Tweet 619

    Tweet 619
    February 23, 2024 • Friday
    Post Header

    ബനുൽ ഹാരിസ് ബിൻ കഅബിന്റെ നിവേദക സംഘം…
    നജ്റാനിലെ ബനുൽ ഹാരിസ് ബിൻ കഅബ്, ഖാലിദ് ബിൻ വലീദി(റ)ന് വിധേയപ്പെട്ടപ്പോൾ അദ്ദേഹം വിവരം നബിﷺയെ അറിയിച്ചു. പ്രസ്തുത പ്രദേശത്ത് നിന്ന് ഒരു നിവേദക സംഘത്തോടൊപ്പം മദീനയിലേക്ക് വരാൻ തിരുനബിﷺ ആവശ്യപ്പെട്ടു. ഖാലിദ്(റ) ഉടനെ പുറപ്പെട്ടു. ഖൈസ് ബിൻ ഹുസൈൻ(റ), യസീദ് ബിൻ അബ്ദിൽ മദാൻ(റ), യസീദ് ബിൻ അബ്ദുൽ മുഹജ്ജൽ(റ), അബ്ദുല്ലാഹ് ബിൻ ഖുറാദ്(റ), ശാദ്ദാദ് ബിൻ അബ്‌ദില്ലാഹ് അൽ ഖനാനി(റ), അംറ് ബിൻ അബ്‌ദില്ലാഹ്(റ) എന്നീ പ്രമുഖരും ഖാലിദി(റ)നൊപ്പമുണ്ടായിരുന്നു.
    നബിﷺ അവരെ സ്വാഗതം ചെയ്തു. അവരോട് കാര്യങ്ങൾ അന്വേഷിച്ചു. എന്നിട്ട് പ്രവാചകൻﷺ ചോദിച്ചു. മുൻകാലത്ത് നിങ്ങൾ എതിരാളികളെ മറികടന്നത് എങ്ങനെയായിരുന്നു? അവരെ പരാജയപ്പെടുത്താൻ നിങ്ങൾക്കുണ്ടായിരുന്ന ശക്തി എന്തായിരുന്നു? അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ ആരെയും പരാജയപ്പെടുത്തുകയോ മറികടക്കുകയോ ചെയ്തിട്ടില്ല. അല്ലല്ലോ, നിങ്ങളോട് യുദ്ധത്തിനു വന്നവരെ നിങ്ങൾ പരാജയപ്പെടുത്തുകയും ജയിച്ചടക്കുകയും ചെയ്തിട്ടില്ലേ! അതെ അതെന്തുകൊണ്ടായിരുന്നു? അപ്പോൾ നിങ്ങൾക്കുണ്ടായിരുന്ന ശക്തി എന്തുകൊണ്ട് ലഭിച്ചതാണ്? ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു. എന്തെങ്കിലും കാരണത്താൽ ഞങ്ങൾ ഭിന്നിക്കുകയോ അഭിപ്രായ വ്യത്യാസത്തിലാവുകയോ ചെയ്തിരുന്നില്ല. ആരെയും ആക്രമിക്കാൻ ഞങ്ങൾ മുതിർന്നിരുന്നില്ല. ശരി എന്ന് നബിﷺ മറുപടി പറയുകയും ചെയ്തു.
    ശേഷം അവർ അവരുടെ ജനതയിലേക്ക് തന്നെ മടങ്ങി. ഖൈസ് ബിൻ ഹുസൈനി(റ)നെ അവരുടെ നേതാവായി നിശ്ചയിച്ചു. അവർ അവരുടെ നാട്ടിലേക്ക് എത്തി നാലുമാസം കഴിയുന്നതിന് മുമ്പ് തന്നെ പ്രവാചക പ്രഭുﷺ ലോകത്തോട് യാത്രയായി.
    അവർ അവരുടെ നാടുകളിലേക്ക് മടങ്ങിയതിനുശേഷം ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള ഒരു സൗഹൃദ സന്ദർശനം ചരിത്രം പരാമർശിക്കുന്നുണ്ട്. പ്രസ്തുത പ്രദേശത്തെ പ്രബോധനം ശക്തിപ്പെടുത്താനും അവിടെ ഇസ്ലാമിക അധ്യാപനങ്ങൾ കൃത്യമായി എത്തിച്ചു കൊടുക്കാനും ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു അത്. ആദ്യഘട്ടത്തിൽ ഖാലിദി(റ)നും പ്രദേശവാസികൾക്കും വേണ്ടി പ്രവാചകൻﷺ എഴുതികൊടുത്ത സന്ദേശങ്ങൾ കൂടി ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു.
    ഖാലിദി(റ)ന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇസ്ലാം സ്വീകരിച്ചതും അവരോട് സമീപിക്കേണ്ട രീതികളുമായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. ആവശ്യമായ സുവിശേഷങ്ങളും അവരെ അറിയിക്കേണ്ട താക്കീതുകളും അതിൽ ഉൾക്കൊള്ളിക്കാൻ മറന്നിരുന്നില്ല.
    23 വർഷത്തിനുള്ളിൽ ഇസ്ലാം ലോകത്തിന്റെ ഏതെല്ലാം ദിക്കുകളിൽ എങ്ങനെയൊക്കെ എത്തി എന്ന് അന്വേഷിക്കുമ്പോൾ വൈവിധ്യമാർന്ന ഈ വായനകൾ വളരെയേറെ സന്തോഷവും അത്ഭുതവും സമ്മാനിക്കുന്നു. അടിസ്ഥാന ആദർശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും പരിസരങ്ങളെയും സാഹചര്യങ്ങളെയും അറിഞ്ഞുകൊണ്ടുള്ള പ്രബോധനം അനിവാര്യമാണെന്നും ഓരോ അധ്യായങ്ങളും നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    മാതൃകാ യോഗ്യരായ വ്യക്തികളുടെ സാന്നിധ്യം ഒരു ദേശത്തേക്ക് ആശയം എത്തിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണെന്ന് ഇസ്ലാം കാഴ്ചവെച്ചതുപോലെ വേറെ ഒരു ദർശനവും കാഴ്ചവെച്ചിട്ടുണ്ടാവില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...