Tweet 624

    Tweet 624
    February 28, 2024 • Wednesday
    Post Header

    ഹിംയറിലേക്ക് നബിﷺ അയച്ച കത്തിന്റെ ഒരു ഭാഗം കൂടി നിവേദനങ്ങളിൽ നിന്ന് ഇങ്ങനെ വായിക്കാം.
    “ആമുഖങ്ങൾക്ക് ശേഷം. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും മുഹമ്മദ് നബിﷺ സാക്ഷ്യം വഹിക്കുന്നു. മാലിക് ബിൻ മുറാറ അൽ റഹാവി(റ) ഹിംയറിൽ നിന്ന് ആദ്യമായി നിങ്ങൾ വിശ്വസിച്ചു എന്ന് എന്നോട് പറഞ്ഞിരിക്കുന്നു. ബഹുദൈവ വിശ്വാസികളെ നിങ്ങൾ നേരിട്ടു എന്നും അറിയാൻ കഴിഞ്ഞു. നിങ്ങൾക്കു ഞാൻ സന്തോഷവാർത്ത അറിയിക്കുന്നു. നിങ്ങൾ ചതിക്കുകയോ പരസ്പരം നിസ്സാരപ്പെടുത്തുകയോ ചെയ്യരുത്. നിങ്ങളോട് ഞാൻ നന്മകൊണ്ട് കൽപ്പിക്കുന്നു. നിങ്ങളുടെ കൂട്ടത്തിലെ സമ്പന്നരുടെയും ദരിദ്രരുടെയും നേതാവാണ് അല്ലാഹുവിന്റെ ദൂതർﷺ. സകാത്തിന്റെ സ്വത്ത് മുഹമ്മദ് നബിﷺക്കോ കുടുംബത്തിനോ അവകാശപ്പെട്ടതല്ല. എന്നല്ല, അത് നിഷിദ്ധമാണ്. സകാത്തിന്റെ സ്വത്ത് സമ്പത്തിനെ ശുദ്ധീകരിക്കാൻ വേണ്ടി പാവപ്പെട്ടവർക്ക് നൽകുന്നതാണ്. വഴിയാത്രക്കാർക്കുള്ള അവകാശമാണ്.
    മാലിക്(റ) വൃത്താന്തങ്ങൾ അറിയിക്കുകയും, രഹസ്യം സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിങ്ങൾക്ക് നന്മ കല്പ്പിക്കുന്നു. എന്റെ കൂട്ടുകാരിൽ നിന്ന് ഏറ്റവും ഉത്തമരായ ഒരു സംഘത്തെ ഞാൻ നിങ്ങൾക്കയച്ചു തരുന്നു. ദീനിലും വിജ്ഞാനത്തിലും ഉന്നതരാണ് അവർ. അവർ നിങ്ങളുടെ മേൽനോട്ടക്കാരായി എത്തും. നിങ്ങൾ അവരോട് നല്ല രൂപത്തിൽ പെരുമാറണം. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു.”
    1400 വർഷങ്ങൾക്കു മുമ്പ് പ്രവാചകൻﷺ നിർവഹിച്ച ഉഭയ കക്ഷി ബന്ധങ്ങളുടെ രേഖകളും കുറിപ്പുകളും ആണിത്. ആലേഖിതമായ ഇത്തരം പ്രമാണങ്ങൾക്ക് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. ആ കാലത്തിന്റെ ചരിത്രവും വ്യവഹാരങ്ങളുടെ രീതിയും പ്രവാചകൻﷺ മുന്നോട്ടുവച്ച ആശയങ്ങളുടെ സുതാര്യതയും ആത്യന്തികമായി കത്തിടപാടിലൂടെ തിരുനബിﷺ ലക്ഷ്യം വെക്കുന്നത് എന്തായിരുന്നു എന്നുമൊക്കെ മനസ്സിലാക്കാവുന്ന ഒരു വലിയ പ്രമാണം കൂടിയാണിത്.
    വൈജ്ഞാനികമായും ആത്മീയമായും സജ്ജീകരിക്കപ്പെട്ട ഒരു സംഘം പ്രവാചകനൊﷺപ്പം ഉണ്ടായിരുന്നു. അവരെ പ്രതിനിധികളായി ഓരോ നാട്ടിലേക്കും ദേശത്തേക്കും അയക്കാൻ ആത്മവിശ്വാസത്തോടുകൂടി തന്നെ തിരുനബിﷺക്ക് സാധിച്ചിരുന്നു. അവർ ദൗത്യ നിർവഹണത്തിൽ വിദഗ്ധരും, ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സത്യസന്ധതയുള്ളവരും പ്രവാചക വിശേഷങ്ങളെ ജീവിതത്തിലേക്ക് പകർത്തിയും സന്ദേശങ്ങളിൽ ഉണർത്തിയും എത്തിച്ചുകൊടുക്കാൻ പ്രാപ്തരുമായിരുന്നു.
    അധികാരത്തിന്റെ ദണ്ഡുകൾ ഇല്ലാതിരുന്നിട്ടും ഒരു ദേശത്തേക്കും ഒരു ജനതയിലേക്കും ആധികാരികമായി ദൗത്യ സംഘങ്ങളെ അയക്കാനും അതുപോലെതന്നെ സംഘങ്ങൾ അന്വേഷിച്ചു വരാനുമുള്ള വ്യക്തിത്വവും ആശയഭദ്രതയും സംഘാടനമികവും തിരുനബിﷺയിൽ ലോകം വായിച്ചിരുന്നു എന്നതിന് തെളിവ് കൂടിയാണ് ഇത്തരം സംഭവങ്ങൾ. രാഷ്ട്രീയ സമവാക്യങ്ങൾ വെച്ച് വായിച്ചു നോക്കിയാൽ തിരുനബിﷺ ഒരു ഭരണാധികാരി ആയിരുന്നില്ല. കേവലമായ സൈനിക സമവാക്യങ്ങൾ വച്ചു നോക്കിയാൽ പ്രവാചകരുﷺടേത് അത്തരം ഒരു സൈനിക സംഘാടനവും ആയിരുന്നില്ല. എന്നാൽ ഈ രണ്ടു മേഖലയിലുമുള്ള മുഴുവൻ സങ്കേതങ്ങളെയും മറികടക്കാൻ മാത്രം വ്യക്തിത്വവും സ്വീകാര്യതയും തിരുനബിﷺയിൽ എല്ലാവരും വായിച്ചു. അതുകൊണ്ട് ലോകം അംഗീകരിക്കേണ്ടി വരികയും പ്രവാചകർﷺക്ക് മുന്നിൽ നമ്രശിരസ്‌കരാവുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...