Tweet 620

    Tweet 620
    February 24, 2024 • Saturday
    Post Header

    ഹജ്ജാജ് ബിൻ ഇലാത്ത് അസ്സുലമി(റ)യുടെ നിവേദക സംഘം
    ഇബ്നു അസാകിറും(റ) ഇബ്നു അബിദ്ദുന്യാ(റ)യും ഉദ്ധരിക്കുന്നു. വാസിലത്തു ബിൻ അൽ അസ്‌ഖഅ് (റ) പറഞ്ഞു. ഹജ്ജാജ് ബിൻ ഇലാത്ത് അസ്സുലമി(റ)യുടെ ഇസ്‌ലാം ആശ്ലേഷത്തിനു നിമിത്തമായ ഒരു സംഭവം ഇങ്ങനെ വായിക്കാം. അദ്ദേഹത്തിന്റെ നാട്ടിൽനിന്നുള്ള ഒരു സംഘത്തോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ ഭീതിമായ ഒരു താഴ്‌വരയിലെത്തി. മുന്നോട്ട് പോകാൻ തീരെ കഴിയുന്നില്ല. ഉടനെ അദ്ദേഹം തന്റെ സംഘത്തെ വലയം ചെയ്തുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു. എന്നെയും എന്റെ സംഘത്തെയും എല്ലാവിധ ഭൂതബാധയെ തൊട്ടും ഈ വഴിയിൽ വെച്ചു നീ കാവൽ നൽകേണമേ! സുരക്ഷിതരായി ഞങ്ങളുടെ നാട്ടിലേക്ക് എത്തിക്കേണമേ! അപ്പോഴതാ ഒരു സൂക്തം കേൾക്കുന്നു.
    യാ മഅ്ശറൽ ജിന്നി വൽ ഇൻസി…..
    (ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ,
    നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല.) അവർ സുരക്ഷിതമായി മക്കയിലെത്തി. മക്കക്കാരായ ആളുകളോട് യാത്രയിലെ അനുഭവം പങ്കുവെച്ചു. അവർ കേട്ട അശരീരിയിലെ വാചകങ്ങൾ പറഞ്ഞപ്പോൾ, അത് ഖുർആനിന്റെ വചനമാണെന്ന് കേട്ടവർക്ക് മനസ്സിലായി. വിശുദ്ധ ഖുർആൻ 55 ആം അധ്യായം അൽ റഹ്മാൻ സൂറയുടെ 33 ആം സൂക്തമായിരുന്നു അത്.
    ഉൾക്കൊള്ളാൻ ആവാതെ അത്ഭുതപ്പെട്ട മക്കക്കാരായ ആളുകൾ പറഞ്ഞു. നിങ്ങൾ എന്നുമുതലാണ് സാബി അഥവാ പുതിയ മതക്കാരനായത്? പ്രവാചകത്വം വാദിച്ച് ഞങ്ങളുടെ ഇടയിലുള്ള മുഹമ്മദ് നബിﷺയുടെ വേദത്തിലെ വാചകങ്ങൾ ആണല്ലോ അത്. അപ്പോൾ അബൂ കിലാബ് പറഞ്ഞു. ഞാനും എന്റെ ഒപ്പമുള്ളവരും വ്യക്തമായി കേട്ട കാര്യം ആണല്ലോ ഇത്. ഞങ്ങൾക്ക് എങ്ങനെയാണ് നിഷേധിക്കാനാവുക. നബിﷺ ഇപ്പോൾ എവിടെയാണെന്ന് അവർ അന്വേഷിച്ചു. മദീനയിൽ ആണെന്ന് അറിഞ്ഞപ്പോൾ അവർ മദീനയിലേക്ക് പുറപ്പെട്ടു. പ്രവാചക സന്നിധിയിൽ എത്തി ഇസ്ലാം സ്വീകരിച്ചു.
    നേർവഴിയുടെ സംഗീതം ഏതെല്ലാം രീതിയിലാണ് ആളുകളിലേക്ക് എത്തുന്നത്. കേവലമായ സൈദ്ധാന്തികതയും മതപ്രയോഗങ്ങളും മാത്രമേ പ്രബോധനത്തിന്റെ വഴിയുള്ളൂ എന്ന് വാദിക്കുന്നവർ മതത്തിന്റെ ആസ്വാദന പരമായ പല ഭാഗങ്ങളെയും മറച്ചു വെക്കുകയാണ്. അനുഭവവേദ്യമായ പല ഭാഗങ്ങളെയും അന്യവൽക്കരിക്കുകയാണ്. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത രീതിയിലാണ് ലോകത്തെ സ്വാധീനിച്ചത്. അവിടുത്തെ ജീവിതത്തിൽ വെളിപ്പെട്ട അത്ഭുത സംഭവങ്ങൾ ഇസ്ലാമിക പ്രബോധനത്തിലെ സുപ്രധാനമായ ഒരു ഭാഗം തന്നെയായിരുന്നു.
    ഒരു സംസ്കൃതിയെയും ഒരു വിശ്വാസത്തെയും എങ്ങനെയെല്ലാം സമൂഹത്തിൽ സ്ഥാപിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്തുവെന്ന സമഗ്രമായ ഒരു പഠനം നബി ജീവിതത്തിന്റെ വ്യത്യസ്ത അടരുകളെയും സ്വഭാവത്തെയും നമുക്ക് പരിചയപ്പെടുത്തിത്തരും. മാതൃഭാഷ അറബിയായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ജനത ഖുർആനിക വാചകങ്ങളെ എത്രമേൽ വ്യക്തമായി വേർതിരിച്ചു മനസ്സിലാക്കിയിരുന്നു എന്ന് ശത്രുക്കളുടെ പ്രയോഗത്തിൽ നിന്നും നമുക്ക് മനസ്സിലാവുന്നു. ഭാഷക്ക് അപ്പുറം ഖുർആനിക വചനങ്ങളെ വേർതിരിച്ചു മനസ്സിലാക്കി കൊടുക്കാനുള്ള തന്മയത്വം ഖുർആൻ വചനങ്ങൾക്കുണ്ടായിരുന്നു എന്നതിന്റെ പ്രമാണം കൂടിയാണ് മേൽ സംഭവം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...