്തെ സ്ഥാപിക്കാനോ പ്രവാചകനാണെന്ന വാദം സ്ഥിരപ്പെടുത്താനോ സാധിച്ചില്ല എന്നത് തിരുനബിﷺയുടെ സത്യസന്ധതയുടെ കൂടി പ്രമാണമാണ്. തിരുനബിﷺക്ക് അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കുന്നുണ്ടെന്നും അതിനു മതിയായ രേഖകളും ഖുർആനിക സൂക്തങ്ങളും ഒപ്പം ഉണ്ടെന്നും വാദിച്ചപ്പോൾ അത് സ്വീകാര്യമോ സത്യസന്ധമോ ആയിരുന്നില്ലെങ്കിൽ പ്രതിയോഗികൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ തന്ത്രം ഞങ്ങൾക്കും ദിവ്യ സന്ദേശം ലഭിക്കുന്നുണ്ട് എന്ന് വാദിക്കലും അത് സ്ഥിരപ്പെടുത്തലും ആയിരുന്നു. അതൊരിക്കലും സാധിച്ചില്ല എന്നതുതന്നെ മുഹമ്മദ് നബിﷺ സത്യപ്രവാചകൻ ആണ് എന്നതിന്റെ ഏറ്റവും വലിയ പ്രമാണമാണ്. മുസൈലിമയെ കുറിച്ചുള്ള നിവേദനങ്ങളിലേക്ക് തന്നെ കുറച്ചുകൂടി നമുക്ക് വരാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...