Tweet 618

    Tweet 618
    February 22, 2024 • Thursday
    Post Header

    ജരീർ ബിൻ അബ്ദില്ലാഹ് അൽ ബുജലി(റ)യുടെ ആഗമനം…
    ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ജരീർ ബിൻ അബ്ദില്ലാഹ് അൽ ബുജലി(റ) തന്നെ പറയുന്നു. നബിﷺ എന്റെ അടുക്കലേക്ക് ആളെ അയച്ചു. ഞാൻ ക്ഷണം സ്വീകരിച്ച് അവിടെ എത്തി. എന്നിട്ട് ചോദിച്ചു അവിടുന്ന് ഏത് ആശയത്തിലേക്കാണ് ക്ഷണിക്കുന്നത്? അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും ഞാൻ അല്ലാഹു നിയോഗിച്ച ദൂതൻ ആണെന്നും സാക്ഷ്യം വഹിക്കുക. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുക. എല്ലാം സംഭവിക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാത്രമാണ്. അഞ്ചു നേരത്തെ നിസ്കാരം കൃത്യമായി നിർവഹിക്കുക. നിർബന്ധ ദാനം നിർവഹിക്കുകയും റമളാനിൽ വ്രതമനുഷ്ഠിക്കുകയും ചെയ്യുക. എല്ലാ വിശ്വാസികൾക്കും ഗുണം കാംക്ഷിക്കുകയും കറുത്ത വർഗ്ഗക്കാരനായ അടിമയാണെങ്കിലും ശരി ഭരണാധികാരിയെ അനുസരിക്കുക. തിരുനബിﷺ വിശദീകരിച്ചു കൊടുത്തു.
    ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു. ജരീർ ബിൻ അബ്ദില്ല(റ) തന്നെ പറയുന്നു. ഞാൻ മദീനയോടടുത്തപ്പോൾ മുഷിഞ്ഞ വസ്ത്രമൊക്കെ മാറ്റി നല്ല വസ്ത്രമണിഞ്ഞു. വാഹനം കടിഞ്ഞാണിട്ട് പളളിയിലേക്ക് നടന്നു. അപ്പോൾ പ്രവാചകൻﷺ പ്രസംഗിക്കുകയായിരുന്നു. ഞാൻ സലാം പറഞ്ഞു അഭിവാദ്യം ചെയ്തു. സദസ്സിലുള്ളവർ എല്ലാം എന്നെ വളരെ കൗതുകത്തോടെ നോക്കി. അപ്പോൾ എന്റെ അടുത്തുള്ള ആളോട് ഞാൻ ചോദിച്ചു. പ്രവാചകൻﷺ എന്നെക്കുറിച്ചു വല്ലതും പറഞ്ഞിരുന്നോ? അദ്ദേഹം പറഞ്ഞു. അതെ ശുഭകരമായ വർത്തമാനം പറഞ്ഞിരുന്നു. ഇതാ ഈ വാതിലിലൂടെ നല്ല സുമുഖനായ ഒരു നല്ല വ്യക്തി കടന്നുവരും. അദ്ദേഹം സൗന്ദര്യത്തിന്റെ പ്രതീകമാണ്. ഇതു കേട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു.
    ബറാഉ ബിൻ ആസിബ്(റ) പറയുന്നു. ഞങ്ങൾ ഒരു ദിവസം സ്വഹാബികളോടൊപ്പം നബി സവിധത്തിൽ ആയിരുന്നു. ഏറെയും യമനിൽ നിന്നുള്ള ആളുകളായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇതാ ഈ വഴിയിലൂടെ ഒരു സുമുഖനായ മനുഷ്യൻ കടന്നുവരും. അപ്പോൾ എല്ലാവരും ആഗ്രഹിച്ചു തങ്ങളുടെ കുടുംബത്തിലെ ഒരാൾ ആയിരുന്നെങ്കിൽ എന്ന്. ഉടനെ ഒരാൾ വാഹനത്തിൽ നിന്നിറങ്ങി പ്രവാചകരുﷺടെ അടുത്തേക്ക് വന്നുചേർന്നു. അവിടുത്തെ കരം കവർന്ന് കരാർ ചെയ്തു. വിശ്വാസം പ്രഖ്യാപിക്കുകയും ഞങ്ങളോടൊപ്പം ചേരുകയും ചെയ്തു. പ്രവാചകൻﷺ അവരുടെ പേര് അന്വേഷിച്ചു. ജരീർ ബിൻ അബ്ദുള്ള(റ) എന്ന് പറഞ്ഞപ്പോൾ അടുത്തിരുത്തുകയും അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂർദ്ധാവ് മുതൽ തലോടുകയും അദ്ദേഹത്തിനും സന്താന പരമ്പരകൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. പ്രവാചക സാന്നിധ്യത്തിൽ നിന്ന് ലഭിച്ച ഈ പരിചരണത്തിൽ ജരീർ(റ) വിനയപൂർവ്വം തലതാഴ്ത്തി. അദ്ദേഹത്തിന് പ്രത്യേകം വിരിപ്പ് വിരിച്ചുകൊടുത്തിരുത്തി. എന്നിട്ട് പ്രവാചകൻﷺ ഇങ്ങനെയൊരു തത്വം കൂടി പറഞ്ഞു. ‘ജനങ്ങളിലെ മാന്യന്മാർ നിങ്ങളുടെ അടുക്കലേക്ക് വന്നാൽ അവരെ പ്രത്യേകം മാന്യമായി പരിഗണിക്കുക.’
    ഹിജ്‌റ അഥവാ പലായനത്തിന്റെ കാര്യത്തിൽ പ്രവാചകനോﷺട് കരാർ ചെയ്തു. എല്ലാവരോടും ഗുണകാംക്ഷ ഉണ്ടായിരിക്കണമെന്ന് പ്രവാചകൻﷺ ഓർമ്മപ്പെടുത്തി. ഫർവതു ബിൻ അംർ അൽ ബയാളി(റ) എന്ന സ്വഹാബിയുടെ അടുക്കൽ ആയിരുന്നു ജരീർ(റ) ആതിഥ്യം സ്വീകരിച്ചിരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...