Tweet 599

    Tweet 599
    February 3, 2024 • Saturday
    Post Header

    അശ്ജഅ് നിവേദക സംഘം….
    ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഖൻദഖ്‌ യുദ്ധം നടന്ന വർഷത്തിൽ അശ്ജഅ് ഗോത്രത്തിൽ നിന്നും ഒരു സംഘം മദീനയിലേക്ക് വന്നു. മസ്ഊദ് ബിൻ റുഖൈല ആയിരുന്നു സംഘത്തിന്റെ നേതാവ്. മദീനയിലെ സൽഅ് താഴ്‌വരയിലേക്കാണ് അവർ ആദ്യം എത്തിയത്. പ്രവാചകർﷺ അവരുടെ അടുത്തേക്ക് എത്തി. കാരക്ക നിറച്ച വാഹനങ്ങൾ ഹാജരാക്കാൻ സമ്മതിച്ചു. അപ്പോൾ അവർ തിരുനബിﷺയോട് ഇങ്ങനെ പറഞ്ഞു. അല്ലയോ മുഹമ്മദ് നബിﷺയെ, അംഗബലം കുറവുള്ള ഞങ്ങൾക്ക് തങ്ങളെക്കാൾ അടുത്ത് എത്തിച്ചേരാൻ മറ്റൊരു പ്രദേശം ഇല്ല. ഞങ്ങൾക്ക് ഈ പ്രദേശത്ത് ഒന്ന് താമസിക്കാൻ അനുവദിച്ചാലും. പ്രവാചകൻﷺ അവർക്ക് ആവാസത്തിന് അനുമതി നൽകി. 700 അംഗങ്ങൾ ഉണ്ടായിരുന്ന ആ സംഘം ഇസ്ലാം സ്വീകരിച്ചു. ബനൂ ഖുറൈള സംഭവത്തിനു ശേഷമാണ് അവർ വന്നതെന്ന മറ്റൊരു അഭിപ്രായം കൂടി ചരിത്രത്തിലുണ്ട്.
    അശ്അരി സംഘത്തിന്റെ ആഗമനം..
    യമനിൽ നിന്നുള്ള അശ്അരി സംഘം മദീനയിലേക്ക് വന്നുകൊണ്ടിരുന്നപ്പോൾ തന്നെ പ്രവാചകൻﷺ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. കടൽ മാർഗം യാത്ര ചെയ്തു വരുന്ന സംഘത്തെ അവർ മുങ്ങിപ്പോകാതെ കാത്തുരക്ഷിക്കേണമേ എന്ന് പ്രവാചകൻﷺ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇമാം അബ്ദുറസാഖി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കാണാം. പ്രവാചകൻﷺ അനുയായികളോടൊപ്പം പള്ളിയിൽ ഇരിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ കപ്പൽ യാത്രക്കാരെ നീ കാത്തു രക്ഷിക്കേണമേ! അധികം വൈകാതെ അവർക്ക് അല്ലാഹുവിന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്നും പ്രവാചകൻﷺ പറഞ്ഞു. കപ്പലിൽ യാത്ര ചെയ്തു എത്തിച്ചേർന്ന ആളുകൾ മദീനയോട് അടുക്കുമ്പോഴേക്കും പ്രവാചകൻﷺ ഇങ്ങനെ കൂടി പറഞ്ഞു. അതാ അവർ എത്തിക്കൊണ്ടിരിക്കുന്നു. അവരെ നയിക്കുന്നത് സദ് വൃത്തനായ ഒരു നല്ല വ്യക്തിയാണ്. അംർ ബിൻ ഹമീഖ് അൽ ഖുസാഇ ആയിരുന്നു ആ സംഘത്തിന്റെ തലവൻ.
    അവർ വന്നു കയറിയപ്പോൾ പ്രവാചകൻﷺ അവരോട് ചോദിച്ചു. നിങ്ങൾ ഏതു പ്രദേശത്തു നിന്നാണ് വരുന്നത്? അവർ പറഞ്ഞു. സബീദിൽ നിന്ന്. സബീദിൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ! വീണ്ടും അവരോട് ചോദിച്ചു. നിങ്ങൾ എവിടെ നിന്നാണ്? അപ്പോൾ കൂട്ടത്തിൽ ചിലർ പറഞ്ഞു. ഞങ്ങൾ സംഇൽ നിന്നാണ്. ഇവ രണ്ടും യമനിലെ പ്രദേശങ്ങളാണ്. അപ്പോഴും നബിﷺ സബീദിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. സംഉകാർ വീണ്ടും അവരുടെ നാടിന്റെ പേര് പറഞ്ഞപ്പോൾ ആ നാടിനു വേണ്ടി കൂടി അനുഗ്രഹ പ്രാർത്ഥന നടത്തി.
    ഇമാം ബൈഹഖി(റ)യും അഹ്മദും(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. യമനിൽ നിന്ന് അശ്അരികൾ വന്നപ്പോൾ പ്രവാചകൻﷺ പറഞ്ഞു. മൃദുല ഹൃദയക്കാരായ ഒരു സംഘം യമനിൽ നിന്ന് വരുന്നുണ്ട്. അവരുടെ സംഘത്തിൽ ഉണ്ടായിരുന്ന പ്രമുഖ വ്യക്തിയാണ് അബൂ മൂസ അൽ അശ്അരി(റ). മനോഹരമായ ചില വരികൾ പിടിച്ചുകൊണ്ടാണ് മദീനയിലേക്ക് വന്നത്. “ഗദൻ നൽഖൽ അഹിബ്ബ: മുഹമ്മദൻ വ ഹിസ്ബഹ്” ഇതായിരുന്നു ആ വരികൾ. ഞങ്ങൾ നാളെ മുഹമ്മദ് നബിﷺയെയും അനുയായികളെയും കണ്ടുമുട്ടുമല്ലോ എന്ന് ആവേശപൂർവം പറയുന്നതാണ് ഈ വരികളുടെ ആശയം.
    ഇമാം നസാഇ(റ)യും മറ്റും നിവേദനം ചെയ്യുന്ന ഹദീസിൽ തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. യമനിൽ നിന്ന് ഒരു സംഘം എത്തിയിരിക്കുന്നു. അവർ ലളിതമനസ്കരും ലോലഹൃദയരും ആണ്. ഈമാൻ യമനികമാണ്, തത്വജ്ഞാനം യമൻകാരുടേതാണ്. ആട്ടിടയന്മാരിലാണ് വിനയവും ശാന്തതയും. ഒട്ടകത്തെ മേയ്ക്കുന്നവരിലാണ് ഗമയും ഗരിമയും. ജുബൈർ ബിൻ മുത്ത്ഇമ്(റ) പറയുന്നു. ഞങ്ങൾ പ്രവാചക സവിധത്തിൽ ആയിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങളിലേക്ക് യമൻകാർ എത്തിയിരിക്കുന്നു. അവർ ഭൂമിലോകത്ത് ഏറ്റവും ഉത്തമരാണ്. അൻസ്വാരികളിൽ ഒരാൾ പറഞ്ഞു. ഞങ്ങൾ ഒഴികെയുള്ള, തിരുനബിﷺയപ്പോൾ മൗനം ദീക്ഷിച്ചു. വീണ്ടും അദ്ദേഹം പറഞ്ഞപ്പോൾ മെല്ലെ ഒന്നുമൂളി. ജുബൈർ(റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു നിവേദനത്തിൽ അവർ കസ്തൂരി നിറച്ച പാത്രം പോലെയാണെന്ന വിശേഷണം കൂടി നൽകിയത് കാണാം.
    പ്രവാചക സന്നിധിയിൽ എത്തിച്ചേരുന്ന ഓരോ സംഘങ്ങളും കൃത്യമായി നിരീക്ഷിക്കപ്പെടുന്നു. അവരുടെ മേന്മകളും നന്മകളും പ്രവാചകൻﷺ തന്നെ എടുത്തുപറയുന്നു. പിൽക്കാലത്ത് ആ നന്മകളുടെ തുടർച്ചകൾ അനുഭവിക്കാൻ വിശ്വാസി ലോകത്തിനു മുഴുവനും അവസരം ലഭിക്കുന്നു. അശ്അരികളിൽ നിന്ന് ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ സംരക്ഷണത്തിൽ എത്രമേൽ പ്രൗഢമായ സംഭാവനയാണ് അബൂമൂസൽ അശ്അരി(റ)യുടെ പിൻഗാമിയായ അബുൽഹസൻ അൽ അശ്അരി(റ) സമർപ്പിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...