
സഖിഫ് ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം.
ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ തബൂഖിൽ നിന്ന് മടങ്ങി വരുമ്പോഴാണ് സഖിഫ് ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം പ്രവാചകനെﷺ കണ്ടുമുട്ടുന്നത്. പ്രവാചകൻﷺ മദീനയിലേക്ക് തിരിച്ചു പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉർവ ബിൻ മസ്‌ഊദ്(റ) പ്രവാചകനുﷺമായി അഭിമുഖം നടത്തി. അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും പ്രബോധനത്തിനുവേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ അനുമതി ചോദിക്കുകയും ചെയ്തു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. അവർ നിങ്ങളെ വധിച്ചു കളയും. പ്രസ്തുത ജനതയുടെ പ്രകൃതിപരമായ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി കൊണ്ടായിരുന്നു പ്രവാചകൻﷺ സംസാരിച്ചത്. എന്നാൽ, ഉർവ(റ)യുടെ മറുപടി ഇങ്ങനെയായിരുന്നു. അല്ലയോ പ്രവാചകരെﷺ ഞാൻ അവരുടെ കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട ആളാണ്. അവർക്ക് എന്നോട് വലിയ സ്നേഹവും ആദരവുമാണ്. അവർ എന്നോട് നല്ല രൂപത്തിൽ മാത്രമേ പെരുമാറുകയുള്ളൂ. കൗമാരപ്രായത്തിലുള്ള അവരുടെ സ്വന്തം മക്കളെക്കാൾ അവർ എന്നെ പരിഗണിക്കാറുണ്ട്.
അമിതമായ ശുഭപ്രതീക്ഷയിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. നാട്ടുകാർ തനിക്ക് വകവെച്ചുതരുന്ന സ്നേഹാദരങ്ങൾ കാരണം അവർ നല്ല രൂപത്തിൽ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അദ്ദേഹം നേരെ അദ്ദേഹത്തിന്റെ തന്നെ ഭവനത്തിൽ എത്തി. ആളുകളെ നന്മയിലേക്കും ഇസ്ലാമിലേക്കും ക്ഷണിച്ചു. നാട്ടുകാർക്ക് അത് തീരെ ഇഷ്ടമായില്ല. അവർ എല്ലാം മറന്നു രൂക്ഷമായി തന്നെ പ്രതികരിക്കാൻ തുടങ്ങി. സ്വന്തം വീടിന്റെ മച്ചിൻ മുകളിൽ നിന്ന് പ്രബോധനത്തിന്റെ സുന്ദരവാക്യങ്ങൾ ഉരുവിട്ടപ്പോൾ അവർ അത് കേൾക്കാൻ തയ്യാറായില്ല. അവർ അമ്പെയ്യുകയും ആയുധങ്ങൾ കൊണ്ട് നേരിടുകയും ചെയ്തു. ഒടുവിൽ ആഴത്തിൽ വന്നു പതിച്ച അമ്പ് തറച്ചതുമൂലം അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. അവസാന നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ രക്തത്തെക്കുറിച്ച് ചോദിച്ചുവത്രേ.
അപ്പോൾ അദ്ദേഹം പറഞ്ഞു. ഈ വഴിയിൽ നേരത്തെ രക്തസാക്ഷികളായവരോടൊപ്പം ഞാനും ചേരാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇതിൽ തീർത്തും സങ്കോചമോ ദുഃഖമോ ഇല്ല. രക്തസാക്ഷിത്വം നൽകി അല്ലാഹു എന്നെ ആദരിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ജീവത്യാഗം ചെയ്തവരോടൊപ്പം എന്നെ മറമാടണമെന്നു മാത്രമേ ഉള്ളൂ എന്റെ ആഗ്രഹം. ഒടുവിൽ ആഗ്രഹം നിറവേറ്റപ്പെടുക തന്നെ ചെയ്തു. വിശുദ്ധ ഖുർആനിലെ യാസീൻ അധ്യായത്തിൽ പരാമർശിക്കപ്പെട്ട മഹത് വ്യക്തിയെ പോലെയാണ് ഉർവ(റ) എന്ന് തിരുനബിﷺ തന്നെ പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ ജനതയാൽ തന്നെ കൊല്ലപ്പെടുകയും ഉപരി ലോകത്തേക്ക് ഉയർത്തപ്പെടുകയുമായിരുന്നു.
ഉർവ(റ)യുടെ തിരോധാനത്തിനുശേഷം മാസങ്ങൾ കടന്നുപോയി. സഖിഫിന്റെ പരിസരത്തുള്ള ഏകദേശം ഗ്രാമങ്ങളും പ്രദേശങ്ങളും പ്രവാചകനെﷺ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഞങ്ങൾക്കും ഇനിയാ സത്യം പുൽകണം എന്ന വിചാരം ഗോത്രക്കാർക്ക് സ്വന്തം തന്നെ ഉണ്ടായി. ഉർവ(റ)യുടെ പ്രായത്തിലുള്ള ഒരാളെ മദീനയിലേക്ക് നിയോഗിക്കാൻ അവർ തീരുമാനിച്ചു. അതുപ്രകാരം അബ്ദു യാലീൽ ബിൻ അംർ ബിൻ ഉമൈറിനോട് മദീനയിലേക്ക് പോകാൻ അവർ നിർദ്ദേശിച്ചു. താനും മദീനയിൽ പോയി മടങ്ങി വന്നാൽ ഉർവ(റ)യുടെ അനുഭവം തന്നെ ഉണ്ടായേക്കുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹം ഒറ്റയ്ക്ക് പോകാൻ സമ്മതിച്ചില്ല. തന്നോടൊപ്പം ചില പ്രതിനിധികൾ കൂടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ ആവശ്യം അംഗീകരിക്കുകയും തങ്ങളുടെ ഗോത്രത്തിൽ നിന്നും ഉടമ്പടിയിൽ കഴിയുന്ന മറ്റു ഗോത്രങ്ങളിൽ നിന്നും രണ്ടുപേരെ വീതം അബ്ദു യാലീലിനൊപ്പം അയച്ചു കൊടുക്കാൻ തീരുമാനിച്ചു. അതുപ്രകാരം അൽ ഹകമു ബിൻ അംർ ബിൻ റഹ്ബ്, ശർഹബീൽ ബിൻ ഗയലാൻ, ഉസ്മാൻ ബിൻ അബിൽ ആസ്, ഔസ് ബിൻ ഔഫ്, നുമൈർ ബിൻ ഖറശ എന്നിങ്ങനെ അഞ്ചു പേരെ കൂടി ഒപ്പമയച്ചു കൊടുത്തു. അവർ നേരെ മദീനയിലേക്ക് സഞ്ചരിച്ചു. മുഗീറതു ബിൻ ശുഅബയുടെ താഴ്‌വരയിലേക്കായിരുന്നു അവർ ആദ്യം എത്തിച്ചേർന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
