Tweet 612

    Tweet 612
    February 16, 2024 • Friday
    Post Header

    മുഗീറ(റ)ക്ക് വലിയ ആവേശമായി. ഇവരുടെ ആഗമനത്തെക്കുറിച്ച് എത്രയും വേഗം തിരുനബിﷺയോട് പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ സഞ്ചരിക്കവേ വഴിയിൽ വെച്ച് അബൂബക്കർ സിദ്ദീഖിനെ(റ) കണ്ടു. സിദ്ദീഖ്(റ) പറഞ്ഞു. ഇക്കാര്യം ഞാൻ നബിﷺയോട് പറയാം. അതിനുമുമ്പ് ആരോടും പറയരുത്. മുഗീറ(റ) സമ്മതിച്ചു. അബൂബക്കർ(റ) നേരെ നബിﷺയുടെ അടുത്തേക്ക് നടന്നു. തിരുസന്നിധിയിൽ എത്തി ഇവരുടെ ആഗമനം അറിയിച്ചു. അപ്പോഴേക്കും മുഗീറ(റ) സംഘത്തിന്റെ അടുത്തേക്ക് തന്നെ ചെന്നു. അനുയായികൾക്ക് പ്രവാചകരോﷺടുള്ള സ്നേഹത്തെക്കുറിച്ചും മറ്റുമുള്ള വർത്തമാനങ്ങൾ അദ്ദേഹം അവരോട് പങ്കുവെച്ചു. എന്നാൽ അവർ അവർക്കറിയുന്ന ജാഹിലിയ്യ കാലത്തെ അഭിവാദ്യം തന്നെ പ്രവാചകരുﷺടെ മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.
    അവർ പ്രവാചക സവിധത്തിൽ എത്തിയപ്പോൾ അവർക്ക് വേണ്ടി പ്രത്യേകം കുടിലുകൾ നിർമ്മിച്ചു. അവർക്ക് സ്വസ്ഥമായി താമസിക്കാൻ സൗകര്യമൊരുക്കി. പ്രവാചകരുﷺടെ പള്ളിയിൽ നടക്കുന്ന കർമ്മങ്ങളും അനുഷ്ഠാനങ്ങളും നേരിട്ട് കാണാൻ അവർക്ക് സൗകര്യം ചെയ്യുകയായിരുന്നു. പ്രവാചകരുﷺടെയും അനുയായികളുടെയും ജീവിതം അവർ ദർശിച്ചുകൊണ്ടിരുന്നു. വിശുദ്ധ ഖുർആൻ കേൾക്കുകയും നിസ്കാരാദി കർമ്മങ്ങൾ കണ്ടു മനസ്സിലാക്കുകയും ചെയ്തു.
    അവരുടെയും പ്രവാചകരുﷺടെയും ഇടയിലുള്ള ആശയവിനിമയങ്ങൾ നടത്തിയത് ഖാലിദ് ബിൻ സഈദ്(റ) ആയിരുന്നു. അവർക്കുവേണ്ടി കരാറുകൾ എഴുതിയതും അദ്ദേഹമായിരുന്നു. അവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്താൽ ഖാലിദ്(റ) കഴിച്ചു കാണിച്ചു കൊടുക്കാതെ അവർ കഴിക്കുമായിരുന്നില്ല. ഒടുവിൽ അവർ ഇസ്ലാം സ്വീകരിച്ചു. എന്നാൽ, ചില ആവശ്യങ്ങൾ അവർ മുന്നോട്ടുവെച്ചു. അവർ ആരാധിച്ചുകൊണ്ടിരിക്കുന്ന ലാത വിഗ്രഹത്തെ മൂന്നുവർഷത്തേക്ക് ഒന്നും ചെയ്യാതെ ഉപേക്ഷിക്കണം എന്നായിരുന്നു അതിലൊന്ന്. വർഷത്തിൽ അതിന് അനുമതി ലഭിക്കാതെ വന്നപ്പോൾ ഒരു മാസമെങ്കിലും എന്ന അഭ്യർത്ഥനയിലേക്ക് അവർ എത്തി. ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്. അതിന് കളങ്കം വരുത്തുന്ന എന്തുണ്ടായാലും ആ വിശ്വാസം പൂർത്തിയാവില്ലല്ലോ. കുറച്ചുദിവസത്തേക്കെങ്കിലും അത് അനുവദിച്ചു കൊടുത്താൽ മതത്തിന്റെ ഭാഗമായി അത് വ്യാഖ്യാനിക്കപ്പെടുകയും പിന്നീട് ഒരിക്കലും പറ്റാത്ത വിധം അവരിൽ വേരുറക്കുകയും ചെയ്യും.
    അവർ ആരാധിച്ചുകൊണ്ടിരുന്ന താഗൂത്തുകളെ നീക്കിവെക്കുക വഴി അവർക്ക് എന്തെങ്കിലും കോപം സംഭവിക്കുമോ എന്നൊരു ആശങ്ക കൂടി അവർക്ക് ഉണ്ടായിരുന്നു. പ്രവാചകൻﷺ അതിനും പരിഹാരം നൽകി. അത്തരം കാര്യങ്ങൾ ശരിപ്പെടുത്താനും നീക്കേണ്ടത് നീക്കാനും രണ്ടാളുകളെ നിയോഗിക്കാൻ തീരുമാനിച്ചു. അബൂസുഫിയാന് ബിൻ ഹർബി(റ)നെയും മുഗീറത്തു ബിൻ ശുഅബ(റ)യെയും ആ ദൗത്യം ഏൽപ്പിച്ചു.
    ആദ്യഘട്ടത്തിൽ നിസ്കാരത്തിന്റെ പ്രാധാന്യം അവർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. പ്രവാചകൻﷺ അതിന്റെ പ്രാധാന്യവും മഹത്വവും അവരെ ബോധിപ്പിച്ചു. നിസ്കാരം ഇല്ലെങ്കിൽ ഇസ്ലാമികമായ മൂല്യങ്ങൾ ഉണ്ടാകില്ലെന്ന് അവരെ പഠിപ്പിച്ചു.
    ഇസ്ലാമിക അനുഷ്ഠാനങ്ങളെയും കർമ്മങ്ങളെയും ബോധ്യപ്പെടുത്തുന്ന എഴുത്തു കുത്തുകൾ അവർക്ക് വേണ്ടി നൽകി. അവരുടെ കൂട്ടത്തിൽ തന്നെയുള്ള ഉസ്മാൻ ബിൻ അബിൽ ആസി(റ)നെ അവരുടെ നേതാവാക്കി. അദ്ദേഹത്തിന് മതകാര്യങ്ങൾ കൃത്യമായി പഠിക്കുന്നതിൽ പ്രത്യേക ആവേശം ഉണ്ടായിരുന്നു. അദ്ദേഹം അല്ലാഹുവിന്റെ ദൂതരോﷺട് വിജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകമായി അഭ്യർത്ഥിച്ചു. പ്രവാചകൻﷺ അദ്ദേഹത്തോട് ആവർത്തിച്ചു ചോദിച്ചപ്പോഴും അതുതന്നെ അദ്ദേഹം പറഞ്ഞു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. നിങ്ങളുടെ കൂട്ടത്തിൽ ആരും ചോദിക്കാത്ത കാര്യമാണല്ലോ നിങ്ങൾ ചോദിച്ചത്. നിങ്ങൾ തന്നെയാണ് ഈ സമൂഹത്തിന്റെ നേതാവ്. മുഴുവനാളുകളെയും നയിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അദ്ദേഹം പ്രവാചകനോﷺട് ഒരു മുസ്ഹഫ് അഥവാ ഏട് ആവശ്യപ്പെടുകയും പ്രവാചകൻﷺ അത് നൽകുകയും ചെയ്തു എന്നുകൂടി ഒരു നിവേദനത്തിൽ ഉണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...